ഗുവഹാത്തി: അസമിലെ ജലസേചന പദ്ധതി കരാര്‍ നേടിയെടുക്കാന്‍ അമേരിക്കന്‍ കമ്പനിയായ ലൂയിസ് ബര്‍ഗര്‍ ഉദ്യോഗസ്ഥര്‍ക്ക് കോഴ നല്‍കിയെന്ന ആരോപണം കോണ്‍ഗ്രസ് മുഖ്യമന്ത്രി തരുണ്‍ ഗൊഗോയിയെ പ്രതിരോധത്തിലാക്കുന്നു. വിഷയത്തില്‍ ഗൊഗോയിയുടെ മൗനം കോണ്‍ഗ്രസിനുള്ളില്‍ അഭിപ്രായ ഭിന്നതകള്‍ രൂക്ഷമാക്കിക്കഴിഞ്ഞു. അതിനൊപ്പം പ്രതിപക്ഷ പാര്‍ട്ടികളും ഗൊഗോയിയെ ലക്ഷ്യമിട്ട് നീക്കമാരംഭിച്ചിട്ടുണ്ട്.
ഗോവയിലെയും അസമിലെയും ജലസേചന പദ്ധതികളുടേതടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ കരാറുകള്‍ സ്വന്തമാക്കാന്‍ ലൂയിസ് ബര്‍ഗര്‍ ആറു കോടി രൂപ നല്‍കിയെന്നും നടപടിയില്‍ നിന്നു രക്ഷപെടാന്‍ 17.1 ദശലക്ഷം ഡോളര്‍ പിഴയടക്കണമെന്നുമുള്ള അമേരിക്കന്‍ നീതിന്യായ വകുപ്പിന്റെ ഉത്തരവാണ് അഴമതി വെളിച്ചത്താക്കിയത്. 1998നും 2010നും ഇടയിലാണ് ഇന്ത്യ ഉള്‍പ്പെടെ ചില രാജ്യങ്ങളിലെ കരാറുകള്‍ ബര്‍ഗര്‍ കോഴയിലൂടെ സ്വന്തമാക്കിയത്. ഗുവഹാത്തി ജല വിതരണ പദ്ധതി കരാറും ക്രമക്കേടിലൂടെ അമേരിക്കന്‍ കമ്പനി നേടിയെടുത്തവയില്പ്പെടുന്നു.
ഗുവഹാത്തി മെട്രോപൊളിറ്റന്‍ ഡെവലപ്മെന്റ് അതോറിറ്റായിയിരുന്നു (ജിഎംഡിഎ) പദ്ധതി സംബന്ധിച്ച കാര്യങ്ങള്‍ കൈകാര്യം ചെയ്തത്.
ഗുവഹാത്തി വികസന വകുപ്പിന്റെ കീഴിലുള്ളതാണ് ജിഎംഡിഎ. അഴിമതി നടന്ന കാലയളവില്‍ വകുപ്പ് മന്ത്രി പദം വഹിച്ചത് കോണ്‍ഗ്രസിലെ വിമതനായ ഹിമാന്ത വിശ്വ ശര്‍മ്മയും. ഗൊഗോയ് പ്രതികരണത്തിനു മുതിരാത്തപ്പോഴും അദ്ദേഹത്തിന്റെ അടുത്ത അനുയായികള്‍ ഹിമാന്തയെ ലക്ഷ്യമിടുന്നതാണ് പാര്‍ട്ടിയിലെ ചേരിതിരിവിനുകാരണം. മുഖ്യമന്ത്രിക്ക് തങ്ങളിലുള്ള വിശ്വാസം ചില മന്ത്രിമാര്‍ മുതലെടുത്തെന്ന് അവര്‍ ആരോപിക്കുന്നു. വലിയ പദ്ധതികളില്‍ ഉദ്യോഗസ്ഥരും മന്ത്രിമാരും എന്തു ചെയ്യുന്നെന്നറിയാത്ത മുഖ്യമന്ത്രിയുടെ നയം ബാലിശമാണെന്ന് ബിജെപി കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: