ന്യൂദല്‍ഹി: ഭീകരസംഘടനകള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയതുമായി ബന്ധപ്പെട്ട് വിഘടനവാദസംഘടനയായ ഹൂറിയത്ത് കോണ്‍ഫറന്‍സ് നേതാക്കള്‍ക്കെതിരെ കേസെടുത്തു. ഹൂറിയത്ത് ചെയര്മാന് സയിദ് അലിഷാ ഗീലാനിയുടെ അടുത്ത അനുയായിയും നേതാവുമായ ഫിര്‍ദോസ് അഹമ്മദ് ഷായ്ക്കും മറ്റൊരു നേതാവായ യാര് മുഹമ്മദ് ഖാനുമെതിരെയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് കേസെടുത്തത്. യൂറോപ്പില്‍ നിന്നും നിയമവിരുദ്ധമായി പണം വാങ്ങി ഇരുവരും ഭീകരവാദികള്‍ക്ക് നല്‍കിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
ഇറ്റലിയില്‍ നിന്നും വെസ്റ്റേണ്‍ യൂണിയന് മണി ട്രാന്‍സ്ഫര്‍ വഴി വാങ്ങിയ പണം നിയമവിരുദ്ധ പ്രവര്‍ത്തനത്തിനായി ഉപയോഗിച്ചെന്നാണ് ഇന്നലെ ശ്രീനഗറിലെ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലുള്ളത്. ഹൂറിയത്ത് കോണ്‍ഫറന്‍സിന്റെ ഘടകമായ ഡമോക്രാറ്റിക് പൊളിറ്റിക്കല്‍ മൂവ്മെന്റിന്റെ ചെയര്‍മാനാണ് ഫിര്‍ദോസ് അഹമ്മദ് ഷാ. ഇറ്റലിയില്‍ നിന്നും ലഭിച്ച പണം ഭീകരവാദത്തിനാണ് ഉപയോഗിച്ചത് എന്നതിന് യാതൊരു തെളിവുമില്ലെന്ന് ഷാ പ്രതികരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: