തുര്‍ക്കി:തങ്ങള്‍ തട്ടിക്കൊണ്ടുവരുന്ന കുട്ടികളെ ഭീകരരാക്കാന്‍ ഐഎസ് നല്‍കുന്നത് ഭയാനകമായ പരിശീലനം.പാവകളുടെ തലകള്‍ അറുക്കാന്‍ പഠിപ്പിച്ചാണ് ഐഎസ് ഭീകരര്‍ കുട്ടികളിലെ മനുഷ്യത്വും സ്നേഹവും ഇല്ലാതാക്കുന്നതും തലയറുക്കാനുള്ള ഭയവും മറ്റും ഇല്ലാതാക്കുന്നതും.
കുട്ടികള്‍ക്ക് പാവകള്‍ക്കൊപ്പം ഓരോ വാളും നല്‍കും. അതിന് ശേഷം എല്ലാവരെയും നിരനിരയായി നിര്‍ത്തിയാണ് പരിശീലനം നല്‍കുന്നത്.ആദ്യം ഇവരോട് പാവയുടെ തലവെട്ടാനാണ് നിര്‍ദ്ദേശം നല്‍കുന്നത്. ഇത്തരത്തില്‍ നൂറുകണക്കിന് കുട്ടികള്‍ക്കാണ് പരിശീലനം നല്‍കുന്നത്.
ആദ്യതവണ ശരിയായില്ലെങ്കില്‍ വീണ്ടും വീണ്ടും പാവയുടെ തലവെട്ടാന്‍ ആവശ്യപ്പെടുന്നു.
എങ്ങനെയാണ് വാളുപിടിക്കേണ്ടതെന്നും എങ്ങനെയാണ് തലയറുക്കേണ്ടതെന്നും പരിശീലിപ്പിക്കുന്നു. തട്ടിക്കൊണ്ടുവരുന്ന, ന്യൂനപക്ഷ വിഭാഗത്തില്‍പ്പെടുന്ന യാസീദി കുട്ടികളെ ഇസ്ലാമിലേക്ക് നിര്‍ബന്ധമായി മതംമാറ്റിയശേഷമാണ് ഇസ്ലാമിക് ഗ്രൂപ്പിലേക്ക് റിക്രൂട്ട് ചെയ്യുന്നത്. ഐഎസ് ഭീകരക്യാമ്പില്‍ നിന്നും രക്ഷപ്പെട്ട ഒരു കുട്ടിയാണ് ഞെട്ടിപ്പിക്കുന്ന ഈ വെളിപ്പെടുത്തല്‍ നടത്തിയത്.
യസീദി ഗ്രാമങ്ങള്‍ കീഴടക്കിയ ഐഎസ് ഭീകരര്‍ അവരെ കൊന്നൊടുക്കി.സ്ത്രീകളെ ലൈംഗിക അടിമകളാക്കി. പിടികൂടിയ കുട്ടികളെയെല്ലാം അവര്‍ മതംമാറ്റി ഭീകരരാക്കുകയായിരുന്നു,ഭീകരരില്‍നിന്ന് രക്ഷപ്പെട്ട യഹിയ എന്ന പതിനാലുകാരന് പറഞ്ഞു.കൊടുംഭീകരരുടെ പുതിയ തലമുറയെ വാര്ത്തെടുക്കാനാണത്രെ അവരുടെ ശ്രമം. കുട്ടികളെയും യുവാക്കളെയും പണവും സമ്മാനങ്ങളും നല്‍കിയും ഭീഷണിപ്പെടുത്തിയും മനംമാറ്റിയുമാണ് മതംമാറ്റുന്നത്.
തുടര്‍ന്നാണ് ഭീകരരാകാന്‍ പരിശീലനം. കഴിഞ്ഞാഴ്ച ഒരു പതിമൂന്നുകാരന് സിറിയന്‍ സൈന്യത്തിലെ ക്യാപ്റ്റന്റെ കഴുത്തറുക്കുന്ന വീഡിയോ ഐഎസ് പുറത്തുവിട്ടിരുന്നു. കുരുന്നുമനസുകളില്‍ അവര്‍ തീവ്രവാദവും ഭീകരവാദവും കുത്തിക്കയറ്റുകയാണ്, സിറിയന്‍ ഷെയ്ഖായ അബു ഹാഫ്സ് നക്ഷബന്ദി പറഞ്ഞു.
യസീദികള്ക്കുപുറമേ സുന്നി മുസഌം ബാലന്മാരെയും ഇവര്‍ തട്ടിയെടുത്ത് ഭീകരരാക്കുന്നുണ്ട്. ദിവസവും എട്ടുമുതല്‍ പത്തു മണിക്കൂര്‍വരെയാണ്
പരിശീലനം.ആയുധപരിശീലനം,ശാരീരികക്ഷമത വര്‍ദ്ധിപ്പിക്കല്‍, ഖുറാന്പഠനം എന്നിവയാണ് സിലബസില്‍.പരസ്പരം അതിക്രൂരമായി മര്‍ദ്ദിക്കാനും പഠിപ്പിക്കും.താന്‍ തന്റെ സഹോദരനെ ഇടിച്ച് പല്ലുകൊഴിച്ച കാര്യം വേദനയോടെയാണ് യഹിയ പറഞ്ഞത്.അതിന് അവരെന്നെ നിര്‍ബന്ധിക്കുകയായിരുന്നു.
അങ്ങനെ ചെയ്തില്ലെങ്കില്‍ കൊല്ലുമെന്ന് പരിശീലകന് പറഞ്ഞു. മനസ് കടുക്കാന്‍ ഇത്തരം മുറകളാണ് കുട്ടികൡ അവര്‍ ഉപയോഗിക്കുന്നത്.അവിശ്വാസികള്‍ക്ക് എതിരെ ഇത്തരം കടുത്ത മുറകള്‍ ഉപയോഗിക്കാനാണ് പരിശീലിപ്പിക്കുന്നത്. സൈനിക യൂണിഫോം ധരിച്ച് ആയുധധാരികളായ നൂറുകണക്കിന് കുട്ടികളുടെ വീഡിയോ ഐഎസ് അടുത്തിടെ പുറത്തുവിട്ടിരുന്നു. ഒരു കൊച്ചുകുട്ടി തോളില്‍ യന്ത്രത്തോക്കുവച്ച് വെടിവയ്ക്കുന്ന വീഡിയോയും അതിലുണ്ട്.കൊച്ചുകുട്ടിയായതിനാല്‍ അവന് തോക്കിന്റെ തിരിച്ചടി ചെറുക്കാന്‍പോലും ആകുന്നില്ല.വെടിവയ്പ്പിന്റെ ശക്തിയില്‍ അവന് ഏതാനും ഇഞ്ചുകളാണ് പിന്നോട്ട് തെറിക്കുന്നത്.
പരിശീലകന് തലയില്‍ ഇരുമ്പുവടികൊണ്ട് അടിക്കുമ്പോഴും മര്‍ദ്ദിക്കുമ്പോഴും അവര്‍ അനങ്ങാതെനിന്ന് അതെല്ലാം ഏറ്റുവാങ്ങുകയാണ്. വേദനസഹിച്ചും കൊണ്ടും കൊടുത്തും ക്രൂരത കണ്ടും മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിച്ചും ഈ കുട്ടികളുടെ മുഖം കല്ലുപോലെ നിര്‍വികാരമാണ്,വീഡിയോ കണ്ടവര്‍ പറയുന്നു.കുട്ടികള്‍ക്ക് ഇത്തരം പരിശീലനം നല്കുന്ന നൂറുകണക്കിന് ക്യാമ്പുകളാണ് ഇറാഖിലും സിറിയയിലും മറ്റും. കഴിഞ്ഞ ഒരുവര്‍ഷത്തിനുള്ളില്‍ 1100 സിറിയന്‍ കുട്ടികളെയാണ് ഐഎസ് ഭീകരരാക്കിയത്.ഇവരെല്ലാം പതിനാറുവയസില്‍ താഴെയുള്ളവരാണ്.പരിശീലനം നല്കി സിറിയയിലും ഇറാഖിലും ജിഹാദിന് അയച്ച ഇവരില്‍ 52 പേര് യുദ്ധത്തില്‍ കൊല്ലപ്പെടുകയോ മനുഷ്യബോംബായി പൊട്ടിത്തെറിക്കുകയോ ചെയ്തിട്ടുണ്ട്, സിറിയിന്‍ മനുഷ്യാവകാശ സംഘടന പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: