തിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനി, മലമ്പനി, മഞ്ഞപ്പിത്തം മുതലായവ കഴിഞ്ഞ വര്‍ഷത്തേതിനെ അപേക്ഷിച്ച് ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്ന് അരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു. വ്യാഴാഴ്ച രാവിലെ സെക്രട്ടേറിയറ്റില്‍ വിളിച്ചുചേര്‍ത്ത ഉന്നതതല അവലോകനയോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡെങ്കിപ്പനിയും എച്ച്1 എന്‍1 പനിയും കേരളത്തില്‍ പടര്‍ന്നിരുന്നു.
ഇവ രണ്ടും സംസ്ഥാനത്തിപ്പോള്‍ നിയന്ത്രണവിധേയമാണ്. ഇത്തവണ ഡെങ്കിപ്പനിക്ക് നേരിയ വര്‍ധനവുണ്ടായത് കാസര്‍കോട്, മലപ്പുറം, കോഴിക്കോട്, പത്തനംതിട്ട ജില്ലകളിലാണ്. മലപ്പുറത്തെ ചിലയിടങ്ങളില്‍ പകര്‍ച്ചപ്പനി നിയന്ത്രണവിധേയമാക്കുന്നതിന്റെ ഭാഗമായി വിദഗ്ധസംഘത്തെ നിയോഗിച്ചിരുന്നു. തിരുവനന്തപുരത്തെ ചെള്ളുപനിയും വയനാട്ടിലെ കുരങ്ങുപനിയും തികച്ചും നിയന്ത്രണവിധേയമാണ്.
രണ്ടുമാസത്തെ പകര്‍ച്ചപ്പനി നിയന്ത്രണപരിപാടിക്കായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് 2.5 കോടി രൂപകൂടി അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. പകര്‍ച്ചപ്പനിക്കുള്ള എല്ലാ മരുന്നുകളും സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യാനുസരണം ലഭ്യമാക്കിയിട്ടുണ്ട്. പകര്‍ച്ചവ്യാധി നിയന്ത്രണപ്രവര്‍ത്തനങ്ങള്‍ക്ക്, സര്‍ക്കാര്‍ ആശുപത്രികളില്‍ 203 ഡോക്ടര്‍മാര്‍, 88 സ്റ്റാഫ് നഴ്സുമാര്‍, 86 ഫാര്‍മസിസ്റ്റുകള്‍ എന്നിങ്ങനെ 377 പേരെ മൂന്ന് മാസത്തേയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ അധികമായി നിയമിക്കുവാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇവരെ നിയമിക്കുവാന്‍ 14 ജില്ലകളിലെയും ഡിഎംഒ മാര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്കി.
സേഫ് കേരള പകര്‍ച്ചവ്യാധി നിയന്ത്രണപരിപാടിയുടെ ഭാഗമായി ഇതിനകം 3,35,029 വീടുകളിലും, 15,534 സ്ഥാപനങ്ങളിലും, 7,344 തോട്ടങ്ങളിലും 2,282 അന്യസംസ്ഥാനത്തൊഴിലാളി ക്യാമ്പുകളിലും 434 നിര്‍മ്മാണ സ്ഥലങ്ങളിലും പരിശോധന നടത്തി. ഇതേത്തുടര്‍ന്ന്, പൊതുജനാരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന സാഹചര്യങ്ങളിലുള്ള 4,524 വീടുകള്‍ക്കും 1,763 സ്ഥാപനങ്ങള്‍ക്കും 697 തോട്ടങ്ങള്‍ക്കും 256 അന്യസംസ്ഥാന ക്യാമ്പുകള്‍ക്കും 63 നിര്‍മ്മാണസ്ഥലങ്ങള്‍ക്കും നോട്ടീസ് നല്‍കിയതായും മന്ത്രി അറിയിച്ചു.
ആയുര്‍വ്വേദ-ഹോമിയോ വകുപ്പുകള്‍ക്ക് കീഴിലുള്ള ചികിത്സാകേന്ദ്രങ്ങളിലും പകര്‍ച്ചവ്യാധി പ്രതിരോധ നിയന്ത്രണപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാണ്. മെഡിക്കല്‍ ക്യാമ്പുകളും ബോധല്ക്കരണപരിപാടികളും വിപുലമാക്കിയിട്ടുമുണ്ട്. യോഗത്തില്‍ ആരോഗ്യവകുപ്പ് സെക്രട്ടറി ഡോ. കെ. ഇളങ്കോവന്, ആയുഷ് സെക്രട്ടറി ഡോ.എം ബീന, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. എസ്. ജയശങ്കര്‍, ആയുര്‍വേദ ഡയറക്ടര്‍ ഡോ. അനിതാ ജേക്കബ്, ഹോമിയോ ഡയറക്ടര്‍ ഡോ. കെ. ജമുന, ആരോഗ്യവകുപ്പ് അഡിഷണല്‍ ഡയറക്ടര്‍ ഡോ. ആര്. രമേഷ്, കേരള മെഡിക്കല്‍ സര്‍വീസസ് കോര്പ്പറേഷന് ജി.എം: ഡോ. ദിലീപ്, ഡിപിഎം: ഡോ. ബി. ഉണ്ണിക്കൃഷ്ണന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: