ന്യൂദല്‍ഹി: ഗ്രാമങ്ങളുടെ വികസനം സാധ്യമാക്കുന്നതിനും കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട ക്ഷേമം ഉറപ്പ് വരുത്തുന്നതിനുമുള്ള ഭൂമി ഏറ്റെടുക്കല്‍ നിയമഭേദഗതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതില്‍ രാഷ്ട്രീയം തടസ്സമാകരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിതി ആയോഗ് യോഗത്തില്‍ അഭ്യര്‍ത്ഥിച്ചു.
സ്കൂളുകള്‍, ആശുപത്രികള്‍, റോഡുകള്‍, ജലസേചന പദ്ധതികള്‍ എന്നിവയുടെ നിര്‍മ്മാണം ഉള്‍പ്പെടെയുള്ള ഗ്രാമവികസന പ്രവര്‍ത്തനങ്ങളെ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട രാഷ്ട്രീയ പ്രതിസന്ധി ഗുരുതരമായി ബാധിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഭൂമി ഏറ്റെടുക്കുമ്പോള്‍ നല്‍കേണ്ട വര്‍ദ്ധിച്ച നഷ്ടപരിഹാരം സംബന്ധിച്ച് കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും നിലപാടുകളില്‍ യാതൊരു വ്യത്യാസവുമില്ല. ദാരിദ്ര്യം തുടച്ചു നീക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഒന്നിച്ച് മുന്നേറണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ടീം ഇന്ത്യയുടെ ഭാഗമെന്ന നിലയ്ക്ക് എല്ലാ വികസന ശ്രമങ്ങളുടെയും കേന്ദ്രബിന്ദു സംസ്ഥാനങ്ങള്‍ ആയിരിക്കണമെന്നതാണ് തന്റെ ഗവണ്മെന്റിന്റെ കാഴ്ചപ്പാടെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കിയ പ്രധാനമന്ത്രി, കേന്ദ്ര ഗവണ്മെന്റ് വികസന നയങ്ങള്‍ക്ക് രൂപം കൊടുക്കുമ്പോള്‍ സംസ്ഥാനങ്ങളുമായി കൂടിയാലോചന വേണമെന്ന് മുഖ്യമന്ത്രിമാര്‍ നിരന്തരമായി ആവശ്യപ്പെട്ടിരുന്നുവെന്ന് ഓര്‍മ്മിപ്പിച്ചു. ആസൂത്രണ പ്രക്രിയയില്‍ സംസ്ഥാനങ്ങളെ ഒപ്പം കൂട്ടുകയും നിതി ആയോഗിന്റെ ഉപസമിതികള്‍ക്ക് സംസ്ഥാന മുഖ്യമന്ത്രിമാര്‍ നേതൃത്വം നല്‍കുകയും ചെയ്തതിലൂടെ കഴിഞ്ഞ ഒരു വര്‍ഷം നല്ലൊരു തുടക്കമാണുണ്ടായതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: