വാഷിങ്ടണ്‍: പ്ലൂട്ടോയെക്കുറിച്ചുള്ള നിഗൂഡതകളിലേക്ക് വെളിച്ചംവീശൂന്ന ഏറ്റവും പുതിയ ദൃശ്യങ്ങള്‍ നാസ പുറത്തുവിട്ടു. നാസ പ്ലൂട്ടോ പര്യവേഷണത്തിനയച്ച ന്യൂ ഹൊറൈസണ്‍ പേടകം 11000 അടി (3500 മീറ്റര്‍) ഉയരത്തില്‍ നിന്നെടുത്ത ചിത്രങ്ങളാണ് പുറത്തുവിട്ടത്.
പ്ലൂട്ടോയുടെ ഐസ് നിറഞ്ഞ പ്രതലദൃശ്യങ്ങള് കാട്ടിത്തരുന്നത് 11000 അടി ഉയരത്തിലുള്ള വിസ്മയിപ്പിക്കുന്ന പര്‍വ്വതനിരകളാണ്.
ഈ പര്‍വ്വതങ്ങള്‍ നൂറ് ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് രൂപപ്പെട്ടതാകാമെന്ന് നാസയിലെ ജിയോളജി, ജിയോഫിസിക്സ്, ഇമേജ് (ജിജിഐ) സംഘം തലവന്‍ ജെഫ് മൂര്‍ പറയുന്നു. മീഥേന്‍, കാര്‍ബണ്‍ മോണോക്സൈഡ്, നൈട്രജന്‍ എന്നിവയുടെ കട്ടികുറഞ്ഞ ഹിമപാളി പ്ലൂട്ടോയുടെ പ്രതലത്തിലുണ്ട്. അതുപക്ഷേ, ഇത്രയും ഉയരമുള്ള പര്‍വ്വതക്കെട്ടുകള്‍ രൂപപ്പെടാന്‍ പര്യാപ്തമല്ലെന്ന് ജിജിഐ ഉപമേധാവി ജോണ്‍ സ്പെന്‍സര്‍ പറയുന്നു.
പ്ലൂട്ടോയുടെ പ്രതലത്തിനടിയിലെ ഹിമജലത്തിന് അവിടുത്തെ താഴ്ന്ന താപനിലയില്‍ വലിയ പര്‍വതങ്ങളായി നിലനില്ക്കാന് കഴിയും, അദ്ദേഹം അഭിപ്രായപ്പെട്ടു. പ്ലൂട്ടോയുടെ മാത്രമല്ല, അതിന്റെ ഉപഗോളങ്ങളുടെയും ദൃശ്യങ്ങളില്‍ നിന്ന് പുതിയ വിവരങ്ങള്‍ ഗവേഷകര്‍ കണ്ടെത്തി തുടങ്ങി. പ്രധാന ഉപഗോളമായ കെയ്റണില്‍ 6.4 മുതല്‍ 9.6 കിലോമീറ്റര്‍ വരെ ആഴത്തിലുള്ള ഗര്‍ത്തമുണ്ടെന്ന് സമീപദൃശ്യം വ്യക്തമാക്കുന്നു.
സൗരയൂഥത്തിന്റെ അതിര്‍വരമ്പിലുള്ള വിദൂരമായ ഈ ഹിമലോകത്തെ അടുത്തറിയുന്നതിലൂടെ സൗരയൂഥ രൂപീകരണത്തെപ്പറ്റി അറിയാന്‍ കഴിയുമെന്ന് കേംബ്രിഡ്ജിലെ പ്രശസ്ത ഭൗതികശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിംഗ് പറഞ്ഞു. 4500 കോടി രൂപയാണു ന്യൂ ഹൊറൈസണ്‍ ദൗത്യത്തിന്റെ ചെലവ്. 3463 ദിവസം സഞ്ചരിച്ച ഉപഗ്രഹം കണക്കുകൂട്ടിയ സമയത്തില്‍ നിന്ന് 72 സെക്കന്‍ഡ് മാത്രം വ്യത്യാസത്തിലാണ് ലക്ഷ്യസ്ഥാനത്തെത്തിയത്. 99.99997 ശതമാനം കൃത്യതയാണിത്.
ഈ വിജയത്തോടെ സൗരയൂഥത്തിലെ പഴയ ഒന്‍പതു ഗ്രഹങ്ങള്‍ക്കും സമീപം മനുഷ്യനിര്‍മ്മിത യാനങ്ങള്‍ എത്തി. റോമന്‍ പുരാണത്തിലെ പാതാളദേവന്റെ പേരുവഹിക്കുന്ന പ്ലൂട്ടോയെ ഇപ്പോള്‍ നവഗ്രഹ പട്ടികയില്‍ നിന്നു മാറ്റിയിരിക്കുകയാണ്. കുള്ളന്‍ ഗ്രഹമായാണു കണക്കാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: