തൃശൂര്‍: മുളംകുന്നത്ത്കാവ് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടം സംബന്ധിച്ച വിവാദങ്ങള്‍ തുടര്‍ക്കഥയാവുന്നു. മെഡിക്കല്‍ കോളേജിലെ പോസ്റ്റ്മോര്‍ട്ടം വിഭാഗങ്ങളിലെ ഉദ്യോഗസ്ഥര്‍ തമ്മിലുള്ള ശീതസമരവും അനാവശ്യ പിടിവാശികളും പല വിവാദമായ കേസുകള്‍ തന്നെ തകിടം മറിയുന്ന വിധത്തിലേക്ക് നീങ്ങുകയാണ്.കഴിഞ്ഞ ദിവസം കോന്നിയിലെ രണ്ട് പെണ്‍കുട്ടികള്‍ ഒറ്റപ്പാലം മങ്കരയില്‍ തിവണ്ടി തട്ടി മരിച്ചതില്‍ ഒരാളുടെ മൃതദേഹം സമയം വൈകിയെന്ന് പറഞ്ഞ് പിറ്റേ ദിവസത്തേക്ക് മാറ്റിവെയ്ക്കാന്‍ ഫോറന്‍സിക് സര്ജന് തിരുമാനിക്കുകയായിരുന്നു.
ഇത് കടുത്ത പ്രതിഷേധത്തിന് വഴിവെച്ചപ്പോള്‍ മന്ത്രിതലത്തില്‍ ഇടപെട്ടാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയത്. അതും മറ്റൊരാളെ കൊണ്ടുവന്ന് പോസ്റ്റ് മോര്‍ട്ടം നടത്തുമെന്ന താക്കീത് ഉണ്ടായപ്പോഴാണ് ആശുപത്രി വിട്ടുപോയ സര്ജന് തിരിച്ചെത്തി പോസ്റ്റ്മോര്‍ട്ടം നടത്തിയത്. എന്നാല്‍ കേസില്‍ നിര്‍ണ്ണായക തെളിവുകള്‍ ശേഖരിക്കുന്നതിന് പ്രാഥമിക റിപ്പോര്‍ട്ട് വേണമെന്നിരിക്കെ ഇത് നല്‍കാതെ ഫോറന്‍സിക് സര്ജന് മൂന്നു ദിവസം അവധിയില്‍ പ്രവേശിക്കുകയായിരുന്നു. ഇത് അന്വേഷണത്തെ എറെ ബാധിച്ചതായി പറയുന്നു.
ഒടുവില്‍ ഇന്നലെ ആശുപത്രി സുപ്രണ്ടിന് ഷൊര്‍ണ്ണൂര്‍ ഡിവൈഎസ്പി രേഖാമൂലം കത്ത് നല്‍കിയപ്പോഴാണ് റിപ്പോര്‍ട്ട് നല്കാന് തയ്യാറായത്. ഇതില്‍ തന്നെ വൈകി പോസ്റ്റ്മോര്‍ട്ടം നടത്തിയ പെണ്‍കുട്ടിയുടെ റിപ്പോര്‍ട്ട് നല്കാന് കഴിയില്ലെന്നും സര്ജന് ശഠിച്ചു.
മന്ത്രിതലത്തില്‍ നിന്ന് നിര്ദ്ദേശമുണ്ടായാലും രേഖാമൂലമുള്ള അപേക്ഷ നല്‍കാതെ തരില്ലെന്നായിരുന്നു നിലപാട്. ഇതും കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് അന്വേഷണസംഘത്തിന് ലഭിച്ചത്. ഇത്തരത്തില്‍ നിരവധി സംഭവങ്ങള്‍ മെഡിക്കല്‍ കോളേജ് കേന്ദ്രീകരിച്ച് നടക്കുന്നതായി പറയുന്നു. സാധാരണ സംഭവങ്ങളിലും വളരെ നാളുകള്‍ക്ക് ശേഷമാണ് പോലീസിന് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നതെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്.
എതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് മലയാളികളുടെ മനസിനെ മുറിവേല്‍പ്പിച്ച സൗമ്യ വധക്കേസിലും മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ ശീതസമരം പുറത്ത് വന്നിരുന്നു. സൗമ്യയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്തത് താനാണെന്ന വാദവുമായി ഡോ.ഉന്മേഷ് രംഗത്ത് എത്തിയതാണ് വിവാദമായത്. പോലീസ് റിപ്പോര്‍ട്ട് പ്രകാരം ഡോ.ഷെര്ളിവാസുവിന്റെ നേതൃത്വത്തിലാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയതെന്നായിരുന്നു പോലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നത്. എന്നാല്‍ കോടതിയില്‍ വിചാരണക്കിടെയാണ് ഡോ.ഉന്മേഷ് താനാണ് സൗമ്യയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തിയതെന്ന വാദവുമായി രംഗത്ത് വരികയിയരുന്നു.
ഒരു ഘട്ടത്തില്‍ സൗമ്യ വധക്കേസില്‍ പ്രോസിക്യുഷനില്‍ നിന്ന് കേസ് വഴുതി പോകുമോയെന്ന ആശങ്ക വരെ ഉണ്ടായി. പ്രതി ഗോവിന്ദച്ചാമിക്ക് വേണ്ടി വാദിച്ച വക്കീല്‍ കേസിന്റെ അവസാനം വരെ പോസ്റ്റ്മോര്‍ട്ടം സംബന്ധിച്ച തര്‍ക്കം ചുണ്ടിക്കാട്ടിയാണ് വാദിച്ചത്. ഈ സംഭവത്തില്‍ ഉന്മേഷിനെ കോടതി നിര്‍ദ്ദേശപ്രകാരം ശിക്ഷണ നടപടിക്ക് വരെ വിധേയനാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: