ന്യൂദല്‍ഹി: 2011-ലെ സാമൂഹിക, സാമ്പത്തിക, ജാതി സെന്‍സസില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ജാതികളെയും വര്‍ഗ്ഗങ്ങളെയും തരം തിരിക്കുന്നതിന് വിദഗ്ധ സമിതിയെ നിയോഗിക്കാന്‍ കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചു.
നിതി ആയോഗ് ഉപാദ്ധ്യക്ഷന്‍ അരവിന്ദ് പനഗാരിയയുടെ അധ്യക്ഷതയില്‍ രൂപീകരിക്കുന്ന വിദഗ്ധ സമിതിയിലെ മറ്റ് അംഗങ്ങളെ കേന്ദ്ര സാമൂഹിക നീതി ശാക്തീകരണ, ഗിരിവര്‍ഗ്ഗ ക്ഷേമ മന്ത്രാലയങ്ങള്‍ നാമനിര്‍ദ്ദേശം ചെയ്യും. 2011-ല്‍ നടത്തിയ സാമൂഹിക, സാമ്പത്തിക, ജാതി സെന്‍സസില്‍ 46 ലക്ഷത്തോളം ജാതി, ഉപജാതി, വംശ പേരുകളാണ് ഉള്‍പ്പെട്ടിട്ടുള്ളത്.
1670 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന “ഇ-കോര്‍ട്ട്’ മിഷന് മോഡ് പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് കേന്ദ്രമന്ത്രിസഭ അനുമതി നല്കി. സാര്‍വ്വത്രിക കമ്പ്യൂട്ടര്‍വല്‍ക്കരണം, ക്ലൗഡ് കമ്പ്യൂട്ടിംഗിന്റെ ഉപയോഗം, കേസ് രേഖകള്‍ ഡിജിറ്റല്‍ രൂപത്തിലാക്കല്‍, ഇ-ഫയലിംഗ്, ഇ-പേയ്മെന്റ്, മൊബൈല്‍ ആപ്ലിക്കേഷനുകള്‍ എന്നിവ കോടതികളില്‍ വ്യാപകമാക്കാന്‍ ലക്ഷ്യമിടുന്നതാണ് പദ്ധതി.
ടച്ച് സ്ക്രീന്‍ കിയോസ്കുകള്‍, കോടതി സമുച്ചയങ്ങളും, ബന്ധപ്പെട്ട ജയിലുകളും തമ്മില്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് സൗകര്യം, കോടതി നോട്ടീസുകളും സമന്‍സുകളും സമയബന്ധിതമായി നല്‍കുന്നതിലെ സുതാര്യത ഉറപ്പുവരുത്തല്‍ തുടങ്ങിയവയും ഡിജിറ്റല്‍ ഇന്ത്യയുടെ ഭാഗമായി നടപ്പിലാക്കുന്ന ഇ-പദ്ധതി ലക്ഷ്യമിടുന്നു.
വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നത് കൂടുതല്‍ സുഗമമാക്കാന്‍ നിലവിലെ വിദേശ നിക്ഷേപ നയം പുനരവലോകനം ചെയ്യുന്നതിനും കേന്ദ്രമന്ത്രിസഭായോഗം അനുമതി നല്കി. ഇതിനായി നേരിട്ടുള്ള വിദേശ നിക്ഷേപ നയത്തില്‍ ഉള്‍പ്പെടുത്തേണ്ട ബന്ധപ്പെട്ട ഭേദഗതികള്‍ക്കും മന്ത്രിസഭായോഗം അംഗീകാരം നല്കി. എ1, എ വിഭാഗത്തില്‍പ്പെട്ട രാജ്യത്തെ 400 ഓളം വരുന്ന റെയില്‍വേ സ്റ്റേഷനുകള്‍ നവീകരിക്കുന്നതിന് താല്പ്പര്യമുള്ളവരില് നിന്ന് തുറന്ന ദര്‍ഘാസ് ക്ഷണിക്കാന്‍ കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചു.
മെട്രോ നഗരങ്ങള്‍, പ്രധാന പട്ടണങ്ങള്‍, തീര്‍ത്ഥാടന കേന്ദ്രങ്ങള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തുടങ്ങിയയിടങ്ങളില്‍ സ്ഥിതിചെയ്യുന്ന റെയില്‍വേ സ്റ്റേഷനുകളാണിവ. ഈ സ്റ്റേഷനുകളോട് അനുബന്ധിച്ചുള്ള റെയില്‍വേ ഭൂമി വാണിജ്യ ആവശ്യത്തിന് വികസിപ്പിക്കാനും അനുമതി നല്‍കിയിട്ടുണ്ട്. കാലഹരണപ്പെട്ട 295 നിയമങ്ങള്‍ അസാധുവാക്കുന്നതിന് 2015-ലെ റിപ്പീലിംഗ് & അമെന്റിംഗ് (മൂന്നാം) ഭേദഗതി ബില്ലിനും കേന്ദ്രമന്ത്രിസ‘ അംഗീകാരം നല്‍കിയിട്ടുണ്ട്. ബന്ധപ്പെട്ട മന്ത്രാലയങ്ങളും വകുപ്പുകളും, നിയമവകുപ്പും ചേര്‍ന്നാണ് അസാധുവാക്കേണ്ട നിയമങ്ങള്‍ കണ്ടെത്തിയിട്ടുള്ളത്. ഇത്തരത്തിലുള്ള 187 നിയമങ്ങള്‍ അസാധുവാക്കാനുള്ള ബില്‍ ഇക്കഴിഞ്ഞ മേയ് 13-ന് ലോക്സഭയില്‍ അവതരിപ്പിച്ചിരുന്നു.
സിവില്‍ വ്യോമയാന രംഗത്ത് ഭാരതവും കാനഡയും ഒപ്പുവയ്ക്കുന്ന ധാരണാപത്രത്തിന് കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നല്കി. സിവില്‍ വ്യോമയാന രംഗത്തെ അനുഭവ സമ്പത്തും സാങ്കേതിക ജ്ഞാനവും വര്‍ദ്ധിപ്പിക്കുന്നതിനും ഉഭയകക്ഷി സഹകരണം കൂടുതല്‍ വിപുലപ്പെടുത്തുന്നതിനും ലക്ഷ്യമിടുന്നതാണ് ധാരണാപത്രം.
കാര്‍ഷികമേഖലയില്‍ ഭാരതവും അര്‍മേനിയയും തമ്മില്‍ സഹകരിക്കുന്നതിനുള്ള കരാറും അംഗീകരിച്ചു. ഹ്രസ്വ-മധ്യകാല പരിപാടികളിലൂടെ കരാര്‍ നടപ്പിലാക്കുന്നതിന് സംയുക്ത പ്രവര്‍ത്തക ഗ്രൂപ്പിന് രൂപംനല്‍കും.
സാര്‍ക്ക് വികസന നിധിയിലേക്കുള്ള രാജ്യത്തിന്റെ മൂലധന സംഭാവന അടിസ്ഥാനസൗകര്യ വികസന മേഖലയിലേക്ക് വിനിയോഗിക്കുന്നതിനുള്ള നിര്‍ദ്ദേശത്തിനും കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്കി. സാര്‍ക്ക് രാജ്യങ്ങള്‍ തമ്മിലുള്ള വാണിജ്യം മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ ഈ തുക വിനിയോഗിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: