ഹരാരെ: സിംബാബ്വെക്കെതിരായ ഏകദിന പരമ്പര തൂത്തുവാരിയതിന്റെ ആത്മവിശ്വാസത്തില്‍ ടീം ഇന്ത്യ ട്വന്റി 20 മത്സരത്തിനിറങ്ങുന്നു. രണ്ട് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ കളി ഇന്ന് നടക്കും. ഇന്ത്യന്‍ സമയം വൈകിട്ട് 4.30ന് മത്സരം ആരംഭിക്കും.
ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പര ദയനീയമായി പരാജയപ്പെട്ടശേഷം മുതിര്‍ന്ന താരങ്ങളായ ധോണി, വിരാട് കോഹ്ലി, സുരേഷ് റെയ്ന, അശ്വിന് തുടങ്ങിയ പ്രമുഖരെ ഒഴിവാക്കി ബി ടീമിനെയാണ് സിംബാബ്വെ പര്യടനത്തിനായി ഇന്ത്യ അയച്ചത്. അജിന്‍ക്യ രഹാനെയുടെ നേതൃത്വത്തിലുള്ള ടീം ഇന്ത്യ പരമ്പരയിലെ മൂന്ന് മത്സരങ്ങൡലും ആധികാരികമായി വിജയിച്ച് പരമ്പര സ്വന്തമാക്കുകയും ചെയ്തിരുന്നു.
ഇതിന് മുന്‍പ് 2010-ലാണ് ഇന്ത്യ സിംബാബ്വെയുമായി രണ്ട് മത്സരങ്ങളുടെ ട്വന്റി 20 പരമ്പര കളിച്ചത്. അന്ന് രണ്ടിലും വിജയിച്ച് ടീം ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു. അജിന്‍ക്യ രഹാനെയുടെ നേതൃത്വത്തിലാണ് ട്വന്റി 20യിലും ഇന്ത്യ ഇറങ്ങുന്നത്. ട്വന്റി 20യില്‍ മലയാളി താരം സഞ്ജു സാംസണെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പരിക്കേറ്റ അമ്പാട്ടി റായിഡുവിന് പകരമായാണ് സഞ്ജു ടീമില്‍ ഇടംപിടിച്ചത്. രഹാനെക്കും സഞ്ജുവിനും മുരളി വിജയ്, റോബിന് ഉത്തപ്പ, മനോജ് തിവാരി, മനീഷ് പാണ്ഡെ, കേദാര്‍ ജാദവ്, സ്റ്റുവര്‍ട്ട് ബിന്നി, ഹര്ഭജന് സിംഗ്, ഭുവനേശ്വര്‍കുമാര്‍, അക്ഷര്‍ പട്ടേല്‍, ധവാല്‍ കുല്‍ക്കര്‍ണി, മോഹിത് ശര്‍മ്മ, സന്ദീപ് ശര്‍മ്മ എന്നിവരുള്‍പ്പെട്ടതാണ് ടീം ഇന്ത്യ.
ഏകദിന പരമ്പരയിലെ ദയനീയ പരാജയം മറന്നാണ് സിംബാബ്വെ ട്വന്റി 20 പരമ്പരക്കിറങ്ങുന്നത്. എല്‍ട്ടണ്‍ ചിഗുംബുരയാണ് ടീം നായകന്. ഹാമില്ട്ടണ് മസാകഡ്സ, സിക്കന്ദര്‍ റാസ, ബ്രിയാന്‍ വെട്ടോറി, സീന്‍ വില്ല്യംസ്, ഗ്രെയിം ക്രീമര്‍, സിബാന്‍ഡ, മാല്‍ക്കം വാലര്‍, പ്രോസ്പര്‍ ഉത്സേയ തുടങ്ങിയവരാണ് ടീമിലെ പ്രധാനികള്‍.
വിജയപരമ്പര തുടരാന്‍ ഇന്ത്യന്‍ ടീമും പരാജയത്തില്‍ നിന്ന് മുക്തരായി തിരിച്ചടിക്കാന്‍ സിംബാബ്വെയും ഇറങ്ങുന്നതോടെ ആവേശകരമായ പോരാട്ടത്തിനായിരിക്കും ട്വന്റി 20 പരമ്പര സാക്ഷ്യം വഹിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: