തിരുവനന്തപുരം: പവര്‍ പ്രോജക്ടിന്റെ പേരില്‍ നാനോഎക്സല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ് കമ്പനിയുണ്ടാക്കി കോടികള്‍ തട്ടിച്ച കേസിലെ മൂന്നു മുഖ്യപ്രതികളെ കേരള പോലീസിന്റെ ക്രൈംബ്രാഞ്ച് സിഐഡി സാമ്പത്തിക കുറ്റാന്വേഷണ സംഘം ഹൈദ്രാബാദില്‍ നിന്നും അറസ്റ്റുചെയ്തു. കമ്പനി ഡയറക്ടര്‍മാരായ ഹരീഷ് ബാബു മദിനേനി, പി.പി.രംഗറെഡ്ഡി, ലഗഡപതി ശരത്ബാബു എന്നിവരാണ് അറസ്റ്റിലായത്. ഹൈദ്രാബാദിലെ പ്രശാന്ത്നഗര്‍, മധാപ്പൂര്‍, മിയാപ്പൂര്‍, കൊണ്ടാപ്പൂര്‍, യെല്ലറെഡിഗുഡ, നാമ്പിള്ളി തുടങ്ങിയ സ്ഥലങ്ങളില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികള്‍ അറസ്റ്റിലായത്.
ഹരീഷ്ബാബു മദിനേനിയെ നാനോ എക്സല്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് അഞ്ഞൂറോളം കേസുകളില്‍ മുമ്പ് അറസ്റ്റുചെയ്ത് ജാമ്യത്തില്‍ വിട്ടിട്ടുള്ളതാണ്. ഇതില്‍ മലപ്പുറം മങ്കട പോലീസ് സ്റ്റേഷനില്‍ നിന്നും കുറ്റപത്രം നല്കിയ കേസില്‍ മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് പുറപ്പെടുവിച്ച വാറണ്ടുപ്രകാരമാണ് ഇപ്പോള്‍ ഇയാളെ അറസ്റ്റുചെയ്തത്. ജാമ്യം ലഭിക്കാവുന്ന വാറണ്ടുപ്രകാരം അറസ്ററുചെയ്തതിനാല് തുടര്‍ന്ന് ഇയാളെ ജാമ്യത്തില്‍ വിട്ടു. ഇയാളുടെ ലാപ്ടോപ്പ് തെളിവിലേക്കായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.
പി.പി.രംഗറെഡ്ഡി, ലഗഡപതി ശരത്ബാബു എന്നിവര്‍ ഈ കേസുമായി ബന്ധപ്പെട്ട് ആദ്യമായാണ് അറസ്റ്റിലാകുന്നത്. ലഗഡപതി ശരത്ബാബു നാനോ എക്സല്‍ കമ്പനികളുടെ ചീഫ് അക്കൗണ്ട്സ് ഓഫീസറും ഹരീഷ് ബാബു മദിനേനിയുടെ ധനകാര്യങ്ങള്‍ നേരിട്ട് നിയന്ത്രിക്കുന്ന ഡയറക്ടര്‍ ബോര്‍ഡ് അംഗവുമാണ്. അറസ്റ്റ് ചെയ്ത രംഗറെഡ്ഡിയെ മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. കോടതി ഇയാളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ലഗഡപതി ബാബുവിനെ തൃശൂര്‍ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ രണ്ടു ദിവസത്തിനുള്ളില്‍ ഹാജരാക്കും.
കേരള പോലീസ് ഹൈദ്രാബാദില്‍ എത്തിയ വിവരം അറിഞ്ഞ് ഹരീഷ്ബാബു മദിനേനിയുടെ ഭാര്യ അടക്കമുള്ള മറ്റ് ഏതാനും പ്രതികള്‍ എറണാകുളം ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു.
അരുണാചല്‍ പ്രദേശ് സര്‍ക്കാരിന്റെ സഹകരണത്തോടെ നാനോടെക്നോളജി ഉപയോഗിച്ച് അരുണാചല്‍ പ്രദേശില്‍ ഹൈഡ്രോപവര്പ്ലാന്റ് സ്ഥാപിക്കുന്നുവെന്ന് കാട്ടി മണിചെയിന്‍ മാതൃകയിലൂടെ കോടികളുടെ തട്ടിപ്പാണ് സംഘം നടത്തിയത്. 500കോടിയിലേറെ രൂപയാണ്. ഇത്തരത്തില്‍ കമ്പനി നിക്ഷേപകരില്‍ നിന്നും തട്ടിയെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: