ന്യൂദല്‍ഹി: മ്യാന്മറിന്റെ സൈനിക വിഭാഗങ്ങളുടെ ആധുനികവത്കരണത്തിന് ഭാരതത്തിന്റെ സഹായം. നാവികസേനയുടെ നവീകരണത്തിനും സൈന്യങ്ങള്‍ തമ്മിലുള്ള നവീകരണത്തിനും തീരുമാനമായി. ഒരുമാസത്തിനുശേഷം 1640 കിലോ മീറ്റര്‍ നീളത്തില്‍ കിടക്കുന്ന ഭാരത മ്യാന്മര് അതിര്‍ത്തിയില്‍ ഭീകരര്‍ക്കെതിരെ സംയുക്തനീക്കം നടത്തുവാനും ധാരണയായിട്ടുണ്ട്.
വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ അദ്ധ്യക്ഷതയില്‍ ന്യൂദല്‍ഹിയില്‍ നടന്ന ഭാരത-മ്യാന്മര് സംയുക്ത ഉപദേശക കമ്മീഷന്റെ യോഗത്തിലാണ് ഇക്കാര്യങ്ങളില്‍ തീരുമാനമായത്. മ്യാന്മര് വിദേശകാര്യമന്ത്രി വുന്നാ മോങ് ല്വിന്നു യോഗത്തില്‍ സംബന്ധിച്ചു. സൈനിക സഹകരണവും ഫലപ്രദമായ അതിര്‍ത്തി പരിപാലനവും സംബന്ധിച്ചും യോഗത്തില്‍ തീരുമാനമെടുത്തു.
മ്യാന്മറിന്റെ സൈന്യക വിഭാഗങ്ങളെ ആധുനികവത്ക്കരിക്കുന്നതില്‍ ഭാരതം പ്രതിജ്ഞാബദ്ധമാണെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് പറഞ്ഞു. സൈനിക മേഖലയിലെ ഭാരതത്തിന്റെ പരിചയസമ്പന്നത പങ്ക്വെക്കുന്നതില് സന്തോഷമേയുള്ളു.
ഐടി തലത്തിലും അടിയന്തര സുരക്ഷാ സാഹചര്യങ്ങള്‍ നേരിടുന്നതിനും പരിശീലനമുള്‍പ്പടെയുള്ള സൈനിക സഹകരണവുമാണ് നല്‍കുക. കടല്‍മാര്‍ഗ്ഗമുള്ള വെല്ലുവിളികളെ നേരിടാവുന്ന തലത്തില്‍ മ്യാന്മര് നാവികസേനയെ പര്യാപ്തമാക്കും. നേരത്തെ മ്യാന്മര് കരസേനക്ക് തോക്കുകളും ടാങ്കുകളും പ്രതിരോധ സാമഗ്രികളും ഭാരതം നല്‍കിയിരുന്നു. ഭീകരവിഭാഗങ്ങളെ ഫലപ്രദമായി നേരിടുന്നതില്‍ സഹകരണം വര്‍ദ്ധിപ്പിക്കുവാനും തീരുമാനമായി. നേപ്പാള്‍, ബൂട്ടാന്‍, അഫ്ഗാനിസ്ഥാന് എന്നീ രാഷ്ട്രങ്ങള്‍ ഭാരതവുമായി ഇപ്പോള്‍ തന്നെ പ്രതിരോധരംഗത്ത് സഹകരിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: