തിരുവനന്തപുരം: കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്. ഇതേനിലയില്‍ 22 വരെ സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിരിക്കുന്നത്.
അതേസമയം, കനത്ത മഴയെത്തുടര്‍ന്ന് കാസര്‍കോട് ജില്ലയിലെ പ്രഫഷണല്‍ കോളജുകളുള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് കനത്ത മഴ തുടരുന്നത്.
കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു.
വ്യാഴാഴ്ച രാവിലെ വരെ കേരളത്തില്‍ കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം.മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. കടല്‍ക്ഷോഭത്തിനും സാധ്യതയുണ്ട്.
കാലാവസ്ഥാ മുന്നറിയിപ്പിനെത്തുടര്‍ന്ന് ദുരന്ത നിവാരണ അതോറിറ്റി ജില്ലാ കളക്ടര്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്കി. മലയോര മേഖലയിലെ വിനോദ സഞ്ചാരത്തിന് താത്ക്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തി. കടലിലും പുഴയിലും കുളിക്കാനിറങ്ങുന്നത് ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്.
ഇടവപ്പാതിയില്‍ സംസ്ഥാനത്ത് 32 ശതമാനം കുറവ് മഴയാണ് ഇതുവരെ സംസ്ഥാനത്ത് പെയ്തത്. ജൂണ്‍ ഒന്നുമുതല്‍ ജൂലായ് 15 വരെ 1033.7 സെന്റീമീറ്റര്‍ മഴ ലഭിക്കേണ്ടിടത്ത് 703.2 സെന്റീമീറ്റര്‍ മാത്രമാണ് ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: