മഞ്ചേരി: മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കരിക്കാട് ദേവസ്വത്തിലെ 40 ഓളം ജീവനക്കാര്‍ ക്ഷേത്രം അടച്ചിട്ട് സമരത്തില്‍. കരിക്കാട് സുബ്രഹ്മണ്യ ക്ഷേത്രം, ഓരനാടം ശിവക്ഷേത്രം, പൂത്രോട്ട് വിഷ്ണുക്ഷേത്രം, വെള്ളാമ്പറ്റ അയ്യപ്പക്ഷേത്രം, പൈങ്കുളങ്ങര ശിവക്ഷേത്രം, കുറ്റയില്‍ അയ്യപ്പക്ഷേത്രം എന്നിവയാണ് കരിക്കാട് ദേവസ്വത്തിന് കീഴിലുള്ളത്.
അഞ്ച് വര്‍ഷത്തോളമായി ജീവനക്കാര്‍ക്ക് നല്‍കേണ്ട ശമ്പള കുടിശ്ശിക നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം. ഒരു കോടി രൂപയോളം ജീവനക്കാര്‍ക്ക് ദേവസ്വം നല്‍കാനുണ്ട്. ഇതിന് മുമ്പ് സത്യഗ്രഹം അടക്കമുള്ള സമരം നടത്തിയിരുന്നു.
തുടര്‍ന്ന് നടത്തിയ ചര്‍ച്ചയില്‍ എത്രയും വേഗം ശമ്പളം നല്‍കാമെന്ന് ട്രസ്റ്റി അംഗങ്ങള്‍ വാക്ക് നല്‍കിയിരുന്നു. അതില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്നാണ് ക്ഷേത്രങ്ങള്‍ അടച്ചിട്ടുകൊണ്ടുള്ള സമരത്തിലേക്ക് ജീവനക്കാര്‍ നീങ്ങിയത്.
ഇന്നലെ രാവിലെ ഒന്‍പത് മുതല്‍ ട്രസ്റ്റി അംഗങ്ങളും ജീവനക്കാരും തമ്മില്‍ ഹിന്ദുസംഘടനകളുടെ മധ്യസ്ഥതയില്‍ ചര്‍ച്ച നടത്തി. ഉടനൊന്നും ശമ്പള കുടിശ്ശിക നല്കാന് സാധിക്കില്ലെന്നാണ് ദേവസ്വം അധികൃതര്‍ പറയുന്നത്. ക്ഷേത്രഭരണം ഭക്തരെ ഏല്‍പ്പിക്കണമെന്ന് ഹിന്ദുസംഘടനാ നേതാക്കള്‍ ആവശ്യപ്പെട്ടു. ജീവനക്കാരുടെ പ്രശ്നങ്ങള്‍ ന്യായമാണ്.
അതുകൊണ്ട് എത്രയും വേഗം ഇതിനൊരു പരിഹാരം കാണണമെന്ന് ഭക്തജനങ്ങളും ആവശ്യപ്പെടുന്നു. ട്രസ്റ്റി ഭരണമുള്ള മറ്റ് ക്ഷേത്രങ്ങളിലും സമാന സാഹചര്യമുണ്ട്. ക്ഷേത്രങ്ങളിലെ വരുമാനം ഉപയോഗിച്ച് ഖജനാവ് നിറക്കുന്ന സര്‍ക്കാര്‍ ക്ഷേത്ര ജീവനക്കാരുടെ പ്രശ്നങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്നത് പ്രതിഷേധാര്‍ഹമാണ്.
കരിക്കാട് ദേവസ്വത്തിന് കീഴിലുള്ള ക്ഷേത്രങ്ങള്‍ അടച്ചിട്ടത് ഭക്തജനങ്ങള്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ഹിന്ദുസംഘടനാ പ്രതിനിധികളായി ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി പി. വി.മുരളീധരന്, ഏറനാട് താലൂക്ക് ജനറല്‍ സെക്രട്ടറി ടി. അനീഷ്, ക്ഷേത്രസംരക്ഷണ സമിതി ജില്ലാ സെക്രട്ടറി എം. കൃഷ്ണപ്രഗീഷ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: