വാഷിങ്ടണ്‍/ഹവാന: അന്പത്തിനാലുവര്ഷത്തെ ഇടവേളയ്ക്കുശേഷം അമേരിക്ക-ക്യൂബ നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കപ്പെട്ടു.ക്യൂബന്‍ തലസ്ഥാനമായ ഹവാനയില്‍ അമേരിക്കന്‍ എംബസി തുറന്നു;അമേരിക്കന്‍ തലസ്ഥാനം വാഷിങ്ടണില്‍ ക്യൂബന്‍ എംബസിയും. ശീതസമരകാലത്ത് ലോകത്തെ ഭീതിയിലാഴ്ത്തിയ ശത്രുതയ്ക്ക്് അതോടെ അന്ത്യം.1961ലാണ് ക്യൂബയും അമേരിക്കയും തമ്മിലെ നയതന്ത്ര ബന്ധം വിച്ഛേദിക്കപ്പെട്ടത്.
തിങ്കളാഴ്ച പുലര്‍ച്ചെ 12:01നായിരുന്നു ഇരുരാജ്യങ്ങളുടെയും എംബസികളുടെ പ്രവര്‍ത്തനം ആരംഭിച്ച ചരിത്രനിമിഷം പിറവിയെടുത്തത്. ഇനി ക്യൂബന്‍ വിദേശകാര്യമന്ത്രി ബ്രൂണോ റോഡ്രിഗസ് പാരില്ല വാഷിങ്ടണിലെ തങ്ങളുടെ എംബസിയിലെത്തി ദേശീയ പതാക ഉയര്‍ത്തും.ക്യൂബന്‍ ദേശീയ ചാനലില്‍ ചടങ്ങ് തത്സമയം സംപ്രേക്ഷണം ചെയ്യും.ആഗസ്തില്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയുടെ സന്ദര്ശനവേളയിലായിരിക്കും ഹവാനയിലെ എംബസിയില്‍ അമേരിക്ക തങ്ങളുടെ പതാക ഉയര്‍ത്തുക.
രണ്ടുരാജ്യങ്ങളും തങ്ങളുടെ അംബാസഡര്‍മാരെ നിശ്ചയിച്ചില്ല. ഇപ്പോള്‍ നിലവിലുള്ള ഇന്ററസ്റ്റ് സെക്ഷനുകളുടെ (താത്പര്യ സംരക്ഷണത്തിനുള്ള നയതന്ത്ര സംഘം ) തലവന്മാര് അംബാസഡര്‍മാരുടെ താത്കാലിക ചുമതല വഹിക്കും.ഹവാനയിലെ അമേരിക്കന്‍ നയതന്ത്ര പ്രതിനിധികള്‍ക്കു ചുറ്റുംതീര്ത്ത നിരീക്ഷണത്തിന്റെ കാര്‍ക്കശ്യം ക്യൂബ കുറയ്ക്കും. കെട്ടിടത്തിനുള്ളില്‍ പ്രവേശിക്കുന്ന ക്യൂബക്കാരുടെ പേരുകള്‍ ഇനി മുതല്‍ രേഖപ്പെടുത്തുകയുമില്ല, ബന്ധം ഊഷ്മളമാക്കുന്ന നടപടികള്‍ വിവരിച്ചുകൊണ്ട് അമേരിക്കന്‍ നയതന്ത്ര പ്രതിനിധികളിലൊരാള്‍ പറഞ്ഞു.
1959ല്‍ ബാറ്റിസ്റ്റ ഭരണകൂടത്തെ വിപ്ലവത്തിലൂടെ അട്ടിമറിച്ച് ഫിഡല്‍ കാസ്ട്രോ ഭരണമേറ്റെടുത്തതു മുതലാണ് അമേരിക്കയും ക്യൂബയും തമ്മിലെ ബന്ധ ഉലഞ്ഞു തുടങ്ങിയത്. ക്യൂബയുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടുന്നെന്ന് ആരോപിച്ച് അമേരിക്കന്‍ നയതന്ത്രജ്ഞരെ പുറത്താക്കുമെന്നു കാസ്ട്രോ ഭീഷണി മുഴക്കി. ക്യൂബയിലെ അമേരിക്കന്‍ വസ്തുവകകള്‍ പിടിച്ചെടുത്ത കാസ്ട്രോ ബാറ്റിസ്റ്റ ഭരണകാലത്തെ ചില ഉദ്യോഗസ്ഥരെ വധശിക്ഷയ്ക്കും വിധേയരാക്കി.രണ്ടു ചെയ്തികളും അമേരിക്കയെ ചൊടിപ്പിച്ചു. അതോടെ അവര്‍ ക്യൂബയുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചു.ഹവാനയിലെ യുഎസ് എംബസിയുടെ പരിപാലന ചുമതല സ്വിസ് അധികൃതര്‍ ഏറ്റെടുത്തു.
യുഎസ് ചാരസംഘടനായ സിഐഎയുടെ കാസ്ട്രോയെ അട്ടിമറിക്കാന്‍ നടത്തിയ വിഫല ശ്രമം ക്യൂബ-അമേരിക്ക ബന്ധത്തെ ഒരിക്കലും ഇണക്കിചേര്‍ക്കാന്‍ സാധിക്കാത്ത അവസ്ഥയിലെത്തിച്ചു.ഇന്ററസ്റ്റ് സെക്ഷനുകളില്‍ (താത്പര്യ സംരക്ഷണത്തിനുള്ള നയതന്ത്ര സംഘം) രണ്ടു രാഷ്ട്രങ്ങളും തമ്മിലെ ബന്ധം ഒതുങ്ങി. ഹവാനയലിലെ യുഎസ് നയതന്ത്ര പ്രതിനിധികളും വാഷിങ്ടണിലെ ക്യൂബന്‍ നയതന്ത്ര പ്രതിനിധികളും ഈ അതിവൈരത്തിന്റെ തിക്തഫലങ്ങള്‍ അനുഭവിച്ചു. ഇന്ററസ്റ്റ് സെക്ഷനുകളെ കണക്കുതീര്‍ക്കലിനുള്ള ഉപാധിയായി രണ്ടു രാജ്യങ്ങളും പലപ്പോഴും ഉപയോഗിച്ചുപോന്നു.
ഫിഡല്‍ കാസ്ട്രോ രോഗശയ്യയിലായതിനെ തുടര്‍ന്ന് അനുജന് റൗള്‍ ക്യൂബന്‍ ഭരണചക്രം തിരിക്കാന്‍ ആരംഭിച്ചതോടെയാണ് അമേരിക്കയുമായുള്ള ശത്രുതയുടെ മഞ്ഞുരുകി തുടങ്ങിയത്.അഭിപ്രായഭിന്നതകളില്‍ അയവുവന്നില്ലെങ്കിലും മയക്കുമരുന്ന് കടത്ത് തടയല്‍, കുടിയേറ്റം കുറയ്ക്കല്‍, പരിസ്ഥിതി സംരക്ഷണം എന്നീ കാര്യങ്ങളില്‍ അമേരിക്കയുമായി സഹകരണം വര്‍ധിപ്പിക്കാന്‍ ക്യൂബ ഏറെ താത്പര്യംകാട്ടി. അന്താരാഷ്ട്ര തലത്തിലെ പ്രേരണകളും സൗഹൃദത്തിന്റെ പാതയിലെത്താന്‍ ഇരുകൂട്ടരെയും പ്രേരിപ്പിച്ചെന്നു വിലയിരുത്തപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: