661. മുക്തിദാ – മുക്തി തരുന്നവള്‍. ജനനമരണങ്ങളുടെ ആവര്ത്തനരൂപമായ സംസാരബന്ധത്തില്‍ നിന്നുള്ള മോചനമാണു മുക്തി. ജീവാത്മാവ് അതിന്റെ കാരണവും ആധാരവുമായ പരമാത്മാവില്‍ ലയിക്കല്. എല്ലാ ജീവികളും ബോധപൂര്‍വമല്ലെങ്കിലും മുക്തി ആഗ്രഹിക്കുന്നുണ്ട്. പക്ഷേ ശക്തമായ ജന്മവാസനകളും കര്മ്മബന്ധങ്ങളും ഇന്ദ്രിയചോദനകളും മുക്തി നേടാനുള്ള ആഗ്രഹത്തെ മറച്ചുകളയുന്നു. ലൗകിക കാമനകളും ഇന്ദ്രിയവിഷയമായ ബന്ധങ്ങളും പ്രപഞ്ച പ്രവര്‍ത്തനത്തിന് അവശ്യം വേണ്ട പ്രേരണകളായതുകൊണ്ട് അവയെ തൃപ്തിപ്പെടുത്തുന്നതു തെറ്റല്ല എന്നു സിദ്ധിക്കുന്നു. ആ സുഖാനുഭവം
ധര്മ്മവിരുദ്ധമല്ലാത്തിടത്തോളം അവ മുക്തിക്കു തടസ്സമല്ല. ജീവിതത്തില്‍ സുഖവും ജീവിതാന്തത്തില്‍ മുക്തിയും തരുന്നവളാണു ദേവി. ”ശ്രീസുന്ദരീസേവനതത്പരാണാം ഭോഗശ്ച മോക്ഷശ്ച കരസ്ഥ ഏവ” എന്ന ശ്ലോകഭാഗം പ്രസിദ്ധമാണല്ലോ.
662. ശാന്താ – ശാന്തയായവള്‍. ഏറ്റക്കുറച്ചിലുകളില്ലാതെ നിഷ്ക്രിയമായ മനോഭാവമാണു ശാന്തി. ശാന്തി സ്വഭാവമായവള് ശാന്ത. നിര്‍വ്യാപാരവും കലാരഹിതവും ആയ ചിച്ഛക്തിയാണു ദേവി. ദേവി ശാന്തയാണെന്ന് എടുത്തുപറയേണ്ട കാര്യമില്ല. താന്‍ സൃഷ്ടിച്ച ലോകത്തിനും തന്റെ ഭക്തര്‍ക്കും ശാന്തി നല്കുന്നവള് എന്നു വ്യാഖ്യാനിക്കാം.
663. കാന്താ – കാന്തിയുള്ളവള്‍. തേജസ്വിനി. സൂര്യനു പ്രകാശം കൊടുത്തവളായി 645-ാം നാമത്തില്‍ ദേവിയെ അവതരിപ്പിച്ചു. പ്രപഞ്ചത്തില്‍ പ്രകാശമുള്ളവയായി ഉള്ളവയെല്ലാം ദേവിയുടെ പാദനഖമയൂഖങ്ങളുടെ അല്പാംശങ്ങളുടെ പ്രകാശമാണു പ്രദര്‍ശിപ്പിക്കുന്നത്. എല്ലാ കാന്തിയുടെയും സ്രോതസ്സ് കാന്തിമതിയായ ദേവിയാണ്.
കാന്താ എന്ന പദത്തിന് പ്രിയപ്പെട്ടവള്‍ എന്നും അര്‍ത്ഥമുണ്ട്. എല്ലാവര്ക്കും പ്രിയപ്പെട്ടവളാണു ദേവി. എല്ലാവരെക്കുറിച്ചും പ്രിയമുള്ളവളും എല്ലാവര്ക്കും പ്രിയം ചെയ്യുന്നവളുമാണ്.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: