തൃശൂര്‍: കൂട്ടുകാരികള്‍ക്ക് പിന്നാലെ, ദുരൂഹതകള്‍ അവശേഷിപ്പിച്ച് ആര്യയും യാത്രയായി. പാലക്കാട് മങ്കരയ്ക്കടുത്ത് റെയില്‍വേ ട്രാക്കില്‍ പരിക്കേറ്റ നിലയില്‍ കണ്ടെത്തി തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന കോന്നി സ്വദേശിനി തോപ്പില്‍ ലക്ഷംവീട് കോളനിയില്‍ ആര്യ സുരേഷ്(16) മരിച്ചു. ഇന്നലെ വൈകിട്ട് 3.30ഓടെയുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
മരണസമയത്ത് ആര്യയുടെ സഹോദരനും അമ്മയും ആശുപത്രിയിലുണ്ടായിരുന്നു. ഇന്ന് പോസ്റ്റുമോര്‍ട്ടത്തിനും ശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുകൊടുക്കും. ആര്യയ്ക്ക് ഒപ്പം ഉണ്ടായിരുന്ന കോന്നി ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍ വിദ്യാര്‍ത്ഥിനികളായ ആതിര (17), രാജി (16) എന്നിവരുടെ മൃതദേഹങ്ങള്‍ റെയില്‍വേ ട്രാക്കില്‍നിന്ന് ഇക്കഴിഞ്ഞ 13ന് കണ്ടെത്തിയിരുന്നു. നാടിന്റെ മുഴുവന്‍ പ്രാര്‍ത്ഥനകളും വിഫലമാക്കിയാണ് ആര്യയും യാത്രയായത്.
ഒരാഴ്ച മരണത്തോടു മല്ലിട്ട ആര്യകൂടി വിടപറഞ്ഞതോടെ പെണ്‍കുട്ടികളുടെ തിരോധാനം സംബന്ധിച്ച പല വിവരങ്ങളും ഇനിയറിയാന്‍ കഴിയില്ല. ആര്യ ബോധം വീണ്ടെടുത്ത ശേഷം ഇവ ചോദിച്ചറിയാമെന്ന അന്വേഷണ സംഘത്തിന്റെ കണക്കുകൂട്ടലും ഇതോടെ പാളി. ഇനിയുള്ള ഏക പ്രതീക്ഷ ബെംഗളൂരില്‍നിന്ന് കണ്ടെത്തിയ ആര്യയുടെ ടാബ് മാത്രമാണ്.
തലയ്ക്ക് ഗുരുതര പരിക്കുകളോടെ, മുളംകുന്നത്തുകാവ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചശേഷം ആര്യയുടെ ജീവന് നിലനിര്‍ത്താന്‍ സൂപ്രണ്ട് കെ.എന്‍. ബാലഗോപാലിന്റെ നേതൃത്വത്തില്‍ ഡോക്ടര്‍മാരായ എം.എ .ആന്‍ഡ്രൂസ്, ആര്. ബിജുകൃഷ്ണന്, ഒ.കെ. മാണി, എം. സുനില്‍, സി.പി. ബിനോയ്, എം. വിനോദ് എന്നിവര്‍ ഏറെ പരിശ്രമിച്ചിരുന്നു.
ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആര്യയുടെ നിലയില്‍ തുടക്കത്തില്‍ രണ്ട് ദിവസം കാര്യമായ മാറ്റമുണ്ടായിരുന്നില്ല. പിന്നീട് ഡോക്ടര്‍മാരില്‍ പ്രതീക്ഷയുണര്‍ത്തി നേരിയ പുരോഗതി ഉണ്ടായി. തുടര്‍ന്ന് ന്യൂറോ ഐസിയുവിലേക്ക് മാറ്റി. ഇതിനിടെ കുടുതല്‍ ചികിത്സ ലഭിക്കുന്ന സ്ഥലത്തേക്ക് ആര്യയെ പ്രവേശിപ്പിക്കണമോയെന്ന ചര്‍ച്ചകളും ഉയര്‍ന്നിരുന്നു. എന്നാല്‍ വെന്റിലേറ്ററില്‍ നിന്ന് മാറ്റാന്‍ പാകത്തില്‍ നില മെച്ചപ്പെട്ടില്ല. ശനിയാഴ്ച ന്യൂമോണിയക്കൊപ്പം ശ്വാസകോശത്തില്‍ അണുബാധയുമുണ്ടായതോടെ ആര്യയുടെ ആരോഗ്യസ്ഥിതി ഏറെ വഷളായി. വിദഗ്ധ സംഘത്തിന്റെ നിരീക്ഷണത്തില്‍ അണുബാധ നീക്കാനുള്ള ശ്രമം തുടങ്ങിയെങ്കിലും തലച്ചോറില്‍ നീര്ക്കെട്ടുണ്ടായതോടെ അവസ്ഥ ഒന്നകൂടി മോശമായി.
ഞായറാഴ്ച മെഡിക്കല്‍ ബോര്‍ഡ് അടിയന്തര യോഗം ചേര്‍ന്ന് തുടര്‍ ചികിത്സ തീരുമാനിച്ചുവെങ്കിലും തലച്ചോറിന്റെ പ്രവര്‍ത്തനം തകരാറിലായി. രക്തസമ്മര്‍ദ്ദം കുറഞ്ഞു, മരുന്നുകളോട് പ്രതികരിക്കാതായി. ഇന്നലെ രാവിലെ ആര്യയുടെ ശ്വാസകോശത്തിനുള്ളില്‍ നിന്ന് പഴുപ്പും മറ്റും നീക്കം ചെയ്തിരുന്നു. എന്നാല്‍ ഉച്ചക്കുശേഷമുണ്ടായ ഹൃദയാഘാതം ആര്യക്കു വേണ്ടിയുള്ള ഡോക്ടര്‍മാരുടെ പരിശ്രമങ്ങളും ഉറ്റവരുടെ പ്രാര്‍ത്ഥനകളും വൃഥാവിലാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: