കോഴിക്കോട്: വൈക്കം മുഹമ്മദ് ബഷീറിന്റെ ഭാര്യ ഫാബി ബഷീറിന്റെ സംസ്കാരം നടത്തി. ബേപ്പൂര്‍ ജുമാ മസ്ജിദില്‍ രാവിലെ പത്തിനു നടന്ന സംസ്കാര ചടങ്ങില്‍ നിരവധി പേര് പങ്കെടുത്തു. സാമൂഹിക സാഹിത്യ രംഗത്തെ പ്രമുഖര്‍ മുതല്‍ ബഷീറിനേയും ഫാബിയേയും സ്നേഹിച്ച ജനങ്ങളെല്ലാം ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ ബുധനാഴ്ച മുതല്‍ ബേപ്പൂരിലെ വൈലാലില്‍ വീട്ടിലെത്തിയിരുന്നു.
ബഷീറിന്റെ രചനകളിലൂടെയും വിവരണങ്ങളിലൂടെയും മലയാളിക്ക് സുപരിചിതമായി മാറിയ ഫാബി ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു കോഴിക്കോട്ടെ മിംസ് ആശുപത്രിയില്‍ മരിച്ചത്. ജന്മദിനത്തില് തന്നെയായിരുന്നു ഇവരുടെ അന്ത്യവും. മൃതദേഹം വീട്ടിലെത്തിച്ചതു മുതല്‍ ഇന്ന് രാവിലെ ഖബറടക്കത്തിന് എടുക്കുന്നതുവരെ നിരവധി പേരാണ് അന്തിമോപചാരമര്‍പ്പിക്കാന്‍ വൈലാലിലെത്തിയത്.
ഇക്കഴിഞ്ഞ എട്ടിനാണ് ഫാബിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുടലില്‍ അര്‍ബുദം ബാധിച്ചതിനെ തുടര്‍ന്നായിരുന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. ബഷീറിന്റെ 21-ാം ചരമദിനത്തില്‍ ബേപ്പൂര്‍ വൈലാലില്‍ വീട്ടില്‍ എത്തിയ എല്ലാവര്ക്കും ആഥിത്യം നല്കിയ ശേഷമാണ് അവര്‍ കിടപ്പിലായത്.
ബഷീറിന്റെ ഓര്‍മകള്‍ക്ക് എന്നും ജീവന് നല്‍കിയിരുന്ന ഫാബിയും അരങ്ങൊഴിഞ്ഞതോടെ ഒരു യുഗംതന്നെയാണ് അവസാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: