ആലപ്പുഴ: തനിക്കൊപ്പം അടിയുറച്ച് നിന്നതിന്റെ പേരില്‍ സിപിഎം അക്രമത്തില്‍ രക്തസാക്ഷികളായവരെയും ജീവച്ഛവമായവരെയും അനാഥരാക്കി മുന്‍മന്ത്രിയും ജെഎസ്എസ്. നേതാവുമായ കെ.ആര്. ഗൗരിയമ്മ 21 വര്‍ഷത്തിനുശേഷം സിപിഎമ്മിലേക്ക് മടങ്ങാന്‍ തീരുമാനിച്ചു.
അടുത്ത മാസം പത്തൊന്പതിന് ആലപ്പുഴയില്‍ നടക്കുന്ന പി. കൃഷ്ണപിള്ള ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ചടങ്ങിലായിരിക്കും ഗൗരിയമ്മയുടെ പാര്‍ട്ടി പുനഃപ്രവേശമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. അന്നുതന്നെ ഗൗരിയമ്മ വിഭാഗം ജെഎസ്എസ് സിപിഎമ്മില്‍ ലയിക്കും.
അതിനിടെ, സിപിഎമ്മില്‍ ലയിക്കാനുള്ള നീക്കത്തിനെതിരെ സംസ്ഥാന പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള വിഭാഗം രംഗത്തെത്തി. ഗൗരിയമ്മ മാത്രമായല്ല
ലയനതീരുമാനമെടുക്കേണ്ടതെന്നും പാര്‍ട്ടി കമ്മറ്റി ചേര്‍ന്നാണ് തീരുമാനിക്കേണ്ടതെന്നും സംസ്ഥാന പ്രസിഡന്റ് പി. പ്രദീപ് മാധ്യമങ്ങളോട് പറഞ്ഞു. ഇതോടെ വീണ്ടുമൊരു പിളര്‍പ്പ് കൂടി ജെഎസ്എസില്‍ ഉണ്ടാകുമെന്ന് ഉറപ്പായി.ആലപ്പുഴയിലെ വീട്ടിലെത്തി കോടിയേരി ബാലകൃഷ്ണന് നടത്തിയ ചര്‍ച്ചയിലാണ് സംസ്ഥാനത്തെ ഏറ്റവും തലമുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാക്കളില്‍ ഒരാളായ ഗൗരിയമ്മ പാര്‍ട്ടിയിലേയ്ക്ക് മടങ്ങാന്‍ തീരുമാനിച്ചത്.
മടങ്ങിയെത്തുന്ന ഗൗരിയമ്മയ്ക്ക് പാര്‍ട്ടിയില്‍ എന്തു സ്ഥാനം നല്‍കും എന്നതു സംബന്ധിച്ച് തീരുമാനമൊന്നുമായിട്ടില്ലെന്ന് കോടിയേരി പറഞ്ഞു. സ്ഥാനമാനങ്ങള്‍ നല്‍കുന്നത് സംബന്ധിച്ച് സിപിഎമ്മിന് അതിന്റേതായ രീതികളുണ്ട്. ഇക്കാര്യം ഗൗരിയമ്മയ്ക്കും അറിയാം. അതിനാല്‍ അത്തരം ആശങ്കകള്‍ക്കൊന്നും സ്ഥാനമില്ലെന്നും കോടിയേരി പറഞ്ഞു. എന്നാല്‍ ഗൗരിയമ്മയ്ക്ക് സംസ്ഥാന കമ്മറ്റിയംഗത്വവും ഗൗരിയമ്മ നിര്‍ദ്ദേശിക്കുന്നയാള്‍ക്ക് നിയമസഭാ സീറ്റുമാണ് വാഗ്ദാനമെന്ന് അറിയുന്നു.
അരുവിക്കര ഉപതെരഞ്ഞെടുപ്പിലെ ദയനീയ പരാജയവും പാര്‍ട്ടിയിലെ കൊഴിഞ്ഞുപോക്കും വിഎസ് ഉയര്‍ത്തുന്ന വിമത നീക്കങ്ങളുമാണ് ഉപാധികള്‍ അംഗീകരിച്ചും ഗൗരിയമ്മയെ പാര്‍ട്ടിയിലേക്ക് മടക്കികൊണ്ടുവരാന്‍ സിപിഎമ്മിനെ പ്രേരിപ്പിച്ചത്. സാമൂഹിക നീതി എന്ന മുദ്രാവാക്യവുമായി ജെഎസ്എസ് രൂപീകരിച്ച കെ.ആര്. ഗൗരിയമ്മ മുമ്പ് പറഞ്ഞതെല്ലാം വിഴുങ്ങി സിപിഎമ്മില്‍ ചേക്കേറുന്നത് അണികളെ നിരാശയിലാക്കി. ഗൗരിയമ്മയ്ക്കൊപ്പം ജെഎസ്എസില്‍ പ്രവര്‍ത്തിച്ചുവെന്ന കാരണത്താല്‍ നാലുപേരെയാണ് സിപിഎമ്മുകാര്‍ രക്തസാക്ഷികളാക്കിയത്. അക്രമങ്ങളില്‍ മാരകമായി പരിക്കേറ്റും അംഗഭംഗം വന്നും ജീവച്ഛവമായവര്‍ നൂറുകണക്കിനാണ്. ഇതെല്ലാം വിസ്മരിച്ച് ജെഎസ്എസിനെ മൂന്നായി പിളര്‍ത്തി ഗൗരിയമ്മ സിപിഎമ്മിലേക്ക് മടങ്ങുന്നത്.
ഏതാനും നേതാക്കള്‍ക്ക് സ്ഥാനമാനങ്ങള്‍ ഉറപ്പാക്കി സിപിഎമ്മില്‍ ജെഎസ്എസിനെ ലയിപ്പിക്കുന്നത് ഇത്രയുംനാള്‍ യാതൊരു നേട്ടവും ഇല്ലാതെ ഗൗരിയമ്മയ്ക്കൊപ്പം അടിയുറച്ച് നിന്നവരെ വഞ്ചിക്കലാണെന്നും ആക്ഷേപമുയരുന്നു. പാര്‍ട്ടിയുടെ രൂപീകരണ കാലയളവ് മുതലുള്ള ആശയക്കുഴപ്പം ജെഎസ്എസിനെ ഇപ്പോഴും പിന്തുടരുകയാണ്. ആദ്യ സംസ്ഥാന എക്സിക്യൂട്ടീവിലെ 35 അംഗങ്ങളില്‍ ഗൗരിയമ്മ ഒഴികെ 34 പേരും ആ പാര്‍ട്ടിയില്‍ ഇപ്പോഴില്ലയെന്നതാണ് യാഥാര്‍ത്ഥ്യം.
ഒരു കാലഘട്ടത്തില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി വരെയായിരുന്ന തന്നെ എന്തിനാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതെന്ന് സിപിഎമ്മിന് ഇതുവരെ വ്യക്തമാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ഗൗരിയമ്മ പലതവണ ആവര്‍ത്തിച്ചിരുന്നു.
അഴിമതിക്കാരുടെ ഒരു പാര്‍ട്ടി മാത്രമാണ് സിപിഎമ്മെന്നും ഗൗരിയമ്മ കുറ്റപ്പെടുത്തിയിരുന്നു. വര്‍ഗസമര സിദ്ധാന്തം ഉപേക്ഷിച്ച് സാമൂഹിക നീതി എന്ന സ്വത്വ രാഷ്ര്ടീയമാണ് കേരളത്തിന് വേണ്ടതെന്നും ഗൗരിയമ്മ പ്രഖ്യാപിച്ചിരുന്നു. ഇതൊക്കെ വിഴുങ്ങിയാണ് ഗൗരിയമ്മ പാര്‍ട്ടിയിലേക്ക് മടങ്ങുന്നത്.
പാര്‍ട്ടിയുടെ അനുവാദമില്ലാതെ ആലപ്പുഴയുടെ വികസനവുമായി ബന്ധപ്പെട്ട സെമിനാറില്‍ പങ്കെടുത്തുവെന്ന കുറ്റം ചുമത്തിയാണ് 1993 ഡിസംബര്‍ 31ന് ഗൗരിയമ്മയെ സിപിഎമ്മില്‍ നിന്ന് പുറത്താക്കിയത്. എന്നാല്‍ യഥാര്‍ത്ഥ കാരണങ്ങള്‍ മറ്റു പലതുമായിരുന്നു. 1994 മാര്‍ച്ച് 20ന് ജെഎസ്എസിന് രൂപം നല്കി.
1996ല്‍ യുഡിഎഫില്‍ ചേക്കേറി തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജെഎസ്എസ് സമ്പൂര്‍ണമായി പരാജയപ്പെട്ടതോടെ യുഡിഎഫില്‍ നിന്നും പടിയിറക്കമായി.
ഒടുവില്‍ 2014 ജനുവരിയില്‍ യുഡിഎഫ് ബന്ധം പൂര്‍ണമായി പാര്‍ട്ടി വിച്ഛേദിക്കുകയായിരുന്നു. നിലവില്‍ ജെഎസ്എസ് മൂന്ന് കഷണങ്ങളാണ്. എ.എന്‍. രാജന് ബാബുവിന്റെ നേതൃത്വത്തിലുള്ള ജെഎസ്എസ് യുഡിഎഫില്‍ തുടരുന്നു. ഗൗരിയമ്മ നയിക്കുന്ന ജെഎസ്എസ് എല്‍ഡിഎഫിലെത്തി. അഡ്വ. സത്ജിത്തിന്റെ നേതൃത്വത്തിലുള്ള മൂന്നാമതൊരു ജെഎസ്എസ് ഏതു മുന്നണിയിലാണെന്ന് ആര്‍ക്കുമറിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: