തായ്പെയ്: ചൈനീസ് തായ്പെയ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ വെല്ലുവിളി അവസാനിച്ചു. പുരുഷവിഭാഗം സിംഗിള്‍സില്‍ ലോക മൂന്നാം നമ്പര്‍ കെ. ശ്രീകാന്ത്, സമീര്‍ വര്‍മ, വനിതാ വിഭാഗം സിംഗിള്‍സില്‍ പി.വി. സിന്ധു എന്നിവര്‍ രണ്ടാം റൗണ്ടില്‍ പുറത്തായി.
ലോക മൂന്നാം നമ്പറായ കെ. ശ്രീകാന്തിനെ ഇന്തോനേഷ്യയുടെ സീഡ് ചെയ്യപ്പെടാത്ത ഇഹ്സാന്‍ മൗലാന മുസ്തഫയാണ് നേരിട്ടുള്ള ഗെയിമുകള്‍ക്ക് തകര്‍ത്തത്.
40 മിനിറ്റ് മാത്രം നീണ്ടുനിന്ന മത്സരത്തില്‍ 21-19, 21-18 എന്ന സ്കോറിനായിരുന്നു ഇന്തോനേഷ്യന്‍ താരത്തിന്റെ വിജയം. മറ്റൊരു മത്സരത്തില്‍ സമീര്‍ വര്‍മ ലോക ഒന്നാം നമ്പര്‍ ചൈനയുടെ ചെന്‍ ലോങിനോടാണ് പരാജയപ്പെട്ടത്. 42 മിനിറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ 21-19, 21-16 എന്ന സ്കോറിനായിരുന്നു ചൈനീസ് താരത്തിന്റെ വിജയം.
വനിതാ വിഭാഗത്തില്‍ പി.വി. സിന്ധു മൂന്നാം സീഡ് ചൈനീസ് തായ്പേയിയുടെ തായ് സു യിങിനോട് പരാജയപ്പെട്ടാണ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായത്. വെറും 32 മിനിറ്റ് നീണ്ട കളിയില്‍ 21-15, 21-17 എന്ന സ്കോറിനായിരുന്നു സിന്ധു പരാജയം ഏറ്റുവാങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: