ആലപ്പുഴ: കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാപക നേതാവ് പി. കൃഷ്ണപിള്ളയുടെ സ്മാരകവും പ്രതിമയും കത്തിച്ച കേസ് പുനഃരന്വേഷിക്കാനുള്ള നീക്കം സിപിഎമ്മിനെ വെട്ടിലാക്കി. പാര്‍ട്ടി സംസ്ഥാന സമിതിയംഗം, കേന്ദ്ര കമ്മറ്റിയംഗം, ജില്ലാ സെക്രട്ടറിയേറ്റംഗങ്ങള്‍, പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ ചില സ്റ്റാഫ് അംഗങ്ങള്‍ എന്നിവര്‍ വരെ അന്വേഷണ പരിധിയിലേക്ക് വന്ന കേസാണ് പുനഃരന്വേഷിക്കുന്നതെന്നതാണ് ശ്രദ്ധേയം.
ജില്ലാ കമ്മറ്റിയംഗത്തെ ചോദ്യം ചെയ്തതിന് ശേഷമാണ് അന്വേഷണത്തിന് നാടകീയമായി തിരശീല വീണത്. ഇതിനിടെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നേരെയും സാക്ഷികള്‍ക്ക് നേരെയും പലയിടങ്ങളില്‍ നിന്നും ഭീഷണികളുണ്ടായി. ഉന്നത പോലീസ് ഉദ്യോഗസ്ഥരും അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി. കൂടാതെ അന്വേഷണം അട്ടിമറിക്കാനും ഉദ്യോഗസ്ഥ തലത്തില്‍ ആസൂത്രിത നീക്കങ്ങള്‍ നടന്നു.
കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയ അഞ്ച് പ്രതികളില്‍ അന്വേഷണം അവസാനിപ്പിച്ച് കുറ്റപത്രം നല്‍കാനുള്ള നീക്കങ്ങള്‍ നടക്കുന്നതിനിടെയാണ് വിഷയത്തില്‍ ഹൈക്കോടതി ഇടപെട്ടതും പുനഃരന്വേഷണത്തിന് ഡിജിപി ഉത്തരവിട്ടതും. മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗം ലതീഷ് ബി.ചന്ദ്രന്, വിഎസ് പക്ഷക്കാരനായ മുന്‍ കണ്ണര്‍കാട് എല്‍സി സെക്രട്ടറി പി. സാബു, സിപിഎം-ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ പ്രമോദ്, ദീപു, രാജേഷ് എന്നിവരാണ് നിലവില്‍ കേസിലെ പ്രതികള്‍. ഇവര്‍ ഇപ്പോള്‍ ജാമ്യത്തിലാണ്.
കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സാബു ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് പുനഃരന്വേഷണത്തിന് ഡിജിപി ഉത്തരവായിട്ടുള്ളത്. ക്രൈംബ്രാഞ്ച് അന്വേഷണം നേരായ വഴിക്കാണെന്ന് നേരത്തെ സിപിഎം സംസ്ഥാന, ജില്ലാ നേതൃത്വങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. കൂടാതെ ക്രൈബ്രാഞ്ചിന്റെ കണ്ടെത്തല്‍ അംഗീകരിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ അഞ്ചു പ്രതികളെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.
അഞ്ച് പ്രതികളില്‍ അന്വേഷണം അവസാനിപ്പിച്ച് സ്മാരകം തകര്‍ക്കാന്‍ ഗൂഢാലോചന നടത്തിയവരിലേക്ക് അന്വേഷണം നീളാതിരിക്കാന്‍ കടുത്ത സമ്മര്‍ദ്ദമാണ് ക്രൈംബ്രാഞ്ചിന് മേല്‍ ഉണ്ടായിരുന്നത്. സിപിഎമ്മിനൊപ്പം ആഭ്യന്തര വകുപ്പ് കൈയാളുന്ന കോണ്‍ഗ്രസ് ഐ വിഭാഗത്തിലെ ചിലരും ഇതിനായി കൈകോര്ത്തുവെന്നതാണ് യാഥാര്‍ത്ഥ്യം. സ്മാരകം തകര്‍ത്തതിന്റെ ഗുണഫലം പരോക്ഷമായി ചില കോണ്‍ഗ്രസ് നേതാക്കള്‍ക്കും ലഭിച്ചിരുന്നു. സിപിഎമ്മിനെ സഹായിക്കാന്‍ ഒരു പ്രമുഖ സമുദായ നേതാവ് കൂടി ഇടപെട്ടതോടെ സത്യം മറനീക്കില്ലെന്ന നിരാശയിലായിരുന്നു അന്വേഷണ സംഘാംഗങ്ങളും സിപിഎമ്മിലെ ചില നേതാക്കളും.
പുനഃരന്വേഷണത്തിലൂടെ ഗൂഢാലോചന നടത്തിയവരെയും കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ. കൃഷ്ണപിള്ള സ്മാരക വിഷയത്തില്‍ പാര്‍ട്ടി നേതൃത്വത്തിനെതിരെ പരസ്യമായി പ്രതികരിച്ച മുതിര്‍ന്ന നേതാവ് ടി.കെ. പളനിക്കെതിരെ ജില്ലാ നേതൃത്വം പ്രതികരിക്കാതെ ഏരിയ നേതൃത്വത്തെ കൊണ്ട് കടുത്ത ഭാഷയില്‍ മറുപടി പറയിച്ചതും സിപിഎമ്മില്‍ ഈ വിഷയത്തില്‍ നിലനില്‍ക്കുന്ന ആശയക്കുഴപ്പം വ്യക്തമാക്കുന്നതാണ്.
2013 ആഗസ്റ്റ് 31നാണ് മുഹമ്മ കണ്ണര്‍കാട്ടെ കൃഷ്ണപിള്ള സ്മാരകവും പ്രതിമയും സിപിഎമ്മിലെ വിഭാഗീയതയെ തുടര്‍ന്ന് തകര്‍ക്കപ്പെട്ടത്. ഇതേക്കുറിച്ച് അന്വേഷിക്കാന്‍ സമിതിയെ പോലും നിയോഗിക്കാന്‍ സിപിഎം തയാറായിട്ടില്ല. ടി. പി. ചന്ദ്രശേഖരനെ വധിച്ച കേസില്‍ പോലും അദൃശ്യ അന്വേഷണസംഘത്തെ നിയോഗിച്ച് പാര്‍ട്ടി പ്രവര്‍ത്തകരെ കുറ്റക്കാരല്ലെന്ന് കണ്ടെത്തിയ സിപിഎം ഉന്നത നേതൃത്വം, പാര്‍ട്ടി സ്ഥാപക നേതാവിന്റെ സ്മാരകം തകര്‍ത്ത സംഭവത്തില്‍ അന്വേഷണം നടത്താത്തതും ക്രൈംബ്രാഞ്ച് പ്രതികളാക്കിയവരെ കുറ്റക്കാരാണെന്ന് അംഗീകരിച്ചതും അണികളില്‍ കടുത്ത അമര്‍ഷത്തിനിടയാക്കിയിരുന്നു. പാര്‍ട്ടിയിലെ വിഭാഗീയ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ കൃഷ്ണപിള്ളയുടെ സ്മാരകം തകര്‍ത്ത കേസ് അന്വേഷണം പോലും അട്ടിമറിക്കാന്‍ കോണ്‍ഗ്രസ്-സിപിഎം അവിശുദ്ധ സഖ്യം പ്രവര്‍ത്തിച്ചിരുന്നതായി ഇന്ന് അണികള്‍ക്കിടയില്‍ വ്യാപക സംസാരമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: