തൃശൂര്‍: കര്‍ക്കിടക പുലരിയില്‍ കറുത്തിരുണ്ട കാര്മേഘങ്ങള്ക്ക് താഴെ വടക്കുംനാഥന്റെ തിരുമുറ്റത്ത് കരിവീരന്മാര്ക്ക് ഊട്ട്. ഗജരാജപെരുമ നിറഞ്ഞ് നിന്ന അന്തരീക്ഷത്തില്‍ കുളിച്ചു കുറിതൊട്ട് ആനച്ചമയങ്ങളുടെയും ആനയാഭരണങ്ങളുടേയും കെട്ടുകാഴ്ചകളില്ലാതെ ഗജവീരന്മാരെത്തി. ക്ഷേത്രം മേല്‍ശാന്തി കൊറ്റംപിള്ളി നാരായണന് നമ്പൂതിരിപ്പാട് കണ്ണന് എന്നുപേരുള്ള കുട്ടിക്കൊമ്പന് ആദ്യ ഉരുള നല്കി. 55 ഗജവീരന്മാര് ഊട്ടില്‍ പങ്കെടുത്തു. 33-ാമത്തെ വര്‍ഷമാണ് വടക്കുന്നാഥ ക്ഷേത്രത്തില്‍ അഷ്ട്രദ്രവ്യ മഹാഗണപതി ഹോമവും ആനയൂട്ടും നടക്കുന്നത്.
10000 നാളികേരം, 1500 കിലോ അവില്, 750 കിലോ മലര്, 250 കിലോ എള്ള്, 100 കിലോ തേന്‍, 500 കിലോ നെയ്യ്, 2000 കിലോ ശര്‍ക്കര എന്നീ ദ്രവ്യങ്ങള്‍ ചേര്‍ത്ത് ക്ഷേത്രത്തിന്റെ പടിഞ്ഞാറേ ഗോപുരത്തിനടുത്ത് ഗണപതി ഭഗവാന്റെ നേരെ മുന്നില്‍ സിംഹോദര പ്രതിഷ്ഠയ്ക്ക് സമീപം പ്രത്യേകം തയ്യാറാക്കിയ ഹോമകുണ്ഡത്തിലാണ് അഷ്ടദ്രവ്യ മഹാഗണപതി ഹോമം ഒരുക്കിയത്. ഇതും ചേര്‍ത്താണ് ആനയൂട്ടിന് ഭക്ഷണവിഭവങ്ങള്‍ നല്‍കിയത്. കരിമ്പ്, തണ്ണിമത്തന്, വെള്ളരിക്ക, ഉണ്ട ശര്‍ക്കര തുടങ്ങിയവയും ആനകള്‍ക്ക് നല്കി. വെറ്ററിനറി ഡോക്ടര്‍മാര്‍ പരിശോധിച്ച ശേഷമാണ് ആനകളെ ക്ഷേത്രഗോപുരത്തിനകത്തേക്ക് കയറ്റിവിട്ടത്. സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി കനത്ത പോലീസ് സന്നാഹവും ഉണ്ടായിരുന്നു. ക്ഷേത്രം തന്ത്രി പുലിയന്നൂര്‍ ശങ്കരനാരായണന് നമ്പൂതിരിപ്പാട് ചടങ്ങുകള്‍ക്ക് മുഖ്യ കാര്‍മികനായി. 60ലേറെപേര്‍ പരികര്‍മ്മികളായി.
ദേവസ്വം മന്ത്രി വി.എസ്.ശിവകുമാര്‍, തേറമ്പില്‍ രാമകൃഷ്ണന് എം.എല്‍.എ, ജില്ല കളക്ടര്‍ എം.എസ്. ജയ, കൊച്ചിന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.പി. ഭാസ്കരന് നായര്‍, സെക്രട്ടറി വി.രാജലക്ഷമി, ടി.എ. സുന്ദര്മേനോന്, പ്രഫ. എം. മാധവന്‍കുട്ടി തുടങ്ങി നിരവധി പേര് ആനയുട്ടില് ആനകള്‍ക്ക് ചോറുരുളകളും മറ്റു ഭക്ഷ്യവസ്തുക്കളും നല്കി. സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേര് രാവിലെ തന്നെ ആനയൂട്ട് കാണാന്‍ ക്ഷേത്രത്തിലെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: