പത്തനംതിട്ട: ആറന്മുള പൈതൃകഗ്രാമകര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ പരിസ്ഥിതി രക്ഷാസംഗമം നാളെ ആറന്മുളയില് നടക്കും. പരിസ്ഥിതിയും പൈതൃകങ്ങളും സംരക്ഷിക്കുവാനുള്ള പ്രക്ഷോഭങ്ങള്‍ക്ക് ശക്തിപകരുവാന്‍ നടത്തുന്ന സംഗമം ആറന്മുള കിഴക്കേനടയിലെ മൂര്‍ത്തിട്ട ഗണപതി ക്ഷേത്രത്തിന് സമീപം വൈകിട്ട് 4 ന് പൈതൃകഗ്രാമകര്‍മ്മസമിതി മുഖ്യരക്ഷാധികാരി കുമ്മനം രാജശേഖരന് ഉദ്ഘാടനം ചെയ്യും. വിവിധ രാഷ്ട്രീയ സാംസ്കാരിക പരിസ്ഥിതി സംഘടനാ നേതാക്കള്‍ സംസാരിക്കും.
പരിസ്ഥിതി സംരക്ഷണത്തില്‍ രാഷ്ട്രീയവും വിഭാഗീയതയും തടസ്സമാകരുതെന്ന സന്ദേശംമുറുകെപിടിച്ചാണ് പരിസ്ഥിതി രക്ഷാസംഗമം നടത്തുന്നത്.
നെല്‍വയലുകളും തോടുകളും നികത്തുന്നതിനെതിരേ 2004 ല്‍ ആരംഭിച്ച സമരം 2011 ല്‍ പദ്ധതി പ്രദേശം വ്യവസായ മേഖലയായി സര്‍ക്കാര്‍ പ്രഖ്യാപിച്ചതോടുകൂടി ശക്തമാകുകയായിരുന്നു. ആറന്മുളയെന്ന പൈതൃകഗ്രാമം എന്നേയ്ക്കുമായി ഇല്ലാതാകുമെന്ന സാഹചര്യം എത്തിയപ്പോഴാണ് രാഷ്ട്രീയ സ്വയംസേവകസംഘത്തിന്റെ പ്രാന്തീയ തീരുമാനപ്രകാരം കുമ്മനം രാജശേഖരന് സമരഭൂമിയിലെത്തുന്നത്. സംഘപരിവാര്‍ സംഘടനകളുടേയും പള്ളിയോട പള്ളിവിളക്ക് സംരക്ഷണ സമിതിയുടേയും പരിസ്ഥിതി സ്നേഹികളുടേയും ബഹുജനയോഗത്തില് കുമ്മനം രാജശേഖരന് മുഖ്യരക്ഷാധികാരിയായി ആറന്മുള പൈതൃകഗ്രാമകര്‍മ്മസമിതി എന്ന സമരസംഘടന രൂപീകരിക്കുകയായിരുന്നു.
പമ്പാനദിയുടെ കൈവഴിയായ തോടുകളും ചാലുകളും നികത്തുന്നത് പമ്പയുടെ നിലനില്‍പ്പിനെയും കുട്ടനാടിനേയും കാര്യമായി ബാധിക്കുന്നതിനാല്‍ സമരം ആലപ്പുഴ ജില്ലയിലേക്കും വ്യാപിച്ചു. കവയത്രി സുഗതകുമാരിയുടെ നേതൃത്വത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളെ ഒന്നിപ്പിച്ച് ആറന്മുള വിമാനത്താവള വിരുദ്ധ ഏകോപന സമിതി രൂപീകരിക്കുകയും ചെയ്തു.
മണ്ണിട്ട് നികത്തിയ ആളിനെക്കൊണ്ടുതന്നെ മണ്ണെടുത്ത് മാറ്റി തോടും, ചാലും മലയും പുനഃസ്ഥാപിക്കുവാനുള്ള നിലയിലേക്ക് സമരം മാറിയത് ചരിത്രത്തിലെ അപൂര്‍വ്വതയാണ്. ഭാവിതലമുറയെ നിലനില്‍പ്പിന് പരിസ്ഥിതി സംരക്ഷണം അനിവാര്യമാണെന്നും അതിനായി വിഭാഗീതയകള് വെടിഞ്ഞ് എല്ലാവരും ഒന്നിച്ച് മുന്നേറണമെന്നുമുള്ള സന്ദേശം ഉയര്‍ത്തിയാണ് പരിസ്ഥിതി സംഗമം നടത്തുന്നതെന്ന് ആറന്മുള പൈതൃകഗ്രാമകര്‍മ്മസമിതി അദ്ധ്യക്ഷന്‍ പി.ഇന്ദുചൂഡന്, ജനറല്‍ കണ്‍വീനര്‍ പി.ആര്.ഷാജി എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: