‘രാമോ വിഗ്രഹവാന്‍ ധര്‍മഃ’ എന്ന വചനം പ്രശസ്തമാണല്ലൊ. ധര്‍മമാണ് മനുഷ്യനെ ഇതരജീവജാലങ്ങളില്‍ നിന്ന് വ്യതിരിക്തനാക്കുന്നതും. രാമായണമാസാചരണം ഈ തത്വം പ്രചരിപ്പിക്കുവാനും ഓരോ വ്യക്തിയും അവന്റെ ജീവിതത്തില്‍ വിട്ടുവീഴ്ച കൂടാതെ അനുഷ്ഠിക്കുവാനുമുള്ളതാണ്. വര്‍ത്തമാനസമൂഹം ധര്മത്തില് നിന്ന് അകന്നു പോകുന്നു. ഉപഭോഗത്വര അവരെ അധര്‍മത്തിന്റെ പാതയിലേക്ക് നയിക്കുന്നു. ജീവിതത്തില്‍ വരുന്ന എല്ലാ പ്രലോഭനങ്ങളേയും മറികടക്കുവാന്‍ സാധിക്കുന്നതാണ് യഥാര്‍ത്ഥ ജീവിതധര്‍മം.
രാമായണത്തില്‍ മഹാതപസ്വിയും പണ്ഡിതനുമായ രാവണന് ധര്‍മത്തിനെതിരെയാണ് പ്രവര്ത്തിച്ചതെന്നുകാണാം. വിദ്വത്വമോ തപസ്സുപോലുമോ അല്ല ധര്മാചരണമാണ് പ്രധാനം എന്നാണ് രാമായണകഥ പഠിപ്പിക്കുന്നത്. ശബരിയെ പോലെയുള്ള വനവാസി സ്ത്രീ പോലും അവരുടെ അഹേതുകഭക്തികൊണ്ട് ശ്രീരാമന്റെ കൃപാകടാക്ഷത്തിന് അര്‍ഹത നേടി. ഇക്കാലത്ത് കാണുന്ന ധൂര്‍ത്തും ആഡംബരവും നിറഞ്ഞ ഭക്തിപ്രകടനം ഈശ്വരപ്രീതിക്ക് സഹായകമല്ല.
ഹാര്‍ദ്ദവവും നിര്‍മ്മലവുമായ ഭക്തിയുണ്ടെങ്കില്‍ മറ്റെല്ലാം താനേ വന്നുകൊള്ളും. ഈ ഭക്തി കേവലം ഈശ്വരനോടുള്ള വൈകാരികതയല്ല, സമാജത്തോടുള്ള, പ്രത്യേകിച്ചും കഷ്ടപ്പെടുന്നവരോടും മര്‍ദ്ദിതരോടുമുള്ള – സഹാനുഭൂതിയില്‍ പ്രകടമാകണം. രാമരാജ്യമെന്ന ഉദാത്തസങ്കല്പം പ്രായോഗികമായി അനുഭവപ്പെടുന്നത് അത്തരം അവസ്ഥ നിലവില്‍ വരുമ്പോഴാണ്. രാമായണമാസം ആചരിക്കുന്നതിന്റെ യഥാര്‍ത്ഥ ഉദ്ദേശ്യവും രാമരാജ്യത്തിന്റെ പുനഃപ്രതിഷ്ഠ തന്നെ ആയിരിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: