ന്യൂദല്‍ഹി: ഏഴ് സംസ്ഥാനങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന വൈദ്യുത പ്രസരണ സംവിധാനം രൂപീകരിക്കാനുള്ള നിര്‍ദ്ദേശം കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതി അംഗീകരിച്ചു. കര്‍ണ്ണാടക, ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാന്, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്കിടയില്‍ 8548.68 കോടി രൂപ ചെലവില്‍ അന്തര്‍സംസ്ഥാന വൈദ്യുതപ്രസരണ സംവിധാനം രൂപീകരിക്കാനുള്ളതാണ് പദ്ധതി.
മൊത്തം പദ്ധതിച്ചെലവിന്റെ 40 ശതമാനമായ 3419. 47 കോടി രൂപ ദേശീയ ശുദ്ധ ഊര്ജ്ജനിധിയില് നിന്നുള്ള കേന്ദ്രസര്‍ക്കാര്‍ വിഹിതമാണ്. പദ്ധതിയുടെ ഭാഗമായി ഏഴ് സംസ്ഥാനങ്ങളെയും തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ട് 7800 സര്‍ക്യൂട്ട് കിലോമിറ്ററിന്റെ പ്രസരണ ലൈനുകള്‍ സ്ഥാപിക്കും. 17100 മെഗാവാട്ട് ആമ്പിയര്‍ ശേഷിയുള്ള 48 പുതിയ ഗ്രിഡ് സബ്സറ്റേഷനുകളും ഉള്‍പ്പെടും. മൂന്നു മുതല്‍ അഞ്ച് വര്‍ഷത്തിനകം പദ്ധതി പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. പദ്ധതിയുടെ മൊത്തം ചെലവിന്റെ 40 ശതമാനം വായ്പയും 40 ശതമാനം ഗ്രാന്റും 20 ശതമാനം സംസ്ഥാനങ്ങളുടെ സംഭാവനയാണ്.
ഹരിയാനയിലും ഉത്തര്‍പ്രദേശിലും കൂടി പോകുന്ന ദേശീയപാതയ്ക്ക് അനുബന്ധമായുള്ള ഈസ്റ്റേണ്‍ പെരിഫറല്‍ എക്സ്പ്രസ്സ് വേ ആറുവരിയാക്കുന്നതിനും കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതി അനുമനി നല്കി. 7,558 കോടി രൂപയാണ് പദ്ധതിയുടെ മൊത്തം ചെലവ് കണക്കാക്കിയിട്ടുള്ളത്. ഇതില്‍ 1795.20 കോടി രൂപ ഭൂമി ഏറ്റെടുക്കല്‍, പുനരധിവാസം, നിര്‍മ്മാണം തുടങ്ങുന്നതിനു മുമ്പുള്ള ജോലികള്‍ എന്നിവയ്ക്കായി വകയിരുത്തിയിട്ടുണ്ട്. 135 കിലോമീറ്ററാണ് റോഡിന്റെ മൊത്തം നീളം.
എഞ്ചിനീയറിംഗ് പ്രൊക്യുയര്‍മെന്റ് & കണ്‍സ്ട്രക്ഷന്‍ അടിസ്ഥാനത്തിലായിരിക്കും പണി ഏറ്റെടുക്കുക. ഹരിയാനയിലെയും ഉത്തര്‍പ്രദേശിലെയും അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി. ദല്‍ഹിക്ക് ചുറ്റുമുള്ള ഈ റോഡ് ആറു വരിയാക്കുന്നതോടെ ദല്‍ഹി നഗരത്തില്‍ വാഹനങ്ങള്‍ മൂലമുണ്ടാകുന്ന ഗതാഗതക്കുരുക്കും മലിനീകരണവും വലിയതോതില്‍ കുറയ്ക്കാനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: