കോതമംഗലം: മലയാറ്റൂര്‍ വനമേഖലകളില്‍ ആനവേട്ട നടത്തിയ സംഭവത്തിലെ പ്രധാന പ്രതികള്‍ കീഴടങ്ങിയേക്കും.
കീഴടങ്ങാനെത്തുന്ന പ്രതികളെ കയ്യോടെ പിടികൂടുന്നതിന് വനപാലകസംഘവും തയ്യാറെടുത്തിരിക്കുകയാണ്. കേസിലെ പ്രധാനപ്രതികളായ ഐക്കരമറ്റം വാസു, പുത്തന്‍പുരയ്ക്കല്‍ എല്‍ദോസ്, ഉറങ്ങവച്ചാലില് ജിജോ, മലയക്കണ്ടത്തില് അജേഷ് എന്നിവരാണ് കോതമംഗലം കോടതിയില്‍ കീഴടങ്ങാന്‍ തയ്യാറായിരിക്കുന്നത്. ഇവര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതി കോതമംഗലം കോടതിയില്‍ 24മണിക്കൂറിനകം കീഴടങ്ങാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.
ഹൈക്കോടതിയില്‍ നിന്നും ഉത്തരവ് കൈപ്പറ്റിയ പുത്തന്‍പുരയ്ക്കല്‍ എല്‍ദോസും, ഉറങ്ങവച്ചാലില് ജിജോയുമാണ് കോടതിയില്‍ അഭിഭാഷകരോടൊപ്പമെത്തി കീഴടങ്ങാന്‍ തയ്യാറെടുത്തിരിക്കുന്നത്. എന്നാല്‍, കോതമംഗലം കോടതി ഇവര്‍ക്കെതിരെ അറസ്റ്റ് വാറാണ്ട് പുറപ്പെടുവിച്ചിട്ടുള്ളതിനാല്‍ എവിടെവച്ചും പിടികൂടുന്നതിനുള്ള നീക്കങ്ങളുമായി വനംവകുപ്പ് ഉദ്യോഗസ്ഥരും രംഗത്തുണ്ട്. മഫ്തിയിലും യൂണിഫോമിലുമായി നിരവധി വനംവകുപ്പ് ഉദ്യോഗസ്ഥരാണ് കോതമംഗലം കോടതി പരിസരത്തും പ്രധാന ജംഗ്ഷനുകളിലും നിലയുറപ്പിച്ചിരിക്കുന്നത്.
പ്രതികള്‍ ബന്ധപ്പെടാന്‍ സാധ്യതയുള്ള അഭിഭാഷകരുടെ ഓഫീസുകളിലും വീടുകളിലും രഹസ്യനിരീക്ഷണം ഏര്‍പ്പെടുത്തി പ്രധാന പ്രതികളെ പിടികൂടാനുള്ള ശ്രമത്തിലാണ് വനപാലകര്‍. പ്രധാനപ്രതികളെ പിടികൂടി ചോദ്യംചെയ്താല്‍ മാത്രമേ ആനവേട്ടയുടെ ചിത്രം വ്യക്തമാകുകയുള്ളു.
2014 ജൂണ്‍ മുതല്‍ 2015 മെയ് വരെയുള്ള ആനവേട്ട സംബന്ധിച്ച് മുന്താത്കാലിക വാച്ചര്‍ കുഞ്ഞുമോന് നല്കിയ മൊഴി മാത്രമാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ കയ്യിലുള്ളത്. ആനക്കൊമ്പ് വാങ്ങിച്ചതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സ്വദേശികളെ പിടികൂടിയെങ്കിലും പ്രധാനപ്രതികളുമായി ബന്ധിപ്പിക്കുന്ന തെളിവുകളൊന്നും തന്നെ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ലെന്നാണ് അറിയുന്നത്. ഇതിനിടയില്‍ തിരുവനന്തപുരത്ത് നിന്നു പിടിലായവരെ കേസില്‍ നിന്ന് രക്ഷിച്ചെടുക്കുന്നതിനുള്ള നീക്കവും അണിയറയില്‍ നടക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: