ഭരതനെ യുവരാജാവാക്കണമെന്ന് കൈകേയി നിര്‍ബന്ധം പിടിച്ചപ്പോള്‍ അച്ഛന് അത് നേരത്തെ പ്രതീക്ഷിച്ചതായിരിക്കണം. മന്ഥരയാണ് കൈകേയിയെ വഴിതെറ്റിച്ചതെന്ന് പറയാമെങ്കിലും ഇത്തരം ഒരു തീരുമാനം കൈകേയിയ്ക്ക് പെട്ടെന്ന് തോന്നിയതായിരിക്കാന്‍ കാരണമില്ല. നേരത്തെത്തന്നെ മനസ്സില്‍ പാകിയിരുന്ന വിത്ത് മന്ഥരയുടെ ജലസേചനശുശ്രൂഷാദികളാല് മുളച്ചതാകാനേ തരമുള്ളൂ. തന്റേടിയും തനിക്കേറ്റവും പ്രിയപ്പെട്ടവളുമായ കൈകേയിയുടെ മനസ്സില്‍ ഇത്തരം ഒരു വിത്ത് പാകിക്കിടപ്പുണ്ടെന്ന് ഒരു പക്ഷെ അച്ഛന് മുന്‍കൂട്ടി കണ്ടിരിക്കാം,
നതു കേകയ രാജാനാം ജനകംവാനരാധിപഃ
ത്വരയാ ചാനയാമാസ പാശ്ചാത്തൗ ശ്രോഷ്യരം; പ്രിയം (അയോദ്ധ്യ 1:48)
പ്രജകളെ സംബന്ധിച്ചിടത്തോളം രാമനെ അവര്‍ക്ക് യുവരാജാവായി വേണമായിരുന്നു. പ്രജാഹിതം ഇതായിരിക്കേ കൈകേയിയുടെ ആഗ്രഹപൂര്‍ത്തിക്ക് കേകേയന് കൂട്ടു നില്ക്കുകയാണെങ്കില് ജനകന് തീര്‍ച്ചയായും അതിനെ എതിര്‍ക്കുമായിരുന്നു. ഇത്തരം കശപിശകള് ഒഴിവാക്കാന്‍ വേണ്ടിയായിരിക്കാം ദശരഥന് ഇരുവരുരേയും ക്ഷണിക്കാതിരുന്നത്.
തങ്ങള്‍ സഹോദരന്മാര് നാല്വരും തമ്മില്‍ ഒരു പ്രാണന് നാല് ശരീരങ്ങള്‍
എന്ന വ്യത്യാസം മാത്രമേ ഉള്ളൂ. രാമന് എല്ലാവര്ക്കും പ്രാണനിലും മേലെയാണ് ഇത് എല്ലാവര്ക്കും അറിയാവുന്നതുമാണ്. എന്നിട്ടും അച്ഛന് ഭരതന്റെ മനഃസ്ഥിതിയെക്കുറിച്ച് ശങ്കിച്ചത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല. ഭരതനെക്കുറിച്ചുള്ള സംശയം അടിസ്ഥാന രഹിതമാണെന്ന് അച്ഛനെ തിരുത്താന്‍ രാമന് ശ്രമിച്ചില്ലെന്നു മാത്രമല്ല സ്വന്തം അഭിപ്രായം ഒന്നുംതന്നെ പറഞ്ഞതായും അറിയില്ല.
അതുപോലെ തന്നെയാണ് രാമനോട് കാട്ടിലേക്ക് പോകാനായി അച്ഛന് ഒരിക്കലും പറയുന്നില്ല. കൈകേയി ദശരഥന്റെ ദുഃഖകാരണം രാമനാണെന്നു പറഞ്ഞപ്പോള്‍ അച്ഛന്റെ ഇച്ഛ എന്തുതന്നെയായാലും താനത് ചെയ്ത് കൊള്ളാമെന്ന് രാമന് വാക്കുകൊടുക്കുന്നു. പിതൃവാക്യ പരിപാലനത്തിന് വേണ്ടി വനത്തില്‍ പോകാമെന്ന് രാമന് പറഞ്ഞു. കൈകേയിയുടെ ആവശ്യപ്രകാരം രാമന് കാട്ടില്‍ പോകാന്‍ തീരുമാനിക്കുകയും അതിന് മാറ്റമില്ലെന്ന് കണ്ടപ്പോള്‍ മാത്രമാണ് ദശരഥന് സമ്മതം മൂളുകയും ചെയ്തത്.
അഭിഷേകത്തിന്റെ തലേദിവസം പിതാവുമായി രണ്ടാമത് കൂടിക്കാഴ്ച നടന്നപ്പോള്‍ രാമന് എല്ലാം മനസ്സിലായിട്ടുണ്ടായിരിക്കാം. അതുകൊണ്ടായിരിക്കണം അച്ഛന്റെ ആജ്ഞ കൂടാതെ തന്നെ രാമന് കൈകേയി പറഞ്ഞപ്പോള്‍ കാട്ടിലേയ്ക്ക് പോകാന്‍ സന്നദ്ധനായതും. ഒരു പക്ഷേ അഭിഷേക വിളംബരത്തിന്നു മുമ്പു തന്നെ ഈ വിവരങ്ങള്‍ അറിഞ്ഞിരുന്നെങ്കില്‍ ധര്‍മ്മാത്മാവായ രാമന് നിശ്ചയമായും അഭിഷേകോദ്യമത്തെ എതിര്‍ത്തേനെ. പരസ്യമായി അഭിഷേകവിളംബരം ചെയ്തതുകൊണ്ടായിരിക്കാം അദ്ദേഹം അതിനെ അപ്പോള്‍ എതിര്‍ക്കാഞ്ഞത്. കാരണം
വിവരമറിഞ്ഞശേഷം താന്‍ സ്വയം പിന്മാറുന്ന പക്ഷം രാജാവിനെപ്പറ്റി ജനങ്ങള്‍ അപ്രിയരായേക്കുമെന്ന് ശങ്ക രാമനുണ്ടായിരിക്കാം. അതുകൊണ്ടായിരിക്കാം മനസ്സില്ലാമനസ്സോടെ അഭിഷേകത്തിന് സമ്മതം മൂളിയത്. ഒരു നിലയ്ക്ക് രാമന്റെ മോചനമായിരുന്നു കൈകേയിയുടെ വരംചോദിക്കല്. അച്ഛന് കേകേയന് കൊടുത്ത രാജപ്രതിജ്ഞയും, കൈകേയിക്ക് കൊടുത്ത വാഗ്ദാനങ്ങളും എല്ലാം നടപ്പിലാക്കണം എന്നതു കൊണ്ടായിരിക്കാം രാമന് വനവാസവിധി പെട്ടെന്ന് സ്വീകരിച്ചത്.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: