ന്യൂദല്‍ഹി : ആലുവ കൂട്ടക്കൊലക്കേസിലെ പ്രതി ആന്റണിയുടെ വധശിക്ഷ റദ്ദാക്കില്ലെന്ന് സുപ്രീംകോടതി. വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട പൊതുതാല്പര്യ ഹര്‍ജി ചീഫ് ജസ്റ്റിസ് എച്ച്.എല്‍.ദത്തു അദ്ധ്യക്ഷനായ ഡിവിഷന് ബെഞ്ച് തള്ളി.
അതേസമയം, വധശിക്ഷ ഇളവുചെയ്യണമെന്ന് അഭ്യര്‍ഥിച്ച് ആന്റണി നല്കിയ ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. നേരത്തെ ആന്റണിയുടെ ദയാഹര്‍ജി രാഷ്ട്രപതി തള്ളിയിരുന്നു. രാഷ്ട്രപതി ഒരിക്കല്‍ ദയാഹര്‍ജി തള്ളിയ കേസില്‍ വീണ്ടും ദയാഹര്‍ജി സമര്‍പ്പിക്കുന്നത് അപൂര്‍വമാണ്.
മാഞ്ഞൂരാന് വീട്ടില്‍ അഗസ്റ്റിന് (47), ഭാര്യ ബേബി (42), മക്കളായ ജെയ്മോന് (14), ദിവ്യ (12), അഗസ്റ്റിന്റെ മാതാവ് ക്ലാര തൊമ്മി (74), സഹോദരി കൊച്ചുറാണി (42) എന്നിവരെയാണ് ആന്റണി വെട്ടിക്കൊലപ്പെടുത്തിയത്. കൊലപാതകത്തിനുശേഷം വിദേശത്തേക്കു കടന്ന ആന്റണിയെ പൊലീസ് തന്ത്രപൂര്‍വം നാട്ടിലേക്കു വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
കേസ് അന്വേഷിച്ച ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും ആന്റണിയെയാണ് കുറ്റക്കാരനായി കണ്ടെത്തിയത്. ആന്റണിക്ക് വധശിക്ഷ വിധിച്ചത് സിബിഐ സ്പെഷ്യല്‍ കോടതി ജഡ്ജിയായിരുന്ന കമാല്‍ പാഷയാണ്. പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ് ഇപ്പോള്‍ ആന്റണി. സുപ്രീംകോടതി കീഴ്ക്കോടതികളുടെ വധശിക്ഷ ശരിവച്ചതിനെ തുടര്‍ന്നാണ് സമര്‍പ്പിച്ച ദയാഹര്‍ജി തള്ളിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: