നാഹമര്ത്ഥപരോ ദേവി
ലോകമേവാസ്തുമുത്സഹേ
വിദ്ധിമാം ഋഷിഭിസ്തുല്യം
കേവലം ധര്‍മ്മമാസ്ഥിതം
” ഹേ,ദേവി!
ഞാന്സ്വത്ത് സമ്പാദിക്കാനായി ലോകത്തില്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്നവനല്ല. ധര്‍മ്മത്തില്‍ മാത്രം ശ്രദ്ധയുള്ള ഋഷികളെപ്പോലെയാണ് ഞാന്‍ എന്നറിഞ്ഞാലും.” രാമായണത്തിലെസംഘര്ഷഭരിതമായ അയോദ്ധ്യാകാണ്ഡത്തില്‍ രാമന് കൈകേയി മാതാവിനോടു പറയുന്നവാക്കുകളാണിത്. തന്റെ ജീവിതദര്‍ശനം; അര്‍ത്ഥ കാമങ്ങളല്ല, ധര്‍മ്മനിഷ്ഠയാണ് എന്നു പ്രഖ്യാപിക്കുകയാണ് രാമന്.
പഴയ ഒരു യുദ്ധക്കളത്തില്‍ നല്കിയ സഹായം ഓര്‍മ്മിപ്പിച്ചുകൊണ്ട് ദശരഥനോട് പ്രാണനെടുക്കുന്ന രണ്ടു വരങ്ങള്‍ കൈകേയി ചോദിച്ചു കഴിഞ്ഞു. അച്ഛനെ കാണാന്‍ വന്ന രാമനോടും ”നീ പതിനാലു വര്‍ഷം കാട്ടില്‍ പോകണം, ഭരതനെ അയോദ്ധ്യ വാഴാന്‍ വിടണം.” എന്ന പിതൃവാക്യത്തെ അറിയിക്കുകയും രാമന് അതിനു സമ്മതിക്കുകയും ചെയ്തു.
എങ്കിലും, രാമാ…. എന്നു ദയനീയമായി ഒന്നു വിളിച്ചല്ലേയുള്ളൂ. അച്ഛന് നേരിട്ടൊന്നും മിണ്ടിയില്ലല്ലോ എന്ന വിഷമമുണ്ട് രാമന്. അങ്ങനെ നിന്നാല്‍,. ഇടക്കുവല്ലവരും കയറിവന്നാല്‍, മനംമാറ്റംമോ മൊഴിമാറ്റമോ ഉണ്ടായാല്‍ കുഴപ്പമാവുമല്ലോ എന്ന ഭയം കൈകേയിക്കു തോന്നി. ”ഭരതനെ വരുത്താന്‍ ദൂതരെ അയച്ചു, നീ വേഗം പുറപ്പെട്ടോളൂ കാട്ടിലേക്ക്….വേഗമാകട്ടേ” എന്നു തിടുക്കവും കൂട്ടി.
അപ്പോഴായിരുന്നു ധനത്തെയല്ല. ധര്‍മ്മത്തെയാണ്; രാജാധികാരത്തെയല്ല, പിതൃസത്യത്തെയാണ് താന്‍ മാനിക്കുന്നതെന്ന രാമന്റെ പ്രഖ്യാപനം. അമ്മ തിടുക്കമൊന്നും കൂട്ടണ്ട, ഞാന്‍ സത്യവാക്യനാണ്, ദൃഢവ്രതനാണ് എന്നസൂചന. ദശരഥനോട് നേരത്തെ വരം ചോദിക്കുമ്പോള്‍ സത്യധര്മ്മങ്ങളെപ്പറ്റി മഹാപണ്ഡിതയെപ്പോലെ കൈകേയി ഇങ്ങനെ വാദിക്കുന്നു. സത്യമേക പദം ബ്രഹ്മ/സത്യേ ധര്‍മ്മ: പ്രതിഷ്ഠിത:
സത്യമേവാക്ഷയാവേദാ:/ സത്യേനാവാപ്യതേ പരം.(2.14-7)
സത്യം ഉല്‍കൃഷ്ടമായ ബ്രഹ്മമാണ്. സത്യത്തിലാണ് ധര്‍മ്മം കുടികൊള്ളുന്നത്. സത്യം നാശരഹിതമായ വേദമാണ്. സത്യത്തിലൂടെ പരമപദത്തെ പ്രാപിക്കാം എന്നൊക്കെയുള്ള കൈകേയിയുടെ വാദം സ്വാര്ത്ഥലാഭത്തിനുവേണ്ടിയുള്ളതാണ്.
എന്നാല്‍ രാമന് പറയുന്നതു ആരോടായാലും എപ്പോഴായാലും ത്യാഗത്തില്‍ ഊന്നിക്കൊണ്ടാണ്. ആ വാക്കുകള്‍ പൂര്‍ണ്ണമായും നിഷ്കാമവും നിസ്വാര്‍ത്ഥവും ആത്മാര്‍ത്ഥവുമാണ്. ക്ഷോഭിച്ചുനില്‍ക്കുന്ന അനുജനേയും സങ്കടപ്പെട്ടുനിന്ന അമ്മയേയും ആശ്വസിപ്പിക്കുന്നിടത്തു അതു വ്യക്തമായിക്കാണാം. ലക്ഷ്മണനോട് പറയുന്ന ശ്ളോകം ഇതാണ്.:
ധര്‍മ്മോഹി പരമോലോകേ /ധര്‍മ്മേ സത്യം പ്രതിഷ്ഠിതം.
ധര്‍മ്മ സംശ്രിത മേതച്ച/ പിതുര്വചനമുത്തമം.(2. 21.42)
ധര്‍മ്മം ലേകത്തില്‍ ഉല്‍കൃഷ്ടമാകുന്നു. ധര്‍മ്മത്തിലാണ് സത്യത്തിന്റെ നിലനില്‍പ്പ്. അതിനാല്‍ ധര്‍മ്മാനുസൃതമായി പിതാവു പറഞ്ഞസത്യത്തെ പാലിക്കുകയാണ് ഉത്തമകര്‍മ്മം എന്നു രാമന് ഉറപ്പിച്ചു പറഞ്ഞു.
തിരിച്ചു അയോദ്ധ്യയിലേക്കു വരണമെന്ന ശാഠ്യവുമായി വനത്തിലെത്തിയ ഭരതനോടും രാമന്റെ നിലപാടു മാറിയില്ല.
അതിനിടയില്‍ നാസ്തികനായ ഒരു മുനിയും ചിലവാദങ്ങള്‍ ഉന്നയിക്കുന്നുണ്ട്. ജാബാലി എന്നാണ് മുനിയുടെ പേര്.അദ്ദേഹത്തിനുള്ള മറുപടിയില്‍ രാമന് പറഞ്ഞു:
സത്യമേവേ,ശ്വരോ ലോകേ
സത്യേധര്മ്മ: സദാശ്രിത:
സത്യമൂലാനി സര്‍വ്വാണി
സത്യാന്നാസ്തി പദം പരം (2.109.73)
മഹാമുനേ,സത്യമാണ് ദൈവം. സത്യത്തെ എപ്പോഴും ആശ്രയിക്കുന്നതാണ് ധര്‍മ്മം. എല്ലാറ്റിന്റേയും വേര് സത്യത്തിലാണ്. സത്യത്തേക്കാള്‍ ഉന്നതമായ ഒരു സ്ഥാനവും വേറെയില്ല.
ശ്രീരാമന്റെ ഈ വാക്കുകള്‍ ഭൗതികവും ആത്മീയവുമായ ജീവിതത്തെക്കുറിച്ചു പറയുന്ന എല്ലാ മതങ്ങളുടേയും ആന്തരിക സത്തയാണ്, അടിസ്ഥാനതത്വമാണ.് ലോകത്തില്‍ എവിടെയുമുള്ള മനുഷ്യര്‍ക്കു, ഈ തത്വത്തെ, മതങ്ങളിലൊന്നും വിശ്വസിക്കാത്തവരായാല് പോലും, അനുവര്‍ത്തിക്കാവുന്നതേയുള്ളൂ.
ഒരുനൂറ്റാണ്ടു മുന്‍പ് ഭാരതത്തെ സ്വതന്ത്രയാക്കാന്‍ തീവ്രശ്രമം നടത്തുകയും അതില്‍ വിജയിക്കുകയും ചെയ്ത മഹാത്മാഗാന്ധി പറഞ്ഞിട്ടുണ്ട്-”സത്യമാണ് ദൈവ”മെന്ന്. ”സത്യമേവേശ്വരോലോകേ” എന്ന രാമവാക്യം ആവര്ത്തിക്കുകമാത്രമാണല്ലോ അദ്ദേഹം ചെയ്തത്, രാമനും ഗാന്ധിയും ഒരുപോലെ ഉത്തമരായ സത്യവിശ്വാസികള്‍.
”രാമരാജ്യം വരണേ”എന്നായിരുന്നു ഗാന്ധിജിയുടെ പ്രാര്ത്ഥനകളിലൊന്ന.് അതിന്റെ പൊരുള്‍ മറ്റൊന്നുമല്ല, സത്യരാജ്യം വരണേ എന്നുതന്നെയാണ്. സത്യത്തിന്റെ കൂടെ എപ്പോഴും ധര്‍മ്മം ഉണ്ടാകും എങ്കില്‍ ജനങ്ങള്‍ക്ക് ക്ഷേമവും ഉണ്ടാവുമെന്നതുറപ്പാണ്.
ധര്‍മ്മമാര്‍ഗത്തില്‍ സഞ്ചരിച്ച് ഏറെ ത്യാഗങ്ങള്‍ സഹിച്ച ഗാന്ധിജി ”എന്റെ ജീവിതമാണ് എന്റെ സന്ദേശം”എന്നും പറഞ്ഞിട്ടുണ്ട്. മതാതീതമെന്നും സര്വ്വമതാശ്ലേഷിയെന്നും യഥാര്‍ത്ഥ മനുഷ്യസ്നേഹി എന്നും വിശേഷിപ്പിക്കാവുന്ന ഈമഹാത്മാക്കളുടെ വാക്കും വഴികളും നാം ജീവിതത്തില്‍ പകര്ത്തുന്നില്ലെന്നതു ഖേദകരമാണ്. ധനത്തിന്റേയും അധികാരത്തിന്റേയും അതി ലൈംഗികതയുടേയും.അതിക്രമങ്ങളുടേയുമെല്ലാം വഴികളിലാണ് ഭരിക്കുന്നവരും പ്രജകളും മുന്നേറുന്നത്.അതില്‍നിന്നും മാറിനടക്കുന്ന കുറേപ്പേര് തീര്‍ച്ചയായും പലേടത്തായി ഉണ്ട്. അവരുടെ പ്രവര്‍ത്തനങ്ങവള്‍ ഫലപ്പെടട്ടെ എന്നും ലോകത്തില്‍ ക്ഷേമവും ശാന്തിയും പുലരട്ടെ എന്നും നമുക്ക് സത്യസ്വരൂപനായ ഈശ്വരനോടു പ്രാര്‍ത്ഥിക്കാം.
(തുടരും)
ഫോണ്‍: 9388414034
പ്രതികരിക്കാൻ ഇവിടെ എഴുതുക: