ശ്രീരാമദേവന് തന്റെ മാഹാത്മ്യം കേള്‍പ്പാനുള്ളില്‍
പാരമാഗ്രഹമുണ്ട്, ഞാനതിന് പാത്രമെങ്കില്‍
കാരണ്യാംബുധേ! കനിഞ്ഞരുളിച്ചെയ്തീടണം
ആരും നിന്തിരുവടിയൊഴിഞ്ഞില്ലതുചൊല്ലാന്.
രാമായണകഥ ആരംഭിക്കുന്നത് ശ്രീപരമേശ്വരനും പാര്‍വ്വതിയും തമ്മിലുള്ള സംഭാഷണത്തിലൂടെയാണ്. പാര്‍വതിയുടെ ഒരു സംശയത്തില്‍നിന്നാണ്, അഥവാ അപേക്ഷയില്‍നിന്നാണ് തുടക്കം. എല്ലാത്തിലുമെന്നപോലെസംശയത്തിലുമുണ്ടല്ലോ നല്ലതും ചീത്തയും! ചീത്ത സംശയങ്ങള്‍ ജീവിതം നശിപ്പിക്കുന്നു; നല്ല സംശയങ്ങള്‍ ജീവിതത്തെ ഉയര്‍ച്ചയിലേക്കു നയിക്കുകയാണല്ലോ ചെയ്യുന്നത്.
പാര്‍വതിയില്‍ ഉണ്ടായ സംശയം നല്ലതാണ്. അറിയാനുള്ള ആഗ്രഹമാണത്. അറിയേണ്ടത് രാമമാഹാത്മ്യമാണ്. മഹത്തായ ജീവിതത്തില്‍നിന്നാണ് മാഹാത്മ്യമുണ്ടാകുന്നത്. അങ്ങനെ ജീവിച്ച ശ്രീരാമന്റെ കഥകളറിയാന്‍ പാര്‍വതി ആഗ്രഹിക്കുന്നു. അതുപറഞ്ഞുതരാന് ശക്തനായി, കഴിവുള്ളവനായി തന്റെ ഭര്‍ത്താവായ പരമേശ്വരന് മാത്രമേയുള്ളളൂവെന്നും പാര്‍വതി വിശ്വസിക്കുന്നു.
ഭര്‍ത്താവിലുള്ള ഈ വിശ്വാസവും പ്രധാനമാണ്. എല്ലായ്പ്പൊഴും ”രാമ രാമ രാമ രാമ” എന്നു ജപിക്കുകയാണല്ലോ ശിവന്! ഒരു സാധാരണ സ്ത്രീയ്ക്കു സംശയിക്കാന്‍ അത്രയും മതി. ‘രാമ’ എന്നത് ആണിന്റെ പേരോ പെണ്ണിന്റെ പേരോ? ഇതെന്തു കൂടോത്രമാണാവോ? ഞാനില്ലേ ഇവിടെ? മഹാസുന്ദരിയും മഹാശക്തയുമായ എന്റെ പേരു ജപിക്കരുതോ? അങ്ങനെ ഒരഹങ്കാര ചിന്ത പാര്‍വതിയില്‍ ഉണ്ടായില്ല. കാരണം പാര്‍വതിയുടേത് ആത്മീയമായി ഉയരാന്‍ ആഗ്രഹിക്കുന്ന മനസ്സാണ്. അതിനാല്‍ വിനയത്തോടെ അപേക്ഷിക്കുകയാണ്. ഗുരുവിന്റെ മുമ്പില്‍ ശിഷ്യയെന്ന ഭാവത്തോടെ അകളങ്കമായ ജിജ്ഞാസയോടെയാണ് പാര്‍വ്വതിയുടെ അപേക്ഷ.
കനിവുണ്ടായി പറഞ്ഞുതരണം എന്നും അങ്ങു പറഞ്ഞുതരുന്നത് ഉള്‍ക്കൊള്ളാന്‍ ഞാന്‍ അര്‍ഹയാണെങ്കില്‍, ഞാനതിനു പാത്രമാണെങ്കില്‍ പറഞ്ഞുതരണമെന്നാണ് പാര്‍വതി കുറേക്കൂടി വ്യക്തമായി ആവശ്യപ്പെടുന്നത്. പാത്രശുദ്ധി പരമാവധി ശ്രദ്ധിക്കപ്പെടേണ്ടതുണ്ട്. മോരൊഴിച്ച പാത്രത്തില്‍ പാലൊഴിച്ചാല്‍ അതു പാലിന്റെ ഗുണം ചെയ്യില്ല. പാത്രം ഇവിടെ മനസ്സാണ്. ആ മനസ്സ് നിര്‍മ്മലവും പവിത്രവുമായിരിക്കണം. അഹങ്കാരം, കാമം, സ്വാര്‍ത്ഥത, സംശയം, അസൂയ, മാത്സര്യം തുടങ്ങിയവയാണ് മനസ്സിനെ മലിനപ്പെടുത്തുന്ന വിഷയങ്ങള്‍. അവയെ ജയിച്ചിട്ടുള്ള, വേണ്ടവിധം നിയന്ത്രിച്ചിട്ടുള്ള മനസ്സിലേക്ക് മാത്രമേ അറിവിന്റെ അമൃതം പകര്‍ന്നു കൊടുത്താല്‍ ഫലമുണ്ടാവുകയുള്ളു. അതുകൊണ്ടാണ് പാര്‍വതി, എന്റെ മനസ്സു പവിത്രമാണെങ്കില്‍, ഞാനതിനു പാത്രമാണെങ്കില്‍, പറഞ്ഞുതന്നാലും എന്നു പരമേശ്വരനോട് അപേക്ഷിക്കുന്നത്.
ശിവന് അതു മനസ്സിലാക്കുന്നു. ”വിദ്യാര്‍പ്പണം പാത്രമറിഞ്ഞുവേണം” എന്ന കവിവാക്യം ഇവിടെ സ്മരണീയമാണ്. വിദ്യ മാത്രമല്ല എന്തും കൊടുക്കുന്നത് നല്ലപാത്രത്തിലേക്കായിരിക്കണം. അല്ലെങ്കില്‍ അത് തിരിച്ചടിയായി വരുമെന്നതിനു ശിവന്റെ മറ്റൊരു കഥയുമുണ്ടല്ലോ- ഭസ്മാസുരന് വരം കൊടുത്ത കഥ. സംഹാര മൂര്‍ത്തിയാണെന്നു പറഞ്ഞിട്ടെന്താ കാര്യം? ഓടിപ്പോകേണ്ടിവന്നില്ലേ!
ഇവിടെ പാര്‍വതിയുടെ ആഗ്രഹം നിഷ്കളങ്കമായതാണ്. സല്ക്കഥ കേള്‍ക്കുവാനുള്ള തൃഷ്ണ ഉണ്ടാകുകയെന്നത് ചെറിയകാര്യമൊന്നുമല്ല. ഭൗതികജീവിതത്തില്‍ മുഴുകിക്കഴിയുന്നവര്‍ക്ക് ഇതിനൊന്നും നേരമുണ്ടാവില്ല.
ശാരീരിക സുഖങ്ങള്‍ക്കും അതുമായി ബന്ധപ്പെട്ട പലതിനും വേണ്ടിയാവും അവരുടെ ഓട്ടം. ഓട്ടത്തിനു തടസം നേരിട്ടാല്‍ കോപവും കലഹവും തളര്‍ച്ചയുമൊക്കെയായി. അതിനിടയില്‍ നല്ലൊരു കഥകേട്ടാലും പ്രയോജനമുണ്ടാവില്ല. മനസ്സില്‍ തങ്ങുകയില്ല. അങ്ങനെയുള്ള ലോകത്തില്‍ പാര്‍വതിക്ക് ഇങ്ങനെ ചോദിക്കാന്‍ തോന്നിയല്ലോ! ഏതോ സുകൃതത്തിന്റെ ഫലമാണതെന്നും തനിക്കതില്‍ സന്തോഷമുണ്ടെന്നും ശിവന് പറയുന്നു.
മനസ്സിലും വാക്കിലും കര്‍മ്മത്തിലും സത്യധര്‍മ്മങ്ങള്‍ പുലര്‍ത്തിയ ജീവിതമായിരുന്നു രാമന്റേത്.
ആ കഥ കേള്‍ക്കുന്നവര്‍ക്ക് അങ്ങനെ ജീവിക്കാന്‍ ആഗ്രഹമുണ്ടാകണം. ഒപ്പം മറ്റുള്ളവര്‍ക്കു കഥ പറഞ്ഞുകൊടുക്കുകയും ചെയ്യുമ്പോള്‍ ആ ജീവിത സന്ദേശം മനുഷ്യ സമൂഹത്തിനു മുഴുവന്‍ ഗുണകരമായിത്തീരുന്നു. അങ്ങനെ ആദികാവ്യമെന്ന നിലയില്‍ ഭാരതം ലോകത്തിനു നല്കിയ വലിയ സംഭാവനയായിത്തീര്‍ന്നു രാമായണ കഥ. അതു പറയുന്നതോ? വാക്കും അര്‍ത്ഥവും പോലെ ഇണങ്ങിനിന്ന്, പരസ്പരം ബഹുമാനവും വിശ്വാസവും പുലര്‍ത്തുന്ന, അര്‍ദ്ധനാരീശ്വരനെന്നും ലോകത്തിന്റെ മാതാപിതാക്കളെന്നും വാഴ്ത്തപ്പെടുന്ന ശിവപാര്വ്വതിമാരാണെന്നതും ശ്രദ്ധേയമത്രെ.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: