കോഴിക്കോട്:സാമൂഹിക രംഗത്ത് എങ്ങനെയാണോ അരുവിപ്പുറം പ്രതിഷ്ഠാ സംഭവം പരിവര്‍ത്തനം സൃഷ്ടിച്ചത് അതേപോലെ കേരളത്തിന്റെ രാഷ്ട്രീയ രംഗത്ത് അരുവിക്കര ഉപതെരഞ്ഞെടുപ്പ് മറ്റൊരു പരിവര്‍ത്തനം സൃഷ്ടിച്ചുവെന്ന് ഒ. രാജഗോപാല്‍ പറഞ്ഞു. കോഴിക്കോട്ട് ബിജെപിയുടെ കോര്‍ കമ്മിറ്റിയോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയ അദ്ദേഹം ജന്മഭൂമിയോട് സംസാരിക്കുകയായിരുന്നു.
വാസ്തവത്തില്‍ അരുവിക്കരയിലെ ബിജെപി മുന്നേറ്റം ഒരു വഴിത്തിരിവാണ്. കേരളത്തില്‍ പാര്‍ട്ടിക്ക് വര്‍ധിതമായ ആത്മവിശ്വാസവും കരളുറപ്പും നല്കാന് അരുവിക്കരയിലെ ബിജെപി പ്രവര്‍ത്തനം സഹായിച്ചിട്ടുണ്ട്. ആ ക്രിയാത്മകമായ ആവേശം നെഞ്ചേറ്റി ജനങ്ങളുടെ മുമ്പാകെ പ്രവര്‍ത്തിക്കുകയാണ് വേണ്ടത്. അടുത്തുവരുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പും അതിനു പിന്നാലെ എത്തുന്ന നിയമസഭാ തെരഞ്ഞെടുപ്പും മുന്നില്‍ കണ്ട് പ്രവര്‍ത്തിക്കാനാവണം. വ്യക്തമായ രാഷ്ട്രീയ വീക്ഷണം ഉണ്ടാവേണ്ടതുണ്ട്.
അരുവിക്കരയിലെ പാര്‍ട്ടിയുടെ മുന്നേറ്റത്തോടെ ഇടതുവലതു കക്ഷികളില്‍ അമ്പരപ്പും അങ്കലാപ്പും ഉണ്ടായിരിക്കുകയാണ്. ന്യൂനപക്ഷ പ്രീണനത്തിന്റെ വക്രീകൃതമുഖം ബിജെപി തുടക്കംമുതല്‍ ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും ഇടതു-വലതു കക്ഷികളിലെ നേതാക്കള്‍ അതൊക്കെ പുച്ഛിച്ചുതള്ളുകയാണുണ്ടായത്.
എന്നാല്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് തന്നെ ഇക്കാര്യം കഴിഞ്ഞ ദിവസം തുറന്നുസമ്മതിക്കുകയുണ്ടായി. ജനസേവനത്തില്‍ നിന്ന് പ്രത്യേക ജനവിഭാഗത്തെ സേവിക്കുകയെന്ന അജണ്ടയാണ് അവര്‍ക്കുള്ളത്.സമൂഹത്തെ ഒന്നായിക്കാണാനല്ല വിഭജിച്ചുകാണാനാണ് അവര്‍ ആഗ്രഹിക്കുന്നത്, രാജഗോപാല്‍ പറഞ്ഞു.
സിപിഎം അല്ല, ബിജെപിയെയാണ് അടുത്ത തെരഞ്ഞെടുപ്പില്‍ ശ്രദ്ധിക്കേണ്ടതെന്ന് കെ. മുരളീധരനും പറയുന്നു. അതില്‍ നിന്നൊക്കെ കാര്യം വ്യക്തമാണ്. ജനങ്ങളില്‍ ഉണ്ടായിരിക്കുന്ന വര്‍ദ്ധിതമായ ഉണര്‍വും ആവേശവും കണക്കിലെടുത്തു മുന്നോട്ട് പോയാല്‍ അടുത്ത നിയമസഭയില്‍ ബിജെപിയുടെ ശക്തമായ സാന്നിദ്ധ്യമുണ്ടാവുമെന്ന് രാജഗോപാല്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.
അരുവിപ്പുറത്തെ സാമൂഹിക മുന്നേറ്റം എപ്രകാരമാണോ കേരളത്തിന്റെ ചരിത്രത്തില്‍ സ്ഥാനം പിടിച്ചത്, അതേതരത്തിലുള്ള ഒരു രാഷ്ട്രീയ മുന്നേറ്റമാണ് അരുവിക്കരയുടേത്.കേരളത്തിന്റെ മനസ്സാക്ഷി ബിജെപിക്കൊപ്പം നില്ക്കാന് തയാറായിരിക്കുന്നതിന്റെ സൂചകമായും അതു കാണാമെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: