തിരുവനന്തപുരം: ആറന്മുളയില് വിമാനത്താവളം നിര്‍മ്മിക്കാന്‍ അനുവദിക്കില്ലെന്ന ബിജെപി നിലപാടില്‍ ഒരുമാറ്റവുമില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന്.
ഇക്കാര്യത്തില്‍ ബിജെപി കേന്ദ്ര ഘടകത്തിന്റെയും സംസ്ഥാന ഘടകത്തിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും നിലപാടുകള്‍ ഒന്നുതന്നെയാണെന്നും വി.മുരളീധരന് പ്രസ്താവനയില്‍ പറഞ്ഞു.
പാരിസ്ഥിതിക പഠനത്തിന് അനുമതി കിട്ടിയെന്ന് വലിയ വാര്‍ത്ത മാധ്യമങ്ങളില്‍ നിറയ്ക്കുന്നത് കെജിഎസ് ഗ്രൂപ്പിന്റെ തന്ത്രമാണ്.
വിമാനത്താവളത്തിന്റെ പേരില്‍ നടത്തിക്കൊണ്ടിരിക്കുന്ന വന്‍തോതിലുള്ള പണപ്പിരിവിന് ആക്കം കൂട്ടാനാണ് ഇത്തരം വാര്‍ത്തകള്‍ക്ക് വലിയ പ്രാധാന്യം നല്കി മാധ്യങ്ങളിലൂടെ അവര്‍ പ്രചരിപ്പിക്കുന്നത്.
ഇതിന് സാഹചര്യമൊരുക്കരുതെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തോട് ആവശ്യപ്പെടുമെന്ന് മുരളീധരന് പറഞ്ഞു. പാരിസ്ഥിതിക ആഘാത പഠനത്തിന് അനുമതി നല്കിയ നടപടി റദ്ദാക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ബിജെപി സംസ്ഥാന ഘടകം ഔദ്യോഗികമായി നേരിട്ട് ആവശ്യപ്പെടും. അതിനായി കേന്ദ്ര പരിസ്ഥിതി മന്ത്രിയെ കാണാന്‍ അടുത്ത ദിവസം ദല്‍ഹിക്ക് പോകും.
ആറന്മുളയിലെ ജനങ്ങള്‍ വിമാനത്താവളത്തിന് എതിരാണ്. പ്രശസ്തമായ ആറന്മുള ക്ഷേത്രത്തിന് ദോഷകരവും പരിസ്ഥിതിക്ക് വിനാശകരവുമായ വിമാനത്താവള പദ്ധതി ഉപേക്ഷിക്കണമെന്ന ആവശ്യത്തില്‍ നിന്ന് ആറന്മുളയിലെ ജനങ്ങള്‍ പിന്നാക്കം പോയിട്ടില്ല. ബിജെപി അവര്‍ക്കൊപ്പമാണ്. ഏതുപദ്ധതി ആരംഭിക്കാനായാലും അപേക്ഷ നല്കുമ്പോള് അതു പരിഗണിച്ച് പഠനം നടത്താന്‍ അനുമതി നല്‍കുന്നത് സ്വാഭാവികമായ നടപടിക്രമം മാത്രമാണ്. പഠനത്തിന് അനുമതി നല്കിയാല് വിമാനത്താവളം വന്നു എന്നല്ല മനസ്സിലാക്കേണ്ടത്.
കേന്ദ്രസര്‍ക്കാരിന്റെ ഒരു വകുപ്പിനു കീഴിലുള്ള ഒരു കമ്മറ്റിയാണ് പഠനാനുമതി നല്‍കിയിരിക്കുന്നത്. പഠനം നടത്തിയ ശേഷം അതിന്റെ റിപ്പോര്‍ട്ട് കൊള്ളണോ തള്ളണോ എന്ന് തീരുമാനിക്കുന്നത് കേന്ദ്രസര്‍ക്കാരാണ്. ഇക്കാര്യത്തില്‍ ജനങ്ങളുടെ എതിര്‍പ്പുകൂടി പരിഗണിച്ചുള്ള തീരുമാനമാകും ബിജെപി നേതൃത്വം നല്കുന്ന സര്‍ക്കാരില്‍ നിന്നുണ്ടാകുക എന്നും വി.മുരളീധരന് വ്യക്തമാക്കി.
പരിസ്ഥിതി ആഘാത പഠനം നടത്തിയെന്നതിന്റെ പേരില്‍ പദ്ധതിക്ക് അനുമതി കിട്ടാനുള്ള സാഹചര്യമില്ല. പത്ത് തവണ പഠനം നടത്തിയാലും വിമാനത്താവളം യാഥാര്‍ത്ഥ്യമാകില്ല. ഈ വാര്‍ത്ത ഇപ്പോള്‍ പുറത്തുവിട്ടത് സര്‍ക്കാരിന്റെ ഔദ്യോഗിക പത്രക്കുറിപ്പിലൂടെയല്ല.
നിക്ഷേപകരില്‍ നിന്നു പണം പിരിക്കാനുള്ള കെജിഎസ് ഗ്രൂപ്പിന്റെ തന്ത്രങ്ങളുടെ ഭാഗമാണിത്. ഇത്തരം കുതന്ത്രങ്ങളില്‍ ജനങ്ങള്‍ വീഴരുതെന്ന് വി.മുരളീധരന് അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: