പ്രസിദ്ധമായ ഒരു ന്യൂജനറേഷന് ബാങ്കിന്റെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ലാഭം പതിനായിരം കോടിയിലേറെ രൂപയാണെന്നാണ് കണക്ക്. മുന്‍വര്‍ഷത്തേക്കാള്‍ 20 % വര്‍ദ്ധന. മാര്‍ച്ചില്‍ അവസാനിച്ച മൂന്ന് മാസത്തിനുള്ളില്‍ പുതുതായി 300 ശാഖകളാണ് പുതിയതായാരംഭിച്ചത്. ഇതിലേറിയ കൂറും കേരളത്തിലുമാണെന്നുള്ളത് മലയാളിയുടെ കടം വാങ്ങാനുള്ള ത്വരയെയാണ് വ്യക്തമാക്കുന്നത്.
കാര്‍ഷിക വായ്പകള്‍ കാര്‍ഷികേതര കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന പ്രവണത കേരളത്തില്‍ വളരെ കൂടുതലാണ്. കൃഷിവായ്പയെടുത്ത് വിവാഹം, വീട് നിര്‍മ്മാണം, മറ്റ് കടങ്ങളുടെ തിരിച്ചടവ് തുടങ്ങിയവ നടത്തുന്നു. ലാഭമോ വരുമാനമോ ഇതില്‍ നിന്നു കിട്ടാത്തതിനാല്‍ കാര്‍ഷിക വായ്പ തിരിച്ചടയ്ക്കാനാവാതെ സാധാരണക്കാരന് വീര്‍പ്പ്മുട്ടുകയാണ് പതിവ്.
വികസന സങ്കല്‍പ്പത്തിന്റെ മാനദണ്ഡം വിചിത്രമാണ് മലയാളിക്ക്. ഒരു ചെറു ടൗണില്‍ തലയുയര്‍ത്തി നില്ക്കുന്ന വിവിധ പൊതു-സ്വകാര്യ ബാങ്കുകളുടെയും ഷോപ്പിങ് മാളുകളുടേയും വാഹന ഷോറൂമുകളുടെയും എണ്ണമാണ് വികസനത്തിന്റെ മാനദണ്ഡങ്ങളില്‍ മുഖ്യം. അതേസമയം കാര്‍ഷികമേഖലയിലെയും പരമ്പരാഗത തൊഴില്‍ മേഖലയിലെയും ചെറുകിട വ്യവസായ മേഖലയിലെയും മുരടിപ്പ് വികസന മുരടിപ്പായി ആരും കണക്കാ ക്കുന്നില്ലെന്നതാണ് അവസ്ഥ. രണ്ടു പതിറ്റാണ്ടുവരെ മൂന്ന് വിള എടുത്തിരുന്ന വയലുകള്‍ മിക്കതും രണ്ടും മൂന്നും നിലകളുള്ള കോണ്‍ക്രീറ്റ് സൗധങ്ങള്‍ പണിയാന്‍ നികത്തുകയോ കൃഷിയിറക്കാതെ പാഴ്നിലങ്ങളായി മാറുകയോ ചെയ്തിട്ടുണ്ട്. പക്ഷേ, നാട്ടിന്‍പുറങ്ങളിലെ ഊട് വഴികള്‍ പോലും റോഡുകളായി മാറുകയും ലക്ഷങ്ങള്‍ വിലമതിക്കുന്ന ബഹുനില വീടുകള്‍ നാട്ടിന്‍പുറങ്ങളില്‍ വ്യാപകവുമായിട്ടുണ്ട്.
കൂട്ടുകുടുംബ വ്യവസ്ഥ നിലനിന്നിരുന്ന കാലത്ത് മുന്‍തലമുറയെ സംബന്ധിച്ച് വീട് നിര്‍മ്മാണം അത്ര വലിയ പ്രതിബന്ധമുണ്ടാക്കുന്നതോ സ്വയം കടക്കെണിയില്‍ അകപ്പെടുന്നതോ ആയിരുന്നില്ല. കടംവാങ്ങി വീട് നിര്‍മ്മാണം അവരുടെ അജണ്ടയിലേ ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ വട്ടിപലിശക്കാരന്റെയോ ബ്ലേഡ്കാരന്റേയോ ഭീഷണി വീട്ടുകടം വീട്ടാത്തതിന് അവര്‍ക്കാര്‍ക്കും നേരിടേണ്ടതായും വന്നിരുന്നില്ല.
മുന്‍തലമുറക്ക് വീട് ആവശ്യമായിരുന്നു, ഇന്ന് അലങ്കാരമായി. വീട്ടനകത്തെ സൗകര്യങ്ങള്ക്കായിരുന്നു അന്ന് പ്രാധാന്യം. ഇന്ന് പുറത്തെ പ്രകടനങ്ങള്‍ക്കായി. അന്ന് ലഭ്യമായ വസ്തുക്കളായിരുന്നു വീടുവെക്കാന്‍. ഇന്ന് ആഡംബര വസ്തുക്കള്‍ ലഭ്യമാക്കിയേ വീടുണ്ടാക്കൂ. അതിനു വേണ്ടിവരുന്ന വര്‍ദ്ധിച്ച ചെലവ് ഇന്ന് കൊണ്ടെത്തിക്കുന്നത് അപകടക്കെണിയിലാണ്. അന്ന് കടക്കെണിയുടെ വേവലാതികളും ആശങ്കകളും ഇത്തരമൊരു സാഹചര്യത്തില്‍ തീര്‍ത്തും അസ്ഥാനത്തായിരുന്നു. പണച്ചെലവേറെ വരുന്ന അലങ്കാര വസ്തുക്കളോ അത്യന്താധുനിക സൗകര്യങ്ങളോ മുന്‍തലമുറയുടെ ആലോചനാമണ്ഡലത്തില്‍ പോലും വന്നിരുന്നില്ല. കാരണം സ്വന്തം ജീവിതം സ്വസ്ഥമനസ്സോടെ കരുപ്പിടിപ്പിക്കാനായിരുന്നു മുന്‍തലമുറ പ്രധാനമായും ശ്രദ്ധവെച്ചിരുന്നത്.
കൂട്ടുകുടുംബ വ്യവസ്ഥ നിലനിന്നിരുന്ന കാലത്ത് ഇന്നത്തേതുപോലെ കൂണുകള്‍ കണക്കെ വീടുകള്‍ കെട്ടിയുയര്ത്തേണ്ടതായോ ആകാശംമുട്ടി നില്ക്കുന്ന ഫഌറ്റുകള്‍ നിര്മ്മിക്കേണ്ടതായോ ഉള്ള അവസ്ഥയുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ഇന്നത്തെ നിലയിലുള്ള മാനസിക പിരിമുറുക്കം സാധാരണക്കാരില്‍ പോലും ഉണ്ടായിരുന്നില്ല. അസൗകര്യങ്ങള്‍ അവസരങ്ങളാക്കിയിരുന്നതിനാല് അനാരോഗ്യംമൂലം അവര്‍ക്ക് ആശുപത്രി വരാന്തകളില്‍ ക്യൂ നില്‍ക്കുകയോ ബഹുരാഷ്ട്ര കമ്പനികളുടെ മരുന്ന് പരീക്ഷണത്തിന് വിധേയരാവുകയോ വേണ്ടിവന്നിരുന്നില്ല.
(നാളെ: ആദ്യം തകരുന്നത് കുടുംബ ബജറ്റ്, പിന്നെ സര്‍വതും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: