പാനൂര്‍(കണ്ണൂര്‍):സിപിഎം കേന്ദ്രത്തില്‍ വന്‍ ബോംബുശേഖരം കണ്ടെത്തി.സോഡാകുപ്പി ബോംബ് അടക്കം 12 തരത്തിലുള്ള വിവധ ബോംബുകള്‍ കണ്ടെത്തിയവയില്‍ ഉള്‍പ്പെടും.പാത്തിപ്പാലം സിപിഎം ലോക്കല്‍ കമ്മറ്റി ഓഫീസിനുസമീപത്തെ പ്രതിഭ കോളേജ് പ്രവര്‍ത്തിച്ച കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ നിന്നാണ് ഉഗ്രസ്ഫോടന ശേഷിയുളള ബോംബുകള്‍ പാനൂര്‍ സിഐ:എ. അനില്‍കുമാറിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.
ബക്കറ്റില്‍ സൂക്ഷിച്ച നിലയിലായിരുന്നു ബോംബുകള്‍. മേഖലയില്‍ നിന്നും ഇതുവരെ കാണാത്ത 2 സോഡാ ബോംബ്, 4 സ്റ്റീല്‍, 4 നാടന്‍, അലൂമിനിയം ഡപ്പിയിലും, പ്ലാസ്റ്റിക്ക് ഡപ്പിയിലും വെടിമരുന്ന് നിറച്ച പ്രത്യേകതരം ബോംബുകളും കണ്ടെത്തിയവയിലുണ്ട്. മൊകേരി പഞ്ചായത്ത് ഓഫീസിന് പിറകിലെ മതില്‍കടന്ന് ജനല്‍കമ്പികള്‍ അടര്‍ത്തു മാറ്റിയാണ് ബോംബുകള്‍ കെട്ടിടത്തിനുളളില്‍ സൂക്ഷിച്ചത്. പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് സിഐയുടെ നേതൃത്വത്തില്‍ പരിശോധന നടത്തുകയായിരുന്നു.
ബോംബ് സ്ക്വാഡെത്തിയാണ് ബക്കറ്റുകളില്നിന്നും സ്ഫോടക ശേഖരം പുറത്തെടുത്തത്. കാങ്ങാടന്‍ കദീശയുടെ ഉടമസ്ഥതയിലുളളതാണ് കെട്ടിടം.സിപിഎം അക്രമികളുടെ വിഹാരകേന്ദ്രമാണ് പഞ്ചായത്ത് ഓഫീസ് പരിസരം. കെടി. ജയകൃഷ്ണന് മാസ്റ്ററുടെ കൊലപാതക കേസിലെ പ്രതിയായിരുന്ന പാത്തിപാലത്തെ സിപിഎം നേതാവിന്റെ നേതൃത്വത്തിലാണ് മൊകേരി ഭാഗങ്ങളില്‍ ആയുധശേഖരം നടത്തുന്നത്. കഴിഞ്ഞ ദിവസം മൊകേരി ആറ്റുപുറത്ത് കോണ്‍ഗ്രസ് നേതാവ് ജഗദീപിനെ വെട്ടി പരിക്കേല്‍പ്പിച്ച സംഭവവും നടന്നിരുന്നു. ഇടവഴികളിലും, ഒഴിഞ്ഞ പറമ്പുകളിലുമൊക്കെ ബോംബിനായി പോലീസ് തിരച്ചില്‍ നടത്തുമ്പോള്‍ കെട്ടിടങ്ങളില്‍ സ്ഫോടക വസ്തുക്കള്‍ സൂക്ഷിക്കുകയാണ്.
ബോംബുകള്‍ പിടികൂടിയ പരിസരത്തെ ഡിവൈഎഫ്ഐ ഓഫീസ്,ഐ.വി.ദാസ് മന്ദിരം,സിപിഎം ഓഫീസ് എന്നിവിടങ്ങള്‍ സിപിഎമ്മിന്റെ ആയുധസംഭരണകേന്ദ്രമാണ്. പിടിച്ചെടുത്ത ബോംബുകള്‍ കൊളവല്ലൂര്‍ പോലീസ് സ്റ്റേഷന് പരിധിയിലെ കരിങ്കല്‍ ക്വാറിയിലെത്തിച്ച് നിര്‍വീര്യമാക്കി.പാനൂര്‍ എസ്ഐ:ടി.എന്‍.സന്തോഷ്കുമാര്‍, അഡീഷണല്‍ എസ്ഐ സുകുമാരന്‍ എന്നിവരും റെയ്ഡില്‍ പങ്കെടുത്തു. സംഭവത്തില്‍ പോലീസ് കേസേടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: