പത്തനംതിട്ട: കര്‍ക്കിടക മാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് വൈകിട്ട് അഞ്ചിന് തുറക്കും. തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി ഇ.എന്‍. കൃഷ്ണദാസ് നമ്പൂതിരി നട തുറന്ന് നെയ്ത്തിരി ജ്വലിപ്പിച്ച് ഭക്തജന സാന്നിധ്യം ഭഗവാനെ അറിയിക്കും. തുടര്‍ന്ന് തന്ത്രിയും മേല്‍ശാന്തിയും പതിനെട്ടാംപടിയിറങ്ങി മഹാ ആഴിയിലേക്ക് അഗ്നി പകരും. അതിനു ശേഷമാണ് തീര്‍ത്ഥാടകര്‍ പടിചവിട്ടുക.
ഇന്ന് പ്രത്യേക പൂജകള്‍ ഇല്ല. ഒന്നാം തീയതിയായ നാളെ മുതല്‍ പടിപൂജ, ഉദയാസ്തമന പൂജ, സഹസ്രകലശം, കളഭാഭിഷേകം, പുഷ്പാഭിഷേകം എന്നിവ നടക്കും. ഏറെ പ്രശസ്തമായ നിറപുത്തരിയും കഴിഞ്ഞാവും ഇക്കുറി നട അടയ്ക്കുക. 22ന് രാവിലെ 5.30 നും 6.15 നും ഇടയില്‍ അത്തം നക്ഷത്രം കര്‍ക്കിടക രാശിയിലാണ് നിറപുത്തരി. 22ന് നട അടച്ച ശേഷം ചിങ്ങമാസ പൂജകള്‍ക്കായി ആഗസ്റ്റ് 16ന് തുറക്കും.
നിലയ്ക്കല്‍ ക്ഷേത്രങ്ങളിലെ കുംഭാഭിഷേകവും ശുദ്ധികലശവും ഇന്നലെ നടന്നു. രാവിലെ 10നും 11.30നും മദ്ധ്യേ നടന്ന ചടങ്ങില്‍ തന്ത്രി കണ്ഠരര് രാജീവരര് മുഖ്യകാര്‍മികത്വം വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: