കൊല്‍ക്കത്ത: എട്ടു ടീമുകളുമായി ഐപിഎല്‍ അടുത്ത സീസണിലും സംഘടിപ്പിക്കുമെന്ന് ഐപിഎല്‍ ചെയര്മാന് രാജീവ് ശുക്ല. ഐപിഎല്‍ ഒത്തുകളിയുമായി ബന്ധപ്പെട്ട് രാജസ്ഥാന് റോയല്‍സ്, ചെന്നൈ സൂപ്പര്‍കിങ്സ് ടീമുകളെ രണ്ടുവര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്ത സാഹചര്യത്തിലാണ് വിശദീകരണവുമായി ശുക്ല രംഗത്തെത്തിയത്.
എല്ലാത്തവണത്തെയും പോലെ ഐപിഎല്‍ അടുത്തവര്‍ഷവും വന്‍വിജയമായിരിക്കും. ഇപ്പോള്‍ പുറത്തുവന്ന വിധി ഒരുകാരണവശാലും അടുത്ത ഐപിഎല്ലിനെ ബാധിക്കില്ല. എട്ട് ടീമുകളെ ഉള്‍പ്പെടുത്തി അടുത്ത തവണയും ഐപിഎല്‍ ഗംഭീരമായി സംഘടിപ്പിക്കുമെന്നാണ് രാജീവ് ശുക്ല വ്യക്തമാക്കിയിരിക്കുന്നത്.
ഐപിഎല്‍ നടത്തിപ്പ് സംബന്ധിച്ച് ബിസിസിയുടെ മുന്നില്‍ നിരവധി വഴികളുണ്ടെന്ന് രാജീവ് ശുക്ല പറഞ്ഞു. വേണ്ടിവന്നാല്‍ ബിസിസിഐ തന്നെ രണ്ടു ടീമുകളെ രംഗത്തിറക്കും. ഇതേക്കുറിച്ച് ഞായറാഴ്ച ചേരുന്ന ഭരണസമിതിയോഗം ചര്‍ച്ച ചെയ്യുമെന്നും ശൂക്ല പറഞ്ഞു. കളിക്കാരുടെ ലേലവും ടീമുകളുടെ മേല്‍നോട്ടവും കൂടുതല്‍ സുതാര്യമാക്കാനുള്ള ശക്തമായ നടപടി ബിസിസിഐ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കൊച്ചി ഫ്രാഞ്ചൈസി ഐപിഎല്ലില്‍ തിരിച്ചെത്തുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്കാന് ശുക്ല തയ്യാറായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: