അടൂര്‍: സിപിഎമ്മിന്റെ അക്രമരാഷ്ട്രീയവും അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയവും മടുത്ത് ബിജെപിയില്‍ ചേര്‍ന്ന 241 കുടുംബാഗങ്ങള്‍ക്ക് മണ്ണടി മുടിപ്പുരയില്‍ സ്വീകരണം നല്കി. ഇന്നലെ വൈകിട്ട് മണ്ണടി മുടിപ്പുര മാര്‍ക്കറ്റ് ജംങ്ഷനില്‍ നടന്ന സ്വീകരണവും രാഷ്ട്രീയ വിശദീകരണയോഗവും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എം. ടി. രമേശ് ഉദ്ഘാടനം ചെയ്തു.
ബിജെപിയില്‍ ചേര്‍ന്ന സിപിഎം ബ്രാഞ്ച് സെക്രട്ടറിയുള്‍പ്പെടെയുള്ളവരെ എം. ടി. രമേശ് അനുമോദിച്ചു. പ്രവര്‍ത്തകരെ മാലയിട്ടാണ് സ്വീകരിച്ചത്. കേരളത്തില്‍ വലതും ഇടതും കൂടാതെ മൂന്നാമത് ഒരു പാര്‍ട്ടിവേണം എന്ന് ചിന്തിക്കുന്നതുകൊണ്ടാണ് മറ്റ് പാര്‍ട്ടികള്‍ വിട്ട് അംഗങ്ങള്‍ ബിജെപിയിലേക്ക് വരുന്നതെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസും ഇടതുപക്ഷവും തമ്മില്‍ യാതൊരു വ്യത്യാസവും ഇല്ല, ഇരുകൂട്ടരും അഴിമതിയില്‍ മുങ്ങിക്കുളിച്ച് നില്‍ക്കുകയാണ്.
പ്രധാനമന്ത്രി ലോകരാഷ്ട്രങ്ങളില്‍ പോകുന്നത് ഭാരത ജനതയുടെ അഭിവൃദ്ധിയ്ക്ക് വേണ്ടിയാണ്. കേരളത്തിന്റെ മണ്ണില്‍ നിന്നും കോണ്‍ഗ്രസിനെ തൂത്തെറിയാന്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിപ്രവര്‍ത്തകര്‍ ബിജെപിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. മണ്ണടി മോഹനന് അദ്ധ്യക്ഷനായിരുന്നു.
പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ടി. ആര്. അജിത് കുമാര്‍, സംസ്ഥാന സമിതിയംഗം എം. ആര്. ദാസപ്പന്‍നായര്‍, നിയോജകമണ്ഡലം പ്രസിഡന്റ് ബി. കൃഷ്ണകുമാര്‍ എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എന്‍. വിജേന്ദ്രന്‍ സ്വാഗതവും പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി രഞ്ജിത്ത് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: