തിരുവനന്തപുരം: കോവളം ലൈറ്റ് ഹൗസ് ബീച്ചില്‍ കുളിക്കാനിറങ്ങി കാണാതായ അഞ്ച് വിദ്യാര്‍ത്ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം വര്‍ക്കല സ്വദേശി അനൂപിന്റെ മൃതദേഹമാണ് രാത്രി 12.30 ഓടോ കണ്ടെത്തിയത്. ബെംഗ്ലൂരൂവില് ഹോട്ടല്‍ മാനേജ്മെന്റ് വിദ്യാര്‍ഥിയാണ് അനൂപ്.
കഴക്കൂട്ടം സ്വദേശി ജിതിന്, വട്ടപ്പാറ സ്വദേശി നിതിന്‍ രാജ്, സ്റ്റാച്യു സ്വദേശി അബില്‍ എന്നിവരും പി.ടി.പി നഗര്‍ സ്വദേശിയും ബാസ്കറ്റ് ബാള്‍ പരിശീലകനുമായ അഭിഷേകുമാണ് അപകടത്തില്‍പെട്ടത്. ഇവര്‍ക്കായി തീരസംരക്ഷണസേന തിരച്ചില്‍ നടത്തുന്നുണ്ട്.
ബംഗളൂരുവില്‍ ഹോട്ടല്‍ മാനേജമെന്റ് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ രണ്ട് സംഘങ്ങളായി ശനിയാഴ്ച വൈകിട്ടോടെയാണ് കോവളത്തെത്തിയത്. അഭിഷേക് തിരുവനന്തപുരത്ത് വച്ചാണ് സംഘത്തോടൊപ്പം ചേര്‍ന്നത്. പ്രക്ഷുബ്ധമായിരുന്നതിനാല്‍ കടലില്‍ ഇറങ്ങരുതെന്ന് ലൈഫ് ഗാര്‍ഡുകള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും ഡ്യൂട്ടി കഴിഞ്ഞ് പോയ സമയം നോക്കി യുവാക്കള്‍ കടലില്‍ ഇറങ്ങുകയായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.
ഇവര്‍ക്കു വേണ്ടി കോസ്റ്റല്‍ പോലീസും തീരദേശ സംരക്ഷണ സേനയും തിരച്ചില്‍ നടത്തുകയാണ്. രാത്രിയിലെ കനത്തമഴ തിരച്ചില്‍ ദുഷ്ക്കരമാക്കി. ഇതേ തുടര്‍ന്ന് രാത്രിയിലെ തിരച്ചില്‍ താല്‍ക്കാലികമായി നിര്‍ത്തി വെച്ചു. രാവിലെ തിരച്ചില്‍ വീണ്ടും തുടങ്ങിയിട്ടുണ്ട്. നാവികസേനയുടെ സഹായം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: