ന്യൂദല്‍ഹി: പുതിയ ദേശീയ വിദ്യാഭ്യാസ നയ രൂപീകരണവുമായി ബന്ധപ്പെട്ട് കേന്ദ്രമാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനി സംഘപരിവാര്‍ വിദ്യാഭ്യാസ സംഘടനകളുമായി കൂടിക്കാഴ്ച നടത്തി. നാലര മണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ ദേശീയതയിലും സ്വാഭിമാനത്തിലും ഭാരതീയ മൂല്യങ്ങളിലും ഊന്നിയുള്ള ആധുനിക വിദ്യാഭ്യസ രീതി വികസിപ്പിച്ചെടുക്കണമെന്ന് സംഘടനകള്‍ ആവശ്യപ്പെട്ടു.
ശിക്ഷാബച്ചാവോ ആന്ദോളന്, എബിവിപി, വിദ്യാഭാരതി, സംസ്കൃത ഭാരതി, ഭാരതീയ ശിക്ഷണ്‍ മണ്ഡല് എന്നീ സംഘടനകളുടെ ദേശീയ നേതൃത്വവുമായാണ് മാനവ വിഭവശേഷി മന്ത്രി കൂടിക്കാഴ്ച നടത്തിയത്. ദേശീയതാബോധമില്ലാത്ത വിദ്യാഭ്യാസ രീതിയില്‍ നവീകരണം ആവശ്യമാണെന്ന് സംഘടനകള്‍ മാനവ വിഭവശേഷിമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്കൃതം-വേദകാലഘട്ട പഠനം എന്നിവ കൂടുതലായി പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നതു സംബന്ധിച്ച ചര്‍ച്ചകളും നടന്നു. പുതിയ വിദ്യാഭ്യാസ നയം രൂപീകരിക്കുന്നതിന് മുന്നോടിയായാണ് വിവിധ സംഘടനകള്‍, സ്ഥാപനങ്ങള്‍ എന്നിവയുമായി മന്ത്രി നേരിട്ട് ചര്‍ച്ച നടത്തുന്നത്.
കഴിഞ്ഞയാഴ്ച ഭാരതീയ ശിക്ഷണ്‍ മണ്ഡല് തയ്യാറാക്കിയ വിദ്യാഭ്യാസ കരടു രേഖയുടെ അടിസ്ഥാനത്തിലാണ് മാനവ വിഭവശേഷിമന്ത്രിയുമായി യോഗം ചേര്‍ന്നത്. 9-12 ക്ലാസുകളിലെ പാഠപ്പുസ്തകങ്ങളില്‍ മാതൃഭാഷയ്ക്കൊപ്പം അറബിക്, സംസ്കൃതം, പേര്‍ഷ്യന്‍, ലാറ്റിന്‍, ഗ്രീക്ക് എന്നിവയിലേതെങ്കിലും ഭാഷകൂടി പഠിക്കണമെന്നതുള്പ്പെടെയുള്ള ശുപാര്‍ശകളാണ് കരട് വിദ്യാഭ്യാസ രേഖയിലുള്ളത്.
എട്ടുവര്‍ഷത്തെ പ്രാഥമിക പഠനത്തിന് ശേഷം വിദ്യാര്‍ത്ഥികള്‍ തുടര്‍ന്നുള്ള നാലുവര്‍ഷം നിര്‍ബന്ധമായും സാമ്പത്തികശാസ്ത്രം അടിസ്ഥാനമാക്കിയുള്ള പഠനം നടത്തണമെന്നും വിദ്യാഭ്യാസ രേഖ നിഷ്കര്‍ഷിക്കുന്നു. ദീനനാഥ് ബത്രയുടെ നേതൃത്വത്തില്‍ ശിക്ഷാ സന്‍സ്കൃതി ഉത്താന്‍ ന്യാസ് വേദഗണിതം ക്ലാസുകളില്‍ നിര്‍ബന്ധമാക്കണമെന്നും ത്രിഭാഷാ സംവിധാനം കൊണ്ടുവരണമെന്നും ജൂണില്‍ മാനവ വിഭവശേഷി വകുപ്പിന് ശുപാര്‍ശ സമര്‍പ്പിച്ചിരുന്നു. ഭാരതീയത ഇല്ലാത്ത വിദ്യാഭ്യാസ പദ്ധതിയാണ് രാജ്യത്ത് നിരവിലുള്ളതെന്നും വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ വേരുകളും സംസ്ക്കാരവും മനസ്സിലാക്കി ആത്മീയ ഏകീകരണം പ്രാപ്തമാക്കുന്ന വിദ്യാഭ്യാസരീതി ആവശ്യമാണെന്നും ആര്‍എസ്എസ് അഖിലഭാരതീയ സഹസര്‍കാര്യവാഹ് കൃഷ്ണഗോപാലും അഭിപ്രായം പ്രകടിപ്പിച്ചിരുന്നു.
ഈവര്‍ഷം ആദ്യമാണ് പുതിയ വിദ്യാഭ്യാസ നയം രൂപീകരിക്കുമെന്ന് മാനവ വിഭവശേഷി വകുപ്പ് അറിയിച്ചത്. നവംബര്‍- ഡിസംബറോട് പുതിയ നയം പ്രഖ്യാപിക്കാനാകുമെന്നാണ് മന്ത്രാലയത്തിന്റെ പ്രതീക്ഷ. അടുത്ത അധ്യയന വര്‍ഷം മുതല്‍ പുതിയ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാനത്തിലുള്ള പാഠ്യപദ്ധതി നിലവില്‍ വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: