കൊച്ചി: ആനവേട്ടക്കേസിലെ മുഖ്യപ്രതി ഐക്കരമറ്റം വാസുവിന്റെ മരണം കേസന്വേഷണത്തെ ബാധിച്ചേക്കും. വാസുവിനെ മഹാരാഷ്ട്രയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അന്വേഷണം ഉന്നതരിലേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് വാസുവിന്റെ ദുരൂഹ മരണം.
അതിരപ്പിള്ളി, വാഴച്ചാല്‍, ഇടമലയാര്‍, മലയാറ്റൂര്‍ വനമേഖലകള്‍ കേന്ദ്രീകരിച്ചായിരുന്നു വാസുവിന്റെ ആനവേട്ട. അന്തര്‍സംസ്ഥാന ആനക്കൊമ്പ് കള്ളക്കടത്ത് സംഘവുമായി വാസുവിന് ബന്ധമുള്ളതായി വനംവകുപ്പിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചത്.
വാസുവിന്റെ സഹോദരി അംബിക, ഭര്‍ത്താവ് ലക്ഷ്മണന്, സഹായി ഷീജ എന്നിവരെ കഴിഞ്ഞദിവസം വനംവകുപ്പ് അന്വേഷണസംഘം അറസ്റ്റ് ചെയ്തിരുന്നു. വാസുവിന്റെ ഒളിത്താവളം സംബന്ധിച്ചു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ മഹാരാഷ്ട്രയിലേക്ക് പൊലീസ് പോകാനിരിക്കെയാണ് മരണം നടന്നത്. പൊലീസിന് പിടികൊടുക്കാതെ ഇയാള്‍ ആത്മഹത്യ ചെയ്തതാകുമെന്നാണ് പ്രാഥമിക നിഗമനം. ആനക്കൊമ്പ് വാങ്ങുകയും കൈമാറ്റം ചെയ്യുകയും ചെയ്യുന്ന രാജ്യാന്തര സംഘത്തിലേക്കും അന്വേഷണം വ്യാപിച്ചിരുന്നു. കൊമ്പ് കടത്തുന്ന അന്താരാഷ്ട്ര സംഘമാണ് വാസുവിനെ മഹാരാഷ്ട്രയില്‍ ഒളിവില്‍ താമസിപ്പിച്ചത്. വാസുവിനെ പിടികൂടാന്‍ പൊലീസ് ഒരുങ്ങുന്നുവെന്ന വാര്‍ത്ത വന്നതിന് പിന്നാലെ രാജ്യാന്തര സംഘം ഇയാളെ കൊന്നതാണോയെന്നും അന്വേഷണ സംഘം സംശയിക്കുന്നു.
നായാട്ട് സംഘത്തിനൊപ്പം പാചകക്കാരനായിരുന്ന വനം വകുപ്പ് മുന്‍ വാച്ചര്‍ കുഞ്ഞുമോന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ആനവേട്ടയെക്കുറിച്ച് വനം വകുപ്പ് അന്വേഷണം ആരംഭിച്ചതും ഞെട്ടിപ്പിക്കുന്ന തെളിവുകളും വിവരങ്ങളും ലഭിച്ചതും. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ വാസുവും സംഘവും ഇരുപതിലധികം ആനകളെ വെടിവെച്ച് കൊന്നിട്ടുണ്ടെന്നാണ് വനം വകുപ്പ് പറയുന്നത്.
കേസുമായി ബന്ധപ്പെട്ട് ദിവസങ്ങള്‍ക്കു മുന്‍പ് തിരുവനന്തപുരത്തു നിന്ന് ഡിവൈഎഫ്ഐ നേതാവ് അരുണ്‍ ശങ്കര്‍ അടക്കം ഒന്‍പതു പേരെ വനംവകുപ്പ് അറസ്റ്റ് ചെയ്തിരുന്നു.
ഇവരില്‍ നിന്ന് നാല് ആനക്കൊമ്പുകളും ആനക്കൊമ്പില്‍ തീര്‍ത്ത എട്ട് ശില്‍പ്പങ്ങളും പിടിച്ചെടുത്തിരുന്നു. ആഭ്യന്തര വിപണിയില്‍ കാല്‍ക്കോടി വരുന്ന വസ്തുക്കളാണ് പിടിച്ചെടുത്തത്.
ആനവേട്ടക്കേസിലെ മുഖ്യപ്രതിയായ ഇയാള്‍ക്ക് അതുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും അറിയാം. ഇതുവഴി ആനവേട്ടയുടെ അടിവേരു തന്നെ അറുക്കാന്‍ കഴിയുമെന്നിരിക്കെയാണ് മുഖ്യമന്ത്രി വാസുവിന്റെ മരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: