തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്നപദ്ധതിയായ വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ കരാര്‍ ഒപ്പു വയ്ക്കുന്നത് ചിങ്ങം ഒന്നിന്. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് മൂന്നര മണിക്ക് നിര്‍മാണോദ്ഘാടനം നടക്കും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ഗൗതം അദാനിയുടെ മകനും അദാനി പോര്‍ട്സ് എക്സിക്യൂട്ടിവ് ഡയറക്ടറുമായ കരണ്‍ അദാനിയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലാണു തീരുമാനം.
നാലുവര്‍ഷത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കും. പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കല്‍ 90 ശതമാനവും പൂര്‍ത്തിയാക്കിയെന്നും ചര്‍ച്ചയ്ക്കു ശേഷം തുറമുഖ മന്ത്രി കെ. ബാബു വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഉന്നത ഉദ്യോഗസ്ഥരും ചര്‍ച്ചയില്‍ പങ്കെടുത്തു. നിയമസഭാ മന്ദിരത്തില്‍ വച്ചായിരുന്നു ചര്‍ച്ച.
ഭൂമി ഏറ്റെടുക്കലിന് ഇനി ചില ഹോട്ടലുടമകളുടെ സമ്മതമാണ് ആവശ്യമുള്ളത്. ഇവര്‍ സ്വമേധയാ ഭൂമി വിട്ടു നല്‍കിയില്ലെങ്കില്‍ നിയമപരമായി ഏറ്റെടുക്കും. കബോട്ടാഷ് നിയമത്തില്‍ ഇളവ് നല്കാന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കത്തയയ്ക്കും.
തുറമുഖ നിര്‍മാണത്തിനായുള്ള ക്വാറികള്‍ നിയമങ്ങള്‍ പാലിച്ച് കേരളത്തില്‍ നിന്ന് തന്നെ ലഭ്യമാക്കും. കന്യാകുമാരിയില്‍ നിന്ന് കല്ല് ലഭ്യമാക്കാനായിരുന്നു ആലോചിച്ചിരുന്നത്. എന്നാല്‍ തമിഴ്നാട്ടില്‍ നിന്ന് പുറത്തേക്ക് കല്ലുകള്‍ കൊണ്ടുപോകുന്നതിന് തടസ്സമുള്ളതിനാലാണ് സംസ്ഥാനത്തിനകത്തുനിന്നുതന്നെ ക്വാറികള്‍ക്കായി ശ്രമം നടത്തുന്നതെന്നും കെ. ബാബു പറഞ്ഞു.
പദ്ധതി എല്ലാവരുടെയും സഹകരണത്തോടെ നടത്താന്‍ കഴിയുമെന്നാണ് പ്രകതീക്ഷയെന്ന് യോഗത്തിനുശേഷം കരണ്‍ അദാനി പറഞ്ഞു. സുതാര്യമായായിരിക്കും കമ്പനിയുടെ നിര്‍മാണമെന്നും അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: