ന്യൂദല്‍ഹി: ഉടന്‍ നടക്കാനിരിക്കുന്ന ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ബിജെപി ആരംഭിച്ചു. സംസ്ഥാനത്തിന്റെ എല്ലാ മേഖലകളിലൂടെയും കടന്നുപോകുന്ന തരത്തില്‍ 160 രഥയാത്രകള്‍ സംഘടിപ്പിക്കാന്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നേതൃത്വത്തില്‍ നടന്ന ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. എല്ലാ ഗ്രാമങ്ങളിലും പരിവര്‍ത്തന്‍ രഥങ്ങള്‍ എത്തിച്ചേരും. നൂറു രഥങ്ങള്‍ കൂടി പ്രചാരണരംഗത്തേക്ക് ഉടന്‍ എത്തിച്ചേരുന്നതോടെ 260 രഥങ്ങള്‍ ആദ്യഘട്ട പ്രചാരണത്തിനായി ബിജെപി സംസ്ഥാനത്ത് ഉപയോഗിക്കും.
ബീഹാറിലെ ലെജിസ്ലേറ്റീവ് അസംബ്ലിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിലെ വലിയ വിജയത്തോടെ ജനങ്ങള്‍ ബിജെപിക്കൊപ്പമാണെന്ന സന്ദേശം കൈമാറിക്കഴിഞ്ഞതായി പാട്നയിലെ ഗാന്ധിമൈതാനത്തു നടന്ന പൊതുപരിപാടിയില്‍ പങ്കെടുത്തുകൊണ്ട് അമിത് ഷാ പറഞ്ഞു. ബീഹാറിന്റെ പഴയ ഗരിമ ബിജെപി ഭരണത്തില്‍ തിരികെ എത്തിക്കുമെന്നും രാജ്യത്തെ ഏറ്റവും മികച്ച സംസ്ഥാനമായി ബീഹാറനെ മാറ്റുമെന്നും അതിമ് ഷാ പറഞ്ഞു.
നിതീഷ്കുമാര്‍, ലാലുപ്രസാദ് യാദവ് സഖ്യം ഭരണത്തിലെത്തിയാല്‍ സംസ്ഥാനത്ത് വീണ്ടും ജംഗിള്‍രാജ് ഉണ്ടാകും. നരേന്ദ്രമോദി സര്‍ക്കാര്‍ പാവപ്പെട്ടവരുടെതാണെന്നും പാവപ്പെട്ടവരുടെ വികസനമാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രഥമ ലക്ഷ്യമെന്നും അമിത് ഷാ പറഞ്ഞു. ജനതാപരിവാറിനെ കടന്നാക്രമിച്ച ദേശീയ അധ്യക്ഷന്‍ പതിനഞ്ചുവര്‍ഷം നീണ്ട ലാലു-റാബ്രി ഭരണകാലം ഇപ്പോഴും ബീഹാറിനെ വേട്ടയാടുന്നുണ്ടെന്നും പറഞ്ഞു.
ബീഹാറിലെ ലാലുപ്രസാദ് യാദവിന്റെ കാട്ടുഭരണം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ച നേതാവാണ് നിതീഷ് കുമാര്‍, എന്നാല്‍ നിതീഷ് ഇപ്പോള്‍ ലാലുപ്രസാദ് യാദവിനൊപ്പമാണ്. നിതീഷിന്റെ നിലപാടുകള്‍ക്ക് എങ്ങനെ മാറ്റമുണ്ടായി. സംസ്ഥാനത്ത് സദ്ഭരണം വരണമെങ്കില്‍ ബിജെപി അധികാരത്തിലെത്തണമെന്നാണ് ഇതു വ്യക്തമാക്കുന്നത്. സംസ്ഥാനത്തെ ജനങ്ങള്‍ നല്കിയ ജനവിധിയെ അട്ടിമറിച്ചുകൊണ്ടാണ് നിതീഷ്കുമാര്‍ എന്‍ഡിഎ സഖ്യം ഉപേക്ഷിച്ചതെന്നും അമിത് ഷാ പറഞ്ഞു.
മഹാവീരന്റെയും ബുദ്ധന്റെയും ജയപ്രകാശ് നാരായണന്റെയും ഡോ.രാജേന്ദ്രപ്രസാദിന്റെയും അശോകന്റെയും ചന്ദ്രഗുപ്ത മൗര്യന്റെയും കര്‍പൂരി താക്കൂറിന്റെയും ജഗജീവന്‍ റാമിന്റെയും നാടാണ് ബീഹാറെങ്കിലും ലാലുവിന്റെ കാട്ടാള ഭരണത്തിന്റെ പേരില്‍ പ്രശസ്തമാകാനുള്ള ദൗര്‍ഭാഗ്യമാണ് ബീഹാറിനുണ്ടായത്. മഹാദളിത് വിഭാഗങ്ങളെ വഞ്ചിച്ചവരുടെ സര്‍ക്കാര്‍ ബീഹാറില്‍ ഒരിക്കലും ഉണ്ടാകില്ല. ലാലുവും നിതീഷും അധികാരത്തിലെത്തിയാല്‍ ബീഹാറില്‍ വീണ്ടും കാട്ടാള ഭരണം തിരികെ എത്തുമെന്നും അമിത് ഷാ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: