ന്യൂദല്‍ഹി: മുന്‍ സിബിഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹയ്ക്കെതിരായ അന്വേഷണത്തിന് സുപ്രീംകോടതി പ്രത്യേകസമിതി രൂപീകരിച്ചു. സിബിഐയുടെ മുന്‍ ഉദ്യോഗസ്ഥനായ എംഎല് ശര്‍മ്മയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം രഞ്ജിത് സിന്‍ഹയ്ക്കെതിരെ ഉയര്‍ന്ന പരാതികള്‍ അന്വേഷിക്കും.
എംഎല് ശര്‍മ്മയുടെ അഭിപ്രായം തേടിയ ശേഷമാണ് കോടതി പ്രത്യേക അന്വേഷണ സംഘത്തെ പ്രഖ്യാപിച്ചിരിക്കുന്നത്. രഞ്ജിത് സിന്‍ഹ സിബിഐ ഡയറക്ടര്‍ ആയിരുന്ന കാലത്ത് 2ജി കേസിലെ പ്രതികളുമായും കല്‍ക്കരി കേസിലെ പ്രതികളുമായും ഔദ്യോഗിക വസതിയില്‍ വെച്ച് കൂടിക്കാഴ്ച നടത്തിയെന്ന് കണ്ടെത്തിയിരുന്നു.
ഇതേ തുടര്‍ന്ന് രഞ്ജിത് സിന്‍ഹയ്ക്കെതിരായ ഹര്‍ജി ഫയലില്‍ സ്വീകരിച്ച സുപ്രീംകോടതി മെയ് 14ന് അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഇതിനായാണ് പുതിയ അന്വേഷണ സംഘത്തെ ഇന്നലെ കോടതി പ്രഖ്യാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: