കോഴിക്കോട്: തങ്ങളുടെ അടിമത്ത നുകംപേറി സാഹിത്യകാരന്മാരും സാംസ്കാരിക നേതാക്കളും എക്കാലവും കഴിഞ്ഞുകൊള്ളണമെന്ന ധാര്‍ഷ്ട്യത്തിന് ഓര്‍ക്കാപ്പുറത്ത് അടിയേറ്റപ്പോള്‍ സിപിഎമ്മിനും അവരുടെ മുഖപത്രത്തിനും വെകിളിപിടിച്ചിരിക്കുന്നു. അതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് ഇന്നലെ ദേശാഭിമാനി എഴുതിയ മുഖപ്രസംഗം. ഇത്രമാത്രം ക്ഷുഭിതരാകാന്‍ എന്താണ് കാരണമെന്നന്വേഷിക്കുമ്പോള് ചിത്രം വ്യക്തമാവും.
നേരത്തെ, തെരഞ്ഞെടുപ്പിനു മുമ്പു തന്നെ കേരളത്തിലെ പേരെടുത്ത ഒരു എഴുത്തുകാരി നരേന്ദ്രമോദി പ്രധാനമന്ത്രി ആവുന്നതില്‍ എന്താണ് തെറ്റെന്ന് അഭിപ്രായപ്പെട്ടിരുന്നു. സാഹിത്യകാരന്മാരും സാംസ്കാരിക നായകരും പുരോഗമന കലാസാഹിത്യസംഘത്തിന്റെ നുകംപേറി മാത്രമേ നടക്കാവൂ എന്ന അലിഖിത നിയമം സാഹിത്യകാരി കുടഞ്ഞെറിഞ്ഞതിന്റെ വിദ്വേഷം തീര്‍ക്കാന്‍ അന്ന് നട്ടാല്‍ പൊടിക്കാത്ത ആരോപണങ്ങളുമായി പാര്‍ട്ടി രംഗത്തുവന്നു. അവരുടെ പരിപാടികളിലേക്ക് ക്ഷണിക്കുന്നതുള്‍പ്പെടെ നിര്‍ത്തി.
അടുത്തിടെ കുട്ടികളുടെ സാംസ്കാരിക പ്രസ്ഥാനത്തിന്റെ പരിപാടിയില്‍ എഴുത്തുകാരി പങ്കെടുക്കുകയും ഹിന്ദു സാംസ്കാരിക ധാരയെക്കുറിച്ച് ഉള്‍ക്കാഴ്ചയോടെ സംസാരിക്കുകയും ചെയ്തതോടെ പാര്‍ട്ടിക്ക് വീണ്ടും നെഞ്ചിടിപ്പ് വര്‍ദ്ധിച്ചു. അവര്‍ക്കെതിരെ പുകാസ പ്രസ്താവനയുമായി രംഗത്തുവന്നു. അത് വേണ്ടത്ര ഏശുന്നില്ലെന്ന് മനസ്സിലായതോടെ പാര്‍ട്ടി പത്രം വഴി ആക്രമണത്തിന്റെ കുന്തമുന നീട്ടിയിരിക്കുകയാണ്.
‘ഗുന്തര്‍ഗ്രാസിന്റെ പാഠം’ എന്ന തലക്കെട്ടില്‍ ദേശാഭിമാനി ഇന്നലെ പ്രസിദ്ധീകരിച്ച മുഖപ്രസംഗം ശരിക്കും പറഞ്ഞാല്‍ പുകാസയുടെ നിലനില്‍പ്പുതന്നെയാണ് ചോദ്യം ചെയ്യപ്പെടുന്നത്. അവരുടെ വ്യാജയുക്തികളും ഭാരതീയതയോടും അതിന്റെ അസ്മിതയോടും വെച്ചുപുലര്‍ത്തുന്ന കാലുഷ്യം എത്രയെന്ന് വ്യക്തമാവുന്നതാണ്. ഇത് തിരിച്ചറിഞ്ഞ സാഹിത്യകാരി പ്രകാശത്തിന്റെ വഴിയിലേക്ക് വരികയായിരുന്നു. ഒരു തരത്തിലുള്ള പ്രലോഭനമോ വാഗ്ദാനമോ കൊണ്ടല്ല അത്തരമൊരു നിലപാട് അവര്‍ സ്വീകരിച്ചതെന്നതിന് അവരുടെ ജീവിതവിശുദ്ധി തന്നെയാണ് തെളിവ്.
ഭരണത്തിന്റെ സ്വാധീനത്തില്‍ സ്ഥാനമാനങ്ങള്‍ വെച്ചു നീട്ടിയാണ് പുകാസയിലേക്ക് സാഹിത്യകാരന്മാരെയും മറ്റും ആകര്‍ഷിക്കുന്നതെന്ന് പറയാതെ പറഞ്ഞുപോകുന്നുണ്ട് മുഖപ്രസംഗം. പാര്‍ട്ടി അണികള്‍ കൊഴിഞ്ഞുപോവുമ്പോള്‍ ബോംബും കൈമഴുവുമായി കൊത്തിപ്പിളര്ക്കാന് അങ്കക്കോഴികളെ അയക്കുന്ന പാര്‍ട്ടി നേതൃത്വം സാംസ്കാരിക തലത്തിലും അത്തരം ഏര്‍പ്പാടുകള്‍ ചെയ്യാന്‍ മടികാണിക്കില്ല എന്ന താക്കീതും മുഖപ്രസംഗത്തില്‍ ഒളിഞ്ഞുകിടപ്പുണ്ട്. അതിന്റെ സൂചന ഒടുവില്‍ കൊടുത്ത വരികളില്‍ നിന്ന് വായിച്ചെടുക്കാന്‍ കഴിയും. തങ്ങളുടെ ഇച്ഛക്കൊത്ത് നടക്കാന്‍ സാഹിത്യകാരന്മാരെ നിര്‍ബന്ധിക്കുന്ന സിപിഎം നേതൃത്വം മാറാത്തതായി മാറ്റം മാത്രമേയുള്ളുവെന്ന താത്വികാചാര്യന്റെ വചനങ്ങള്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്. വാക്കുകൊണ്ടും തോക്കുകൊണ്ടും ബോംബുകൊണ്ടുമുള്ള ഭീഷണിക്കുമുമ്പില്‍ സാഹിത്യകാരന്മാരും സാംസ്കാരിക നായകരും വിറച്ചു നില്‍ക്കുമെന്നാണ് കരുതുന്നതെങ്കില്‍ അതിന് കേരളീയ മനസ്സാക്ഷി അനുവദിക്കില്ലെന്ന് അവര്‍ മനസ്സിലാക്കുന്നത് നന്നായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: