ഭരതന്റെ വാക്കുകളൊന്നും രാമനെ നിശ്ചയത്തില്നിന്നിളക്കിയില്ല. ഭരതനെ സ്നേഹപൂര്‍വ്വം തലോടി രാമന് പറഞ്ഞു. ഭരതാ…! നിന്റെ വാക്കുകള്‍ തികച്ചും അനുരൂപം തന്നെ. ഇനി മറ്റൊരുന്നു കൂടിയുണ്ട് നിനക്കെന്നല്ല നിന്റെ അമ്മയ്ക്കുപോലും അറിയാത്ത ഒരു കാര്യം.
പുരാ ഭ്രാതഃ പിതാ നഃ സ മാതരം തേ സമുദ്വഹന്‍
മാതാമഹേ, സമാശ്രൗഷീദ് രാജ്യശുല്ക്കമനുത്തമം (അയോദ്ധ്യ 107:3)
ഭരതാ നമ്മുടെ അച്ഛന് നിന്റെ അമ്മയെ വിവാഹം ചെയ്യുമ്പോള്‍ കൈകേയീ പുത്രന് രാജ്യം കൊടുത്തുകൊള്ളാമെന്ന് നിന്റെ മുത്തച്ഛനോട് പ്രതിജ്ഞ ചെയ്തിട്ടുണ്ട്. അതുപോലെത്തന്നെ ദേവാസുരയുദ്ധത്തില്‍ നിന്റെ അമ്മചെയ്ത സേവനത്തിനു പകരമായി സന്തോഷത്തോടെ നമ്മുടെ പിതാവ് നിന്റെ അമ്മയ്ക്ക് രണ്ടു വരങ്ങള്‍ നല്കുകയുണ്ടായി. അമ്മ ആ വരങ്ങള്‍ ആവശ്യപ്പെട്ടു. അതുപ്രകാരം നാട് നിനക്കും, കാട് എനിയ്ക്കും. പതിനാലുവര്‍ഷം കാട് വാഴാനായി ഞാന്‍ വനത്തിലേക്കു പോന്നു. നീ രാജാവായി അഭിഷേകം ചെയ്ത് അച്ഛന് കൊടുത്ത വാക്ക് പാലിക്കുക. അങ്ങനെ പിതാവിനെ ഋണമുക്തനാക്കുന്ന സല്‍പുത്രനായി നീ മാറുക. ഇപ്പോള്‍തന്നെ ശത്രുഘ്നനുമൊത്ത് അയോദ്ധ്യയ്ക്ക് മടങ്ങിപ്പോയി രാജ്യഭരണം നടത്തുക.
രാമന്റെ വാക്കുകള്‍ കേട്ടപ്പോള്‍ നാളേറെയായി തന്റെ മനസ്സില്‍ ഉയര്‍ന്നിരുന്ന ഉത്തരം ലഭിക്കാത്ത ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിച്ചതായി ലക്ഷ്മണന് തോന്നി. ഭരതാ! നമ്മുടെ അച്ഛന് നിന്റെ അമ്മയെ വിവാഹം കഴിക്കുന്ന സമയത്ത് നിന്റെ അമ്മയില്‍ ജനിക്കുന്ന മകന് രാജ്യം നല്‍കാമെന്ന് മാതാമഹന് വാക്കു കൊടുത്തിരുന്നു എന്ന് കേട്ടപ്പോള്‍ തന്റെ മനസ്സ് രാമാഭിഷേകത്തിന് തയ്യാറായിരുന്ന അയോദ്ധ്യയിലേയ്ക്ക് തിരിച്ചു. എല്ലാ കാര്യങ്ങളും ഒന്നൊന്നായി ഓര്‍മയില്‍ തെളിഞ്ഞു.
തന്നെ അധികം അമ്പരപ്പിച്ചത് ഈ വിപര്യയത്തെ നേരിട്ട രാമന്റെ മനോനിലയായിരുന്നു. മനുഷ്യന്റെ മാറ്റുരച്ചുനോക്കുന്നത് വിപത്തുകളാണ്. അതുപോലെ മനുഷ്യന്റെ മൂല്യം നിര്‍ണ്ണയിക്കുന്നത് ധര്‍മ്മ പരീക്ഷണങ്ങളാണ്. അഭിഷേകവിഘ്നത്തെ രാമന് യാതൊരു ഭാവഭേദവും കൂടാതെ നേരിട്ടു.
ഇനി കൈകേയീ മാതാവിനെക്കുറിച്ച് ചിന്തിച്ചാലും അതും ഉത്തരം ലഭിക്കാത്ത ഒരു പ്രഹേളികപോലെയായിരുന്നു. രാമനെക്കുറിച്ച് അവര്‍ക്ക് യാതൊരു പരാതിയും ഉണ്ടായിരുന്നില്ല. ഉണ്ടായിരുന്നെങ്കില്‍ അച്ഛന്റെ മുന്നില്‍ അവര്‍ അത് ആദ്യമേ അവതരിപ്പിക്കുമായിരുന്നു. രാമനില്‍ എന്തെങ്കിലും കുറ്റം ഉണ്ടെങ്കില്‍ അത് വെളിപ്പെടുത്താന്‍ വയോധികനായ മന്ത്രിപുംഗവന് സിദ്ധാര്ത്ഥന് വെല്ലുവിളിച്ചപ്പോഴും കൈകേയി മാതാവ് നിശ്ശബ്ദത പാലിക്കുകയാണ് ചെയ്തത്.
പിന്നെ എന്താണ് അവരെ ഇത്തരത്തില്‍ പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിച്ചത് എന്ന് ഇപ്പോഴും മനസ്സിലാകുന്നില്ല. അഭിഷേക വാര്‍ത്തയും കൊണ്ടെത്തിയ മന്ഥരയ്ക്ക് സമ്മാനം വെച്ചു നീട്ടിയ ആ കൈകള്‍ സ്വന്തം വൈധവ്യത്തിന് കാരണക്കാരിയായത് ഏതൊരു പ്രേരണയുടെ ഫലമായിരുന്നു? മന്ഥരയുടെ വാദമുഖങ്ങള്‍ അവരുടെ മനസ്സിനെ എങ്ങനെയാണ് മാറ്റിയത്?
തരുണിയും സൗന്ദര്യവതിയുമായ കൈകേയി അച്ഛന്റെ ഒരു ദൗര്‍ബല്യമായിരുന്നു. അതിനെ ശരിക്കു മുതലെടുത്ത കൈകേയി സപത്നികളെ തിരസ്കരിക്കാന്‍ പോലും മടികാണിച്ചിരുന്നില്ല. ഒരു പക്ഷെ രാമന് രാജാവായാല്‍ കൗസല്യമാതാവും, തന്റെ മാതാവായ സുമിത്രയും പഴയ പെരുമാറ്റങ്ങള്‍ക്ക് പകരം ചോദിച്ചാലോ എന്ന് ഭയപ്പെട്ടിട്ടുണ്ടായിരിക്കാം.
കൗസല്യാ മാതാവിനെ സംബന്ധിച്ചിടത്തോളം ആ ഭയം അസ്ഥാനത്താണങ്കിലും സപത്നീ വിരോധം സ്ത്രീകളെ ഏതുസാഹസത്തിലേക്കും നയിച്ചു കൂടായ്കയില്ല, സ്വപുത്രന്റെ ഉയര്‍ച്ച ഏതൊരമ്മയുടേയും ആഗ്രഹമായിരിക്കാം. അത് പാരമ്പര്യത്തിന് വിരുദ്ധമായാലും മാതൃഹൃദയം അതത്രകാര്യമാക്കിയെന്ന് വരികയില്ല. രാജമാതാവായാല്‍ കൈവരുന്ന സ്ഥാനമാനങ്ങളും അതല്ലാത്ത പക്ഷം സംഭവിക്കാവുന്ന അവഹേളനങ്ങളും ഇങ്ങനെ പ്രവര്‍ത്തിക്കാന്‍ അവര്‍ക്ക് പ്രേരണനല്കിയിരിക്കാം.
സപത്നിമാര്ക്കിടയിലുള്ള മത്സര മനോഭാവവും, സ്വന്തം പുത്രന്റെ ഉയര്‍ച്ചയിലും വളര്‍ച്ചയിലുമുള്ള ഉല്‍ക്കര്‍ഷേച്ഛയും ഒരു പക്ഷെ അധികാരമോഹവും അവരെ ഒരു ക്രൂര മനോഭാവത്തിലേക്ക് നയിച്ചിരിക്കാം.
അല്ലെങ്കില്‍ ആ ദിവസങ്ങളില്‍ അവിടെ നടന്നതെന്താണ്? തന്റെ അന്ത്യം അടുക്കാറായെന്നും രാമനെ പിന്‍ഗാമിയാക്കി വാഴിച്ചശേഷം മരിച്ചാല്‍ കൊള്ളാമെന്നതില്ക്കവിഞ്ഞ് മറ്റൊരാഗ്രഹവും അച്ഛനുണ്ടായിരുന്നതായി തോന്നുന്നില്ല. രാമന് അതിനര്‍ഹനാണെന്നു മാത്രമല്ല തനിക്കെന്നപോലെ പ്രജകള്‍ക്കും, സാമന്തന്മാര്ക്കും, അമാത്യന്മാര്ക്കും രാമന് കണ്ണിലുണ്ണിയാണ്. മനോബലം കുറയുന്ന സമയത്ത് ഒന്ന് ചിന്തിച്ചാല്‍ അത് ഉടനെ നടപ്പാക്കിയില്ലെങ്കില്‍ പ്രത്യേകിച്ച് വൃദ്ധനായതുകൊണ്ട് മനസ്സിന് സ്വസ്ഥത കിട്ടിയെന്നു വരില്ല.
തന്റെ വാര്‍ദ്ധക്യത്തെപ്പറ്റി മന്ത്രിയോട് സൂചിപ്പിക്കുന്ന ദശരഥന് ശ്രീരാമന്റെ ജനപ്രീതി തന്റെ ആന്തരികശോകത്തെ ദൂരീകരിക്കുന്നു എന്ന് പറഞ്ഞിട്ട്
ആത്മനശ്ച പ്രജാനാംച ശ്രേയസേ ച പ്രിയേണ ച
യോക്തുകാമഃ സധര്‍മ്മാത്മാ ഭക്ത്യാത്വരിതവാന് നൃപഃ (അയോദ്ധ്യ 1:45)
ഒരു പക്ഷെ വേറെയും കാരണങ്ങള്‍ ഉണ്ടായേക്കാം. ആശങ്കയ്ക്ക് കരണമായിത്തോന്നിയിരിക്കുന്നത്. അഭിഷേകത്തെക്കുറിച്ച് അഭിപ്രായമറിയാന്‍ രാജസഭ വിളിച്ചുകൂട്ടിയപ്പോള്‍ ഈ വിവരം പ്രത്യേകിച്ച് രണ്ട് പേരെ അറിയിച്ചിരുന്നില്ല. കേകേയരാജാവിനെയും ജനകനേയും. അവര്‍ കാര്യം നടന്നശേഷം അറിയട്ടെ. ഇപ്പോള്‍ അതറിയിക്കാന്‍ സമയമില്ല എന്നാണ് അച്ഛന് പറഞ്ഞത്.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: