കവിതയിലൂടെ കഥ പറയുന്ന രീതിയാണ് മലയാളത്തിന്റേത്. നാട്ടുകഥകളും വീട്ടുകഥകളും വീരകഥകളും ദൈവിക-പുരാണ കഥകളുമെല്ലാം ഇമ്പമാര്‍ന്ന ഈണങ്ങളിലൂടെ നമ്മുടെ ചെവികളിലെത്തി. അപ്പോഴാണു തുഞ്ചത്തെഴുത്തച്ഛന്‍, പാടാനും പറയാനും അറിയുന്ന ഒരു തത്തയെ-ശാരികയെ- നമുക്കു സമാനിച്ചത്. ”ശ്രീരാമ! രാമ! രാമ! ശ്രീരാമചന്ദ്ര ജയ!” എന്നു പാടിക്കൊണ്ട് തനിക്കരികില്‍ എത്തിയ ശാരികയോട് അദ്ദേഹം പറഞ്ഞു:
‘ശ്രീരാമനാമം പാടിവന്ന പൈങ്കിളിപ്പെണ്ണേ
ശ്രീരാമ ചരിതം നീ ചൊല്ലീടു മടിയാതെ’
ആ അപേക്ഷ കേള്‍ക്കെ, അല്പ്പവും സങ്കോചമില്ലാതെ
‘ശാരികപ്പൈതല്‍താനും വന്ദിച്ചു വന്ദ്യന്മാരെ
ശ്രീരാമ സ്മൃതിയോടെ പറഞ്ഞു തുടങ്ങിനാള്‍’
അങ്ങനെ, കിളിപാടിയ കഥയാണ് രാമായണം. അതിനാലാണ് അദ്ധ്യാത്മ രാമായണത്തിന് കിളിപ്പാട്ട് എന്നും പേരുണ്ടായത്.
കഥയുടെ തുടക്കത്തില്‍ മാത്രമല്ല, ഓരോ അദ്ധ്യായത്തിന്റെ തുടക്കത്തിലും കിളിയെ വിളിച്ചിരുത്തി കഥ തുടര്‍ന്നു പറയാന്‍ എഴുത്തച്ഛന് ആവശ്യപ്പെടുന്നുണ്ട്. രണ്ടാം അദ്ധ്യായമായ അയോദ്ധ്യാ കാണ്ഡത്തില്‍ നോക്കുക:
‘താര്മകള്ക്കന്പുള്ള തത്തേ! വരികെടോ
താമസശീലമകറ്റേണമാശു നീ
രാമദേവന് ചരിതാമൃതമിന്നിയും
ആമോദമുള്‍ക്കൊണ്ടു ചൊല്ലൂ സരസമായ്’
മൂന്നാമത്തെ കാണ്ഡം-ആരണ്യം- തുടങ്ങുന്നത് ഇങ്ങനെയാണ്:
‘ബാലികേ! ശുകകുല മൗലിമാലികേ! ഗുണ-
ശാലിനി! ചാരുശീലേ! ചൊല്ലീടു മടിയാതെ…..
ഭാരതീഗുണം തവ പരമാമൃതമല്ലോ
പാരാതെ പറകെന്നുകേട്ടു പൈങ്കിളി ചൊന്നാള്‍.’
അല്ലയോ ശാരികേ, കിളികുലരത്നമേ, നിന്റെ വാക്കുകള്‍ (ഭാരതീഗുണം) കേള്‍ക്കുമ്പോള്‍ അമൃതം നുകരുന്ന സുഖം തോന്നുന്നു എന്ന് പറയുന്ന എഴുത്തച്ഛന് നാലാമത്തേതായ കിഷ്കിന്ധാ കാണ്ഡത്തില്‍ ഇങ്ങനെ കുറിച്ചു:
‘ശാരികപ്പൈതലേ! ചാരുശീലേ വരി-
കാരോമലേ കഥാശേഷവും ചൊല്ലുനീ’
അത്യന്ത സുന്ദരം എന്നു കീര്‍ത്തിപ്പെട്ട സുന്ദരകാണ്ഡത്തിന്റെ വരികള്‍ ആരെയും ആവേശം കൊള്ളിക്കുന്ന തരത്തിലാണ്.
‘സകല ശുകകുലവിമല തിലകിത കളേബരേ
സാരസ്യ പീയൂഷ സാരസര്‍വസ്വമേ!
കഥയമമ കഥയമമ കഥകളതി സാദരം
കാകുല്‍സ്ഥലീലകള്‍ കേട്ടാല്‍ മതിവരാ.
കിളിമകളൊടതിസരസമിതി രഘുകുലാധിപന്‍
കീര്‍ത്തികേട്ടീടുവാന്‍ ചോദിച്ചനന്തരം
കളമൊഴിയുമഴകിനൊടു തൊഴുതു ചെല്ലീടിനാള്‍
കാരുണ്യമൂര്‍ത്തിയെച്ചിന്തിച്ചു മാനസേ.’
ആറാമത്തേതായ യുദ്ധകാണ്ഡത്തില്‍, ആദ്യം ബാലകാണ്ഡത്തിലെന്നപോലെ രാമനാമലഹരി പകരുന്ന എട്ടുവരികള്‍ക്കു ശേഷമാണ് കിളിമകളോട് എഴുത്തച്ഛന് പറയുന്നത്:
‘രാമകഥാമൃതപാനപൂര്‍ണ്ണാനന്ദ-
സാരാനുഭൂതിക്കു സാമ്യമില്ലേതുമേ
ശാരികപ്പൈതലേ! ചൊല്ലുചൊല്ലിന്നിയും
ചാരുരാമായണ യുദ്ധം മനോഹരം’
യുദ്ധംകൊണ്ട് എല്ലാം തീര്‍ന്നില്ലല്ലോ. ഏഴാം കാണ്ഡമായി ഉത്തര രാമായണം പിറന്നു. അതിന്റെയും ആദ്യ നാലുവരികള്‍ രാമ-നാരായണ നാമാലാപനത്തിനുള്ളതാണ്. അതുകഴിഞ്ഞേ വരുന്നുള്ളൂ ശാരികയോടുള്ള അഭ്യര്‍ത്ഥന:
‘ശ്രീരാമപാദഭക്തികൊണ്ടുശുദ്ധാത്മാവായ
ശാരികപ്പൈതലേ! നീ ചൊല്ലെടോ രാമായണം.’
തുടര്‍ന്ന് 1920 വരികള്‍കൊണ്ട് ബാക്കി കഥയും പറഞ്ഞതിനുശേഷം കിളിമകള്‍ സമാപിപ്പിക്കുന്നതും ശ്രദ്ധിക്കുക:
‘പാരിലുള്ളജ്ഞാനികള്‍ക്കറിവാന്‍ തക്കവണ്ണം
ശ്രീരാമചരിതം ഞാനിങ്ങനെ ചൊല്ലീടിനേന്‍.
സജ്ജനമാനന്ദിച്ചു നല്‍കീടുമനുഗ്രഹം,
ദുര്‍ജ്ജന ദുര്‍ഭാഷണം ബഹുമാനിച്ചീടേണ്ട
രാമചന്ദ്ര സ്വാമിയെന്മാനസേ വസിക്കേണം
ശ്രീമഹാലക്ഷ്മിയോടും അതിനു വന്ദിക്കുന്നേന്‍
ഇങ്ങനെ പറഞ്ഞടങ്ങീടിനാള്‍ കിളിമകള്‍
തിങ്ങിന ഭക്തിപൂണ്ടു വസിച്ചാരെല്ലാരുമേ!’
ശ്രീരാമകഥ പറഞ്ഞു തുടങ്ങുന്നതും അവസാനിപ്പിക്കുന്നതും കിളിയാണ്; തുഞ്ചന്റെ കിളി; തുഞ്ചത്താചാര്യനാകുന്ന കിളി! ആ കിളിമൊഴികള്‍, കിളിപ്പാട്ടുവരികള്‍ ആദ്ധ്യാത്മികോന്നമനം ആഗ്രഹിക്കുന്ന മനുഷ്യമനസ്സുകളില്‍ എല്ലായ്പോഴും അലയടിച്ചുകൊണ്ടിരിക്കട്ടെ. കിളിപ്പാടിലൂടെ നമുക്കും കിളിയെപ്പോലെ പറന്നുയരാം ശ്രീരാമസവിധത്തിലേക്ക്; മോക്ഷത്തിലേക്ക്. (തുടരും)
ഫോണ്‍: 9388414034
പ്രതികരിക്കാൻ ഇവിടെ എഴുതുക: