ന്യൂദല്‍ഹി: ജൂലൈ 20-21 തീയതികളില്‍ നടക്കുന്ന തൊഴിലാളി സമ്മേളനത്തിന് മുന്നോടിയായി പ്രധാനമന്ത്രി രാജ്യത്തെ പ്രധാനപ്പെട്ട തൊഴിലാളി സംഘടനകളുമായി കൂടിക്കാഴ്ച നടത്തും. 19ന് വൈകിട്ട് 6മണിക്ക് പ്രധാനമന്ത്രിയുടെ വസതിയില്‍ നടക്കുന്ന ചര്‍ച്ചയില്‍ ബിഎംഎസ് ഉള്‍പ്പെടെ 11 തൊഴിലാളി സംഘടനാ നേതാക്കള്‍ പങ്കെടുക്കും. ഇന്നലെ വൈകിട്ടാണ് തൊഴിലാളി നേതാക്കള്‍ക്ക് പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത ക്ഷണം ലഭിക്കുന്നത്.
ഇതാദ്യമായാണ് പ്രധാനമന്ത്രി രാജ്യത്തെ മുഴുവന്‍ തൊഴിലാളി സംഘടനാ നേതാക്കളുമായി നേരിട്ട് ചര്‍ച്ച നടത്തുന്നത്. സാധാരണ ഗതിയില്‍ തൊഴില്‍മന്ത്രിയാണ് തൊഴില്‍ സമ്മേളനത്തിന് മുന്നോടിയായി സംഘടനാ നേതൃത്വവുമായി ചര്‍ച്ച നടത്താറുള്ളത്. എന്നാല്‍ വിവിധ മേഖലകളില്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പരിഷ്കാരങ്ങള്‍ രാജ്യത്തെ തൊഴിലാളി നേതൃത്വത്തെ ബോധ്യപ്പെടുത്തുന്നതിനാണ് 19ന് പ്രധാനമന്ത്രി നേരിട്ട് ചര്‍ച്ചയ്ക്കെത്തുന്നത്.
പന്ത്രണ്ടിന ആവശ്യങ്ങളാണ് കേന്ദ്രസര്‍ക്കാരിന് മുന്നില്‍ തൊഴിലാളി സംഘനടകള്‍ വെച്ചിരിക്കുന്നതെന്ന് ബിഎംഎസ് ദേശീയ പ്രസിഡന്റ് അഡ്വ. സജിനാരായണന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കുമെന്നും അദ്ദേഹം അറിയിച്ചു.
ജൂലൈ 20ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ദല്‍ഹിയില്‍ നടക്കുന്ന ദ്വിദിന തൊഴിലാളി സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്. തൊഴില്‍ നിയമ പരിഷ്കരണങ്ങള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ തൊഴിലാളി സമ്മേളന അജണ്ടയില്‍ ഉള്‍പ്പെടുത്തണമെന്ന് ബിഎംഎസ് ഉള്‍പ്പെടെയുള്ള തൊഴിലാളി സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. തൊഴില്‍ നിയമ പരിഷ്ക്കരണങ്ങള്‍ക്കെതിരെ സപ്തംബര്‍ 2ന് ദേശീയ പണിമുടക്കിന് ട്രേഡ് യൂണിയനുകളുടെ ആഹ്വാനവും നിലവിലുണ്ട്. ഇതിനിടയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ ട്രേഡ് യൂണിയന് നേതൃത്വവുമായി നേരിട്ട് കൂടിക്കാഴ്ച നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: