കേരളത്തിലെ കൗമാരം പ്രത്യേകിച്ച് പെണ്‍കൗമാരം ഇന്ന് മാനസിക പ്രതിസന്ധിയിലാണ് എന്ന സത്യത്തിനടിവരയിടുന്നതാണ് കോന്നിയില്‍നിന്നും കാണാതായ പെണ്‍കുട്ടികളുടെ ആത്മഹത്യ. മൂന്നുപേരില്‍ ഒരു പെണ്‍കുട്ടി രക്ഷപ്പെട്ടു. ഇത് കേരളത്തിലെ ആദ്യത്തെ സംഭവമല്ല. മുന്‍പ് അമ്പലപ്പുഴയിലും മൂന്ന് പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തിരുന്നു.
കേരളീയരെ, കേരള മനഃസാക്ഷിയെ നടുക്കിയ ഈ സംഭവത്തില്‍ പോലീസന്വേഷണത്തില്‍ നിസ്സംഗത കാണാം. പെണ്‍കുട്ടികളടക്കമുള്ളവരെ കാണാതാകുന്ന കേസുകളില്‍ പോലീസിന് അലംഭാവമെന്നും അവര്‍ അതില്‍ വീഴ്ചവരുത്തുന്നു എന്നും ഹൈക്കോടതിയും നിരീക്ഷിക്കുന്നു. മകളെ കാണാനില്ലെന്ന് കാണിച്ച് നിലമ്പൂര്‍ സ്വദേശി നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഈ പരാമര്‍ശം. ഇപ്പോള്‍ കോന്നിയിലെ പെണ്‍കുട്ടികളുടെ ആത്മഹത്യ നടന്നിട്ട് നാലുദിവസമായിട്ടും പോലീസിന് ഇതിന്റെ പിന്നിലെ ദുരൂഹത മാറ്റാന്‍ സാധിച്ചിട്ടില്ല.
ഇത് സൈബര്യുഗമാണ്. സൈബര്‍ ചാറ്റിംഗും ഫേസ്ബുക്ക് ചാറ്റിംഗ്-പ്രണയവും ഇന്ന് പെണ്‍കുട്ടികളെ മാത്രമല്ല വീട്ടമ്മമാരെപോലും ചതിക്കുന്നു. ഈ പെണ്‍കുട്ടികളുടെ കാര്യത്തില്‍ ഇവര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതിരുന്നതും ഉപയോഗിച്ചിരുന്ന സോഷ്യല്‍ മീഡിയയില്‍നിന്നും പ്രതികരണം ഉണ്ടാകാത്തതും ദുരൂഹതയുടെ ആഴം കൂട്ടുകയാണ്.
പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ ഇത് ആത്മഹത്യയാണെന്ന് കരുതുന്നില്ല.
പഠിത്തത്തില്‍ മിടുക്കരായിരുന്ന ഇവര്‍ ആത്മഹത്യയ്ക്ക് മുതിരില്ലെന്ന് രക്ഷിതാക്കള്‍ അവകാശപ്പെടുമ്പോഴും എന്തുകൊണ്ട് ഇവര്‍ രണ്ടുതവണ ബെംഗളൂരുവില്‍ പോയി എന്നതിന്റെ വിശദീകരണമില്ല. സാമ്പത്തിക-മാനസിക ബുദ്ധിമുട്ടുകള്‍ ഇല്ലെന്ന് അമ്മമാര്‍ പറയുമ്പോഴും, കുട്ടികള്‍ തങ്ങളുടെ മാനസിക പ്രശ്നങ്ങള്‍ അമ്മമാരുമായി പങ്കുവയ്ക്കുന്ന കാലം അസ്തമിച്ചു. നാട്ടുകാരുടെ സംശയം ഈ ആത്മഹത്യയ്ക്ക് പിന്നില്‍ ഏതെങ്കിലും റാക്കറ്റ് പ്രവര്‍ത്തിച്ചിരിക്കാം എന്നാണ്.
ഇന്ന് പ്രണയം, പ്രത്യേകിച്ച് കൗമാരക്കാര്‍ക്ക് ഒരു ലഹരിയാണ്. പ്രണയം നടിച്ച് വശീകരിച്ച്, ദുരുപയോഗം ചെയ്ത് ഉപേക്ഷിക്കപ്പെടുന്ന എത്രയോ കേസുകള്‍ മാധ്യമങ്ങളില്‍ വാര്‍ത്തയാകാറുണ്ട്. ഒരു പെണ്‍കുട്ടി വര്‍ഷങ്ങള്‍ക്കുമുമ്പ് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നുവത്രെ. സുഹൃത്തുക്കളില്‍ ഒരാള്‍ക്ക് എന്തെങ്കിലും പ്രതിസന്ധി നേരിട്ടാല്‍ അവളോടുള്ള ഒരുമ തെളിയിക്കാന്‍ കൂട്ടുകാരികളും തയ്യാറാകുന്നത് കേരളത്തില്‍ ആദ്യ സംഭവമല്ല.
വനിതാ കമ്മീഷന് ചെയര്‍പേഴ്സണ്‍ ലിസി ജോസ് സ്കൂളിലെ പെണ്‍കുട്ടികള്‍ക്ക് കൗണ്‍സലിംഗ് നല്കാന് നടപടി എടുക്കും എന്നു പ്രസ്താവിച്ചു കണ്ടു. ഇത് സ്വാഗതാര്‍ഹമാണ്. മുന്‍പ് സ്പോര്‍ട്സ് ഹോസ്റ്റലില്‍ ഒതളങ്ങ കഴിച്ച് ആത്മത്യയ്ക്ക് മൂന്നുപെണ്‍കുട്ടികള്‍ തുനിഞ്ഞത് റാഗിംഗ് ആരോപിച്ചായിരുന്നു.
ഇന്നത്തെ പ്രതിസന്ധി മക്കളും പ്രത്യേകിച്ച് പെണ്മക്കളും അമ്മമാരും തമ്മില്‍ ആശയവിനിമയമോ, പ്രശ്നം ഉണ്ടെങ്കില്‍ ചര്‍ച്ചയോ ഉണ്ടാകാറില്ല എന്നതാണ്. രക്ഷിതാക്കളും മക്കളുമായുള്ള വൈകാരികബന്ധം ദുര്‍ബലമാണ്. അവരുടെ പ്രശ്നങ്ങള്‍ അവര്‍ കൂട്ടുകാരികളോടാണ് പങ്കുവയ്ക്കുക. ഈ സാമൂഹിക യാഥാര്‍ത്ഥ്യം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ വനിതാ കമ്മീഷന് കൗണ്‍സലിംഗ് ആത്മഹത്യ ചെയ്ത സ്കൂളിലെ വിദ്യാര്‍ത്ഥിനികളില്‍ ഒതുക്കാതെ എല്ലാ സ്കൂളിലും പെണ്‍കുട്ടികള്‍ക്ക് കൗണ്‍സലിംഗ് നല്‍കണം.
പെണ്‍കുട്ടി പിതാവിനാലോ സഹോദരനാലോ ബന്ധുക്കളാലോ അയല്വാസിയാലോ പീഡിപ്പിക്കപ്പെട്ടാല്‍ അവര്‍ അത് രക്ഷിതാക്കളോട് പറയുന്ന രീതി ഇന്ന് അപ്രത്യക്ഷമായിരിക്കുകയാണ്. പിതൃപീഡനം സ്കൂളിലെ കൗണ്‍സിലറോട് പറഞ്ഞ എത്രയോ കേസുകളുണ്ട്.
പ്രേമം നടിച്ച് ഇരുപതുകാരിയെ തട്ടിക്കൊണ്ട് പോയത് വിവാഹ വാഗ്ദാനം നല്‍കിയായിരുന്നു. ഒരു പ്രതി വിവാഹിതനും ഒരു കുട്ടിയുടെ അച്ഛനുമാണ്. ഇന്ന് സ്ത്രീകള്‍ വെറും ശരീരങ്ങളായി മാറിയ സാഹചര്യത്തില്‍, പെണ്‍കുട്ടികളുടെ അന്തിമലക്ഷ്യം പ്രണയവും വിവാഹവും ആയ സാഹചര്യത്തില്‍ അവരുടെ അപക്വമനസ്സുകളെ നേര്‍വഴിയ്ക്ക് തിരിക്കണം. വിവാഹമാകരുത് അന്തിമലക്ഷ്യമെന്നും വിദ്യാഭ്യാസം നേടി സാമൂഹിക സമ്പത്തായി മാറുകയാണ് വേണ്ടതെന്നുമുള്ള സന്ദേശം അവരില്‍ എത്തിക്കേണ്ട സമയം അതിക്രമിച്ചു. എല്ലാ സ്കൂളുകളിലും പെണ്‍കുട്ടികള്‍ക്ക് (പ്രതിസന്ധി നേരിടുന്ന ആണ്‍കുട്ടികള്‍ക്കും) കൗണ്‍സലിംഗ് ലഭ്യമാക്കാന്‍ വനിതാ കമ്മീഷന് നടപടി എടുക്കുന്നത് സ്വാഗതാര്‍ഹമായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: