ഹരാരെ: മലയാളി ക്രിക്കറ്റ് പ്രേമികളുടെ കാത്തിരിപ്പിന് വിരാമമിട്ട് സഞ്ജു വി. സാംസണ് രാജ്യത്തിനുവേണ്ടി അരങ്ങേറിയ മത്സരത്തില്‍ ഇന്ത്യയ്ക്ക് വിജയ മധുരമില്ല. രണ്ടാം മുഖാമുഖത്തില്‍ 10 റണ്‍സിന് ജയിച്ച സിംബാബ് വെ ട്വന്റി20 പരമ്പരയില്‍ സമനില പിടിച്ചു മാനംകാത്തു (1-1).
ഏകദിന പരമ്പരയ്ക്കു പിന്നാലെ കുട്ടിക്രിക്കറ്റിന്റെ മാറ്റുരയ്ക്കലിലും സമ്പൂര്‍ണ ജയം ലക്ഷ്യമിട്ട അജിന്‍ക്യ രഹാനെയ്ക്കും കൂട്ടര്‍ക്കും തോല്‍വിയോടെ നാട്ടിലേക്ക് മടങ്ങാനായിരുന്നു വിധി. ആദ്യം ബാറ്റ് ചെയ്ത ആതിഥേയര്‍ 7ന് 145 എന്ന സ്കോര്‍ കണ്ടെത്തി. ഇന്ത്യയുടെ മറുപടി 20 ഓവറില്‍ 9ന് 135ല്‍ ഒതുങ്ങി. 67 റണ്‍സ് നേടിയ ചാമു ചിബാബയും മൂന്നു വിക്കറ്റ് പിഴുത ലെഗ് സ്പിന്നര്‍ ഗ്രെയിം ക്രമറും സിംബാബ് വെയുടെ ജയത്തിന് ചുക്കാന്‍ പിടിച്ചു. 19 റണ്‍സും ഒരു ക്യാച്ചുമായിരുന്നു കന്നിക്കളിയില്‍ സഞ്ജുവിന്റെ സംഭാവന.
താരതമ്യേന ചെറിയ സ്കോര്‍ പിന്തുടര്‍ന്ന ഇന്ത്യ സമ്മര്‍ദ്ദത്തോടെയാണ് തുടങ്ങിയത്. ക്യാപ്ടന് രഹാനെയെ (4) റണ്ണൗട്ടിന്റെ രൂപത്തില്‍ തുടക്കത്തില്‍ തന്നെ നഷ്ടപ്പെട്ടു. എന്നാല്‍ റോബിന് ഉത്തപ്പ ക്രീസില്‍ നിന്നപ്പോള്‍ ഇന്ത്യ ജയിക്കുമെന്നു തോന്നി. 25 പന്തില്‍ 42 റണ്‍സ് വാരിയ ഉത്തപ്പ എതിരാളികളെ വിരട്ടി. മുസറാബാനിയെ ഇരട്ട ഫോറുകള്‍ക്ക് ശിക്ഷിച്ച ഉത്തപ്പ അധികം വൈകാതെ എംപൊഫുവിനെ മൂന്നു തവണ അതിര്‍ത്തി കടത്തി, ഇന്ത്യ ഒരു വിക്കറ്റിന് 57 എന്ന ഭേദപ്പെട്ട നിലയില്‍. പക്ഷേ, ക്രമറുടെ വരവ് എല്ലാം മാറ്റിമറിച്ചു.
ഉത്തപ്പയ്ക്ക് കൂട്ടു നിന്ന മുരളി വിജയ് (13) ബൗള്‍ഡ്. മനീഷ് പാണ്ഡയെ (0) ക്രമര്‍ വിക്കറ്റിനു മുന്നില്‍ കുടുക്കിയ നിമിഷം ഇന്ത്യ പാളി. അതുകൊണ്ടും തീര്‍ന്നില്ല സിംബാബ് വെയുടെ ആക്രമണോത്സുകത.
ഉത്തപ്പയെ ഷോണ്‍ വില്യംസ് സ്വന്തം പന്തില്‍ പിടിച്ചു. അടുത്ത ഓവറില്‍ കേദാര്‍ ജാദവ് (5) അലസമായി റണ്ണൗട്ടിനെ വരിച്ചു.
സ്റ്റിയുവര്‍ട്ട് ബിന്നിയും (24) സഞ്ജുവും (19) 36 റണ്‍സ് സ്വരുക്കൂട്ടി. എങ്കിലും അവസാന അഞ്ച് ഓവറില്‍ 41 എന്ന ലക്ഷ്യം മുന്നില്‍ നില്‍ക്കെ ബിന്നി വീണു.
സഞ്ജുവും അക്സര്‍ പട്ടേലും (13) അടുത്തടുത്ത ഓവറുകളില്‍ ഡഗ് ഔട്ടിലെത്തിയതോടെ സിംബാബ്വെ ജയം ഉറപ്പിച്ചു.
നേരത്തെ 9 ഫോറുകള്‍ പറത്തിയ ചാമു ചിബാബയുടെ ഒറ്റയാന് ബാറ്റിങ് സിംബാബ് വെക്ക് തരക്കേടില്ലാത്ത സ്കോര്‍ ഒരുക്കുകയായിരുന്നു. ഹാമില്ട്ടണ് മസകാഡ്സയും (19) ഷോണ്‍ വില്യംസും (17) സിംബാബ്വെ നിരയില്‍ രണ്ടക്കം കടന്ന മറ്റുള്ളവര്‍.
ഇന്ത്യന്‍ പന്തേറുകാരില്‍ മോഹിത് ശര്‍മ്മയും ഭുവനേശ്വര്‍ കുമാറും രണ്ടിരകളെ വീതം കണ്ടെത്തി. ചിബാബ മാന്‍ ഓഫ് ദ മാച്ചും മാന്‍ ഓഫ് ദ സീരിസും
പ്രതികരിക്കാൻ ഇവിടെ എഴുതുക: