ആലപ്പുഴ: കര്‍ഷകത്തൊഴിലാളികളോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവഗണന തുടരുന്നു. കര്‍ഷക തൊഴിലാളി പെന്ഷന് കുടിശിക 200 കോടി കവിഞ്ഞു. സര്‍ക്കാര്‍ അലംഭാവം മൂലം കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍. ദൈനംദിന പ്രവര്‍ത്തനങ്ങള്‍ പോലും നടത്താന്‍ ബോര്‍ഡ് ബുദ്ധിമുട്ടുകയാണ്. പാവപ്പെട്ട കര്‍ഷകത്തൊഴിലാളികളാണ് ഇതിനാല്‍ ഏറെ വലയുന്നത്.
കര്‍ഷകത്തൊഴിലാളികളുടെ വിരമിക്കല്‍ ആനുകൂല്യം വിതരണം മുടങ്ങിയിട്ട് അഞ്ചുവര്‍ഷമായി. പ്രതിവര്‍ഷം 56 കോടി രൂപയുടെ ബാധ്യതയില്‍ നീങ്ങുന്ന കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന് സര്‍ക്കാര്‍ കഴിഞ്ഞ നാലുവര്‍ഷത്തിനിടെ നല്കിയ സഹായം 10 കോടിരൂപ മാത്രമാണെന്നത് അവഗണന വ്യക്തമാക്കുന്നു. കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗത്വത്തില്‍ നിന്ന് വിരമിച്ച ഏഴു ലക്ഷത്തോളം പേര്‍ക്കുള്ള പെന്ഷന് വിതരണം മുടങ്ങിയിട്ട് ഏഴു മാസത്തിലേറെയായി. ഈ സാഹചര്യത്തില്‍ ഓണത്തിനുപോലും ഇവര്‍ക്ക് പെന്ഷന് ലഭ്യമാക്കാന്‍ സാദ്ധ്യതയില്ല.
സാമ്പത്തിക പ്രതിസന്ധിയാണ് എല്ലാത്തിനും കാരണമായി സര്‍ക്കാര്‍ പറയുന്നത്. രണ്ടുലക്ഷത്തിലധികം പേര്‍ക്കാണ് ക്ഷേമനിധി ബോര്‍ഡില്‍ നിന്ന് വിരമിക്കല്‍ ആനുകൂല്യം നല്‍കാനുള്ളത്. ഇത് 123 കോടിരൂപയില്‍ അധികം വരും. ഇതില്‍ ആയിരത്തിലധികം പേര് ആനുകൂല്യം കൈപ്പറ്റാനാകാതെ മരിച്ചതായാണ് വിവരം. നിരവധി വര്‍ഷങ്ങള്‍ അംശാദായം അടച്ച ശേഷം വാര്‍ദ്ധക്യത്തിന്റെ അവശതയില്‍ വിരമിക്കല്‍ അനുകൂല്യം ലഭിക്കാനായി വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വരുന്നത് ദയനീയമാണ്. ബഹുഭൂരിപക്ഷം പേരും ശാരീരികാസ്വാസ്ഥ്യമുള്ളവരാണ്.
2010 വരെയുള്ള വിരമിക്കല്‍ ആനുകൂല്യം മാത്രമാണ് ഇതുവരെ വിതരണം ചെയ്തിട്ടുള്ളത്. ഇതിനുപുറമേ ചികിത്സ, വിവാഹം, വിദ്യാഭ്യാസം, പ്രസവം, മരണാനന്തരസഹായങ്ങളാണ് ക്ഷേമനിധി ബോര്‍ഡ് നല്‍കുന്നത്. ഇതിലും 58 കോടി രൂപ കുടിശികയാണ്. അംശാദായത്തിലൂടെ കിട്ടുന്ന തുകയും സര്‍ക്കാര്‍ വിഹിതവും വിനിയോഗിച്ചാണ് ബോര്‍ഡ് സഹായങ്ങള്‍ വിതരണം ചെയ്യുന്നത്.
നിലവില്‍ പ്രതിമാസം അഞ്ചു രൂപയാണ് തൊഴിലാളികളില്‍ നിന്നും അംശാദായമായി ഈടാക്കുന്നത്. പ്രതിവര്‍ഷം നാലു കോടി രൂപയാണ് ഈ ഇനത്തില്‍ ബോര്‍ഡിന് ലഭിക്കുന്നത്. എന്നാല്‍ 60 കോടിരൂപയാണ് ആനുകൂല്യമായി ഓരോ വര്‍ഷവും വിതരണം ചെയ്യാന്‍ വേണ്ടത്. ബാക്കി 56 കോടിയും ഓഫീസ്, ദൈനംദിന ആവശ്യങ്ങള്‍ക്കുള്ള പണവും കണ്ടെത്താനാകാതെ ബോര്‍ഡ് നട്ടംതിരിയുകയാണ്. മുന്‍കാലങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ ഇതിന് സഹായം നല്‍കിയിരുന്നു. എന്നാല്‍ ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം ബോര്‍ഡിന് ആകെ 10 കോടിരൂപ മാത്രമാണ് ഇതുവരെ സഹായമായി ലഭിച്ചത്. ഇതാണ് തൊഴിലാളികള്‍ക്ക് നല്‍കാനുള്ള കൂടിശിക ഉയരാന്‍ കാരണമായത്.
സഹായം നല്കാന് മടിക്കുമ്പോഴും പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ എന്ന പേരില്‍ അംഗങ്ങളില്‍ നിന്നും ഈടാക്കുന്ന അംശാദായം ഇരട്ടിയാക്കാനാണ് സര്‍ക്കാര്‍ നീക്കം. അതിനിടെ ക്ഷേമനിധി ബോര്‍ഡില്‍ വിവിധ യൂണിയനുകളുടെ ഒത്താശയോടെ നിരവധി വ്യാജ കര്‍ഷകത്തൊഴിലാളികള്‍ അംഗത്വം നേടിയിട്ടുള്ളതായും ആക്ഷേപമുണ്ട്. ഇരുപത്തിയഞ്ചു ലക്ഷത്തോളമാണ് ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമുള്ള തൊഴിലാളികളുടെ എണ്ണം. എന്നാല്‍ കുട്ടനാട്ടില്‍ പോലും കൃഷിപ്പണിക്ക് ആവശ്യത്തിന് തൊഴിലാളികളെ കിട്ടാനില്ലെന്നതാണ് ദുരവസ്ഥ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: