ആലപ്പുഴ: സിപിഎമ്മില്‍ ലയിക്കുന്നതുമായി ബന്ധപ്പെട്ട് ജെഎസ്എസില്‍ ഭിന്നത ശക്തം. ഗൗരിയമ്മയുടെ നീക്കത്തെ എതിര്‍ത്ത സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എസ്. പ്രദീപിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. കൂടാതെ രണ്ടു സംസ്ഥാന കമ്മിറ്റി അംഗങ്ങളെയും മൂന്ന് യുവജന സംഘടനാ ഭാരവാഹികളെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി ഗൗരിയമ്മ അറിയിച്ചു.
പാര്‍ട്ടി വിരുദ്ധ നടപടികളുടെ പേരിലാണ് നടപടി. ഇന്നലെ ഗൗരിയമ്മയുടെ വീട്ടില്‍ ചേര്‍ന്ന ജെഎസ്എസ് സെന്ററിന്റേതാണ് തീരുമാനം. നടപടി ഒരു തരത്തിലും അംഗീകരിക്കില്ലെന്ന് പ്രദീപ് പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ജെഎസ്എസ് സിപിഎമ്മില്‍ ലയിക്കാന്‍ തീരുമാനിച്ചതിനെ നേരത്തെതന്നെ ഒരു വിഭാഗം എതിര്‍ത്തിരുന്നു. ലയനത്തിന് എതിരു നില്‍ക്കുന്നവരെയാണ് പാര്‍ട്ടി പുറത്താക്കുന്നത്. നിലവില്‍ ഗൗരിയമ്മയ്ക്കൊപ്പം പാര്‍ട്ടിയില്‍ ഇനി വളരെ കുറച്ച് പ്രവര്‍ത്തകരും നേതാക്കളും മാത്രമെ അവശേഷിക്കുന്നുള്ളുവെന്നതാണ് യാഥാര്‍ത്ഥ്യം. നേരത്തെത്തന്നെ മൂന്ന് വിഭാഗങ്ങളായി പിരിഞ്ഞ ജെഎസ്എസില്‍ ഇനി പുതിയ ജെഎസ്എസ് രൂപം കൊള്ളുമോയെന്നതാണ് കാത്തിരുന്ന് കാണേണ്ടത്.
അതിനിടെ ഗൗരിയമ്മയുടെ പാര്‍ട്ടിയിലേക്കുള്ള മടങ്ങിപ്പോക്ക് ജെഎസ്എസിന്റെ സ്വത്തുക്കള്‍ സംബന്ധിച്ച തര്‍ക്കങ്ങള്‍ക്കും കാരണമാകുന്നു. ഗൗരിയമ്മ പാര്‍ട്ടി പിരിച്ചുവിട്ട് സിപിഎമ്മില്‍ ചേരുന്ന സാഹചര്യത്തില്‍ ജെഎസ്എസിന്റെ സ്വത്തുക്കള്‍ ജെഎസ്എസ് പ്രവര്ത്തകര്ക്കുള്ളതാണെന്ന് എ.എന്‍. രാജന്‍ബാബുവിന്റെ നേതൃത്വത്തിലുള്ള വിഭാഗം അവകാശപ്പെടുന്നു. സിപിഎമ്മിനോട് പടവെട്ടി ജെഎസ്എസ് പ്രവര്‍ത്തകര്‍ അധ്വാനിച്ച് പടുത്തുയര്‍ത്തിയ സ്വത്തുക്കള്‍ സിപിഎമ്മിന് നല്‍കാനുള്ള ഗൂഢനീക്കം അംഗീകരിക്കില്ലെന്നും അവര്‍ പറയുന്നു.
ആലപ്പുഴയിലെ ജെഎസ്എസ് സംസ്ഥാനകമ്മറ്റി ഓഫീസ് ഗൗരിയമ്മയുടെ പേരിലാണ്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി എന്ന നിലയിലാണ് ഓഫീസിന്റെ ഉടമസ്ഥത ഗൗരിയമ്മയ്ക്ക് ലഭിച്ചതെന്നും ഗൗരിയമ്മ പാര്‍ട്ടി വിടുന്ന സാഹചര്യത്തില്‍ സ്വഭാവികമായും പുതിയ ജനറല്‍ സെക്രട്ടറിയ്ക്കായിരിക്കും ഓഫിസിന്റെയും ഭൂമിയുടെയും ഉടമസ്ഥാവകാശമെന്നും അവര്‍ പറയുന്നു.
എന്നാല്‍ സിഎംപി നേരിട്ട സ്ഥിതിവിശേഷം ജെഎസ്എസും നേരിടാനാണ് സാദ്ധ്യത. എം വി. രാഘവന്റെ മരണശേഷം പല പാര്‍ട്ടി ഓഫീസുകളും സിപിഎം പിന്തുണയോടെ അരവിന്ദാക്ഷന് വിഭാഗം കയ്യടക്കിയിരുന്നു. ജെഎസ്എസിന്റെ കാര്യത്തില്‍ സിപിഎമ്മിന് കുറച്ചുകൂടി കാര്യങ്ങള്‍ സുഗമമാണ്. സിപിഎമ്മിലെ ലയനത്തിന് ഗൗരിയമ്മ തന്നെ നേതൃത്വം നല്കുന്ന സാഹചര്യത്തില്‍ മറുപക്ഷത്തിന് നിയമപോരാട്ടം തന്നെ നടത്തേണ്ടി വരും.
തെക്കന്‍ കേരളത്തില്‍ പ്രത്യേകിച്ച് നിരവധി ഓഫീസുകള്‍ ജെഎസ്എസിനുള്ള സാഹചര്യത്തില്‍ ഓഫീസ് പിടിച്ചെടുക്കല്‍ മറ്റൊരു രാഷ്ട്രീയ പോരാട്ടമായി മാറാനാണ് സാദ്ധ്യത. സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തെ നേരിട്ട് ജെഎസ്എസ് പ്രവര്‍ത്തകര്‍ പടുത്തുയര്‍ത്തിയ കെട്ടിടങ്ങളും സ്വത്തുക്കളും ഗൗരിയമ്മ തന്നെ സിപിഎമ്മിനായി തുറന്നുകൊടുക്കുന്നുവെന്നതാണ് മറ്റൊരു ദുര്യോഗം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: